Tweet 260

    Tweet 260
    March 1, 2023 • Wednesday
    Post Header

    അല്ലാഹു പറഞ്ഞു. മരണപ്പെട്ടവർ ഇനി മടക്കപ്പെടുകയില്ല എന്നത് നിശ്ചയിക്കപ്പെട്ട കാര്യമാണ്. അപ്പോൾ അബൂ ജാബിർ (റ) പറഞ്ഞു. അല്ലാഹുവേ, എന്നാൽ ഞങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതത്തെക്കുറിച്ച് ഞങ്ങളുടെ പിന്നിലുള്ളവരോട് പറയുക. അങ്ങനെയാണ് മേൽ ഉദ്ധരിച്ച സൂക്തം അവതരിച്ചത്.
    മരണാനന്തരം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തവും എന്നാൽ സവിശേഷവുമായ ഒരു ജീവിതം രക്തസാക്ഷികൾക്ക് അല്ലാഹു നൽകിയിരിക്കുന്നു. ഇതാണ് നാം അറിയുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത്. ഇതിന് അതിഭാവുകത്വം നൽകുന്നതോ ഇങ്ങനെ ഒരു സവിശേഷമായ ജീവിതത്തെ നിരാകരിക്കുന്നതോ ശരിയായ വീക്ഷണമല്ല.
    മുസ്‌ലിം പക്ഷത്ത് നിന്നും ബദ്റിൽ രക്തസാക്ഷികളായത് പതിനാറുപേരാണ്. എന്നാൽ പ്രസിദ്ധമായ അഭിപ്രായത്തിൽ പതിന്നാലുപേരെയാണ് എണ്ണിയിട്ടുള്ളത്.
    മുഹാജിറുകളിൽ നിന്നുള്ള ആറു പേരെ നമുക്കാദ്യം പരിചയപ്പെടാം.
    1. ദുശ്ശിമാലയ്നി ബിൻ അംറ്: ഉമൈർ ബിൻ അബ്ദു അംറ്(റ) എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. മക്കയിൽ വച്ചു മുസ്‌ലിമായി. ബനൂ സഹ്‌റ ബിൻ കിലാബിന്റെ സഖ്യകക്ഷിയായിരുന്നു. പിന്നീട് മദീനയിലേക്ക് പലായനം ചെയ്തു. സൈദ് ബിൻ ഖൈസമയുടെ അടുത്തെത്തി. യസീദ് ബിൻ ഹാരിസ് ബിൻ ഫുസ്ഹും എന്നയാളായിരുന്നു മദീനയിലെ തന്റെ ആദർശ സഹോദരൻ. ഒരേ സമയം രണ്ട് കൈകളുമുപയോഗിച്ച് ജോലി ചെയ്തിരുന്നതിനാലാണത്രേ ഇരട്ടക്കൈയുള്ളയാൾ എന്നർഥം വരുന്ന ദുശ്ശിമാലയ്നി എന്ന പേര് ലഭിച്ചത്. ