
5. മിഹ്ജഉ ബിൻ സ്വാലിഹ്(റ). ആദ്യ കാലത്ത് തന്നെ ഇസ്‌ലാമിലേക്ക് വന്നു. ഉമറി(റ)ന്റെ അടിമയായിരുന്നു. ഔദാര്യമായി ഉമർ (റ) അദ്ദേഹത്തിന് മോചനം നൽകി. ആദ്യ ഘട്ടത്തിൽത്തന്നെ മദീനയിലേക്ക് പലായനം ചെയ്തു. നബിﷺയോടൊപ്പം ബദ്റിൽ പങ്കെടുത്തു. സ്വഹാബികളിൽ നിന്നുള്ള രണ്ടു അണികൾക്കിടയിൽ നിൽക്കുകയായിരുന്നു. ആമിർ ബിൻ അൽ ഹള്റമി എന്നയാൾ എയ്ത അമ്പ് വന്നു പതിച്ചു കൊല്ലപ്പെട്ടു. ബദ്റിലെ ആദ്യത്തെ രക്ത സാക്ഷി മിഹ്ജഅ് ആയിരുന്നു.
6. ഉമൈൻ ബിൻ അബീ വഖ്ഖാസ് (റ). പ്രമുഖ സ്വഹാബി സഅ്ദ് ബിൻ അബീ വഖാസി(റ)ന്റെ സഹോദരൻ. ആദ്യകാലത്ത് തന്നെ മദീനയിലേക്ക് പലായനം ചെയ്തു. സഅ്ദ് ബിൻ മുആദിന്റെ(റ) സഹോദരൻ അംറ് ബിൻ മുആദി(റ)ന്റെ ആദർശ സഹോദരനായി ജീവിച്ചു. ബദ്റിൽ സംബന്ധിക്കാൻ വന്നപ്പോൾ പ്രായക്കുറവ് കാരണം നബിﷺ സമ്മതം നൽകിയില്ല. അപ്പോഴദ്ദേഹം പൊട്ടിക്കരഞ്ഞു. നിർബന്ധത്തിന് വഴങ്ങി ഒടുവിൽ സമ്മതം നൽകി. ധീരമായ പോരാട്ടത്തിന് ശേഷം രക്തസാക്ഷിയായി. അംറ് ബിൻ അബ്ദു വുദ്ദ് അൽ ആമിരി എന്നയാളാണ് ഈ പതിനാറുകാരനെ വധിച്ചത്.
ഇനി നമുക്ക് വായിക്കാനുള്ളത് അൻസ്വാരി സ്വഹാബികളായ പത്ത് രക്തസാക്ഷികളെയാണ്.
7. റാഫിഉ ബിൻ അൽ മുഅല്ല (റ). ഖസ്‌റജി വംശജനായ റാഫിഉ അബൂസഈദ് എന്നപേരിലും അറിയപ്പെട്ടിരുന്നു. സഫ്‌വാൻ ബിൻ ബൈളാ (റ) ആദർശ സഹോദരനായിരുന്നു. അദ്ദേഹവും സഹോദരൻ ഹിലാലും (റ) ബദ്റിൽ പങ്കെടുത്തു. ഇക്’രിമത്തു ബിൻ അബീജഹലിന്റെ കൈകളാൽ കൊല്ലപ്പെട്ടു. ബദ്റിലെ രക്തസാക്ഷിയായി.
