Tweet 262

    Tweet 262
    March 3, 2023 • Friday
    Post Header

    11‎. മുബശ്ശിർ ബിൻ അബ്ദിൽ മുൻദിർ(റ). ഔസിലെ ബനൂ ഉമ്മയ്യയിൽ നിന്നുള്ള സ്വഹാബി. ആഖിൽ ബിൻ ബുകൈറിന്റെ(റ) ആദർശ സഹോദരൻ. സഹോദരന്മാരായ അബൂ ലുബാബയുടെയും രിഫാഅതിന്റെയും ഒപ്പം ബദ്റിൽ പങ്കെടുത്തു, രക്തസാക്ഷിത്വം വരിച്ചു.
    12. ഔഫു ബിൻ അൽ ഹാരിസ്(റ). ബനൂ ഗനമിൽ നിന്നുള്ള അൻസ്വാരി സ്വഹാബി. ബദ്റിൽ അബ്ദുൽ റഹ്മാൻ ബിൻ ഔഫി(റ)ന്റെ അടുത്ത് ചേർന്നു നിന്നു. കൂടെ സഹോദരൻ മുഅവ്വിദും(റ) ഉണ്ടായിരുന്നു. അബൂജഹലിനെ കടന്നാക്രമിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടു.
    13. മുഅവ്വിദ് ബിൻ അൽ ഹാരിസ്(റ). ഔഫ് ബിൻ അൽ ഹാരിസി(റ)ന്റെ സഹോദരൻ. ഇദ്ദേഹവും അബൂ ജഹലിനെ നേരിട്ടതിനെ തുടർന്ന് കൊല്ലപ്പെട്ടു. രണ്ടുപേരും അഖബാ ഉടമ്പടിയിൽ സംബന്ധിച്ചിട്ടുണ്ട്.
    14. മുആദ് ബിൻ അൽ ഹാരിസ്(റ). മുഅവ്വിദി(റ)ന്റെയും ഔഫി(റ)ന്റെയും സഹോദരൻ. ഇവർ മൂന്നു പേരും അഫ്രാഇന്റെ മക്കൾ എന്നാണ് കൂടുതൽ അറിയപ്പെടുന്നത്. ഉമ്മയുടെ പേരാണ് അഫ്റാ.
    15. യസീദ് ബിൻ അൽ ഹാരിസ്(റ). ഹാരിസ് ബിൻ ഖസ്റജിൽ നിന്നുള്ള സ്വഹാബി. ദുശ്ശിമാലയ്നി(റ) ആയിരുന്നു ആദർശ സഹോദരൻ. നൗഫൽ ബിൻ മുആവിയ്യയുടെ കൈകളാൽ ശഹീദായി. തുഅയ്മത്തു ബിൻ അദിയ്യാണ്‌ വധിച്ചതെന്നും അഭിപ്രായമുണ്ട്.
    16. ഹിലാല് ബിൻ അൽ മുഅല്ല. ബനൂ ജുഷം ബിൻ ഖസ്റജിൽ നിന്നുള്ള അൻസ്വാരി സ്വഹാബി. സഹോദരൻ റാഫിഇനോടൊപ്പം ബദ്റിൽ പങ്കെടുത്ത് രക്തസാക്ഷിയായി.
    ബദ്റിൽ ഷഹീദായവരെ ബദ്റിൽ തന്നെ മറമാടി. ഈ സമുദായത്തിൽ നിന്നും ആദ്യം സ്വർഗ കവാടത്തിലേക്ക് ക്ഷണിക്കപ്പെടുക ബദ്റിൽ ശഹീദായ മിഹ്ജഇനെ ആയിരിക്കുമത്രേ. ഇദ്ദേഹത്തിന്റെ വിഷയത്തിലാണത്രെ വിശുദ്ധ ഖുർആൻ ഇരുപത്തി ഒൻപതാം അധ്യായം ഒന്നും രണ്ടും സൂക്തങ്ങൾ അവതരിച്ചത്. ആശയം ഇപ്രകാരമാണ്.
    “ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുന്നതു കൊണ്ട് മാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്, അവര്‍ പരീക്ഷണ വിധേയരാവാതെ.“
    ഇന്നും പതിനായിരങ്ങൾ ബദ്ർ ശുഹദാക്കളെ സന്ദർശിക്കുന്നു. പ്രദേശവാസികളെ ഖബറടക്കുന്ന പൊതു ഖബർസ്ഥാൻ കൂടിയാണവിടം. ഇപ്പോഴത്തെ പരിഷ്കരണത്തിൽ കൂടുതൽ വിദേശികൾക്ക് സുഗമമായി വന്നു സിയാറത്ത് നിർവഹിക്കാൻ സാധിക്കുമെന്നാണു നിഗമിക്കുന്നത്. രക്തസാക്ഷികൾക്ക് സ്വർഗത്തിലേക്ക് മംഗളങ്ങൾ നേർന്ന് ആർജിത സ്വത്തുമായി മുസ്‌ലിംകൾ യാത്ര തിരിക്കാൻ പോവുകയാണ്.
    ഓരോ യുദ്ധം കഴിയുമ്പോഴും നബിﷺ യുദ്ധക്കളം സന്ദർശിക്കും. മൃതശരീരങ്ങൾ മറമാടാൻ വേണ്ട കാര്യങ്ങൾ ചെയ്യും. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ഖബറടക്കാൻ അനുയായികളോട് നിർദ്ദേശിക്കും. എന്നാൽ ബദ്റിൽ ശത്രുപക്ഷത്തു നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുതലായതിനാൽ ഓരോരുത്തരെയും വേറെ വേറെ മറമാടുക അത്ര എളുപ്പമായിരുന്നില്ല. അതിനാൽ ഉപയോഗശൂന്യമായിരുന്ന ഒരു കിണറിൽ അവരുടെ ശരീരങ്ങൾ ഒരുമിച്ചുകൂട്ടി മണ്ണിട്ടു മൂടി. അവരെ മറമാടിയ ശേഷം അവിടെ നിന്നു കൊണ്ട് നബിﷺ നടത്തിയ സംഭാഷണം നാം നേരത്തെ വായിച്ചിട്ടുണ്ട്. “എനിക്ക് അല്ലാഹു വാഗ്ദാനം ചെയ്ത വിജയം ലഭിച്ചു. നിങ്ങൾക്കു നൽകിയ താക്കീത് നിങ്ങൾക്കോർമയില്ലേ!” എന്നായിരുന്നു സംഭാഷണത്തിന്റെ സാരം.
    മറുപക്ഷം പരാജയത്തിന്റെ നൊമ്പരം അടക്കാനാവാതെ മക്കയിലേക്ക്. മക്കയുടെ കരളിന്റെ കഷ്ണങ്ങളെ ബദ്റിന്റെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചിട്ടാണ് പോകേണ്ടി വരുന്നത്. ആളും അർത്ഥവും മാനവും ജീവനും എല്ലാം നഷ്ടപ്പെട്ട അടക്കാനാവാത്ത നൊമ്പരത്തിലാണവർ നാട്ടിലേക്ക് തിരിച്ചത്. കൊട്ടും കുരവയും പാട്ടും കൂത്തുമായി വന്നവർ കരളു പറിഞ്ഞ തേങ്ങലോടെയാണ് യാത്ര ചെയ്യുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...