8. ഹാരിസ ബിൻ സുറാഖത് ബിൻ മാലിക് ബിൻ ആമിർ (റ). അനസ് (റ)ന്റെ അമ്മായി റബയ്യഇന്റെ മകൻ. ബദ്ർ യുദ്ധത്തിൽ നിരീക്ഷകനായി പ്രവർത്തിക്കവേ, വെള്ളം കുടിക്കാൻ ഹൗളിന്റെ അടുത്തെത്തി. പാനപാത്രം ചുണ്ടോടു ചേർത്തതും ശത്രു പക്ഷത്തു നിന്നും ഹിബ്ബാൻ ബിൻ അൽ അർഖ അമ്പെയ്തു. ഹാരിസ(റ)യുടെ മർമത്തു തന്നെ പതിച്ചു. അതോടെ കൊല്ലപ്പെടുകയും ചെയ്തു. അൻസ്വാരികളിൽ നിന്ന് ബദ്റിൽ ആദ്യം രക്തസാക്ഷിയായത് ഹാരിസ (റ)യായിരുന്നു. മകന്റെ വിയോഗത്തിൽ ഹാരിസയുടെ ഉമ്മ കരയാൻ തീരുമാനിച്ചതും മുത്ത് നബിﷺയോട് ചോദിച്ചതും നേരത്തെ വായിച്ചിട്ടുണ്ട്.
9. ഉമൈർ ബിൻ അൽ ഹുമാം (റ). ഖസ്റജികളിൽ നിന്നുള്ള അൻസ്വാരി സ്വഹാബിമാർ. ഉബൈദത്തു ബിൻ അൽ ഹാരിസി(റ)ന്റെ ആദർശ സഹോരൻ. ഒരു കാരക്ക കഴിക്കുന്ന സമയം പോലും കാത്തു നിൽക്കാതെ സ്വർഗത്തിലേക്ക് കുതിച്ചു. പടക്കളത്തിലേക്കിറങ്ങിയ പോരാളി ഖാലിദ് ബിൻ ആലമിന്റെ കൈകളാൽ രക്തസാക്ഷിയായി.
10. സഅ്ദ്ബിൻ ഖൈസമതു ബിൻ അൽഹാരിസ് (റ). ഔസ് ഗോത്രത്തിൽ നിന്നുള്ള അൻസ്വാരി സ്വഹാബി. രണ്ടാം അഖബയിൽ നബിﷺയുമായി ബൈഅത് ചെയ്തവരിൽ ഒരാൾ. അൻസ്വാരികളിലെ പന്ത്രണ്ടംഗ ആലോചനാ സമിതിയിലെ അംഗം. നബിﷺ മദീനയിലെത്തിയ കാലത്ത് ജനങ്ങളെ സ്വീകരിക്കാൻ ഇരിക്കാറുള്ളത് സഅ്ദിന്റെ വീട്ടിലായിരുന്നു. അബൂസലമ (റ) ആദർശ സഹോദരനായിരുന്നു. മക്കയിൽ നിന്നെത്തുന്ന മുഹാജിറുകൾക്കുള്ള പൊതു അഭയകേന്ദ്രമായിരുന്നു സഅ്ദി(റ)ൻ്റെ ഭവനം. ധീരമായി ബദ്റിൽ പങ്കെടുത്തു. അംറ് ബിൻ അബ്ദു വുദ്ദിന്റെ കൈകളാൽ വധിക്കപ്പെട്ടു. തുഐമത് ബിൻ അദിയ്യാണെന്നും അഭിപ്രായമുണ്ട്. പിതാവ് ഖൈസമ (റ) ഉഹ്ദിൽ രക്തസാക്ഷിയായി. ബദ്റിൽ പങ്കെടുക്കാൻ വാപ്പയും മകനും നറുക്കിട്ടു. മകന് നറുക്ക് വീണു. വാപ്പ പറഞ്ഞു; “മോനേ, ഈ ഊഴം എനിക്ക് തരുക “. അപ്പോൾ മകൻ സഅ്ദ് (റ) പറഞ്ഞ പരാമർശം പ്രസിദ്ധമാണ്. “ഉപ്പാ സ്വർഗത്തിന്റെ കാര്യമായിരുന്നില്ലെങ്കിൽ ഞാനങ്ങനെ ചെയ്യാമായിരുന്നു.” സഅ്ദി(റ)ന്റെ വിശ്വാസ ദാർഢ്യത്തിന്റെ തെളിവായിരുന്നു അത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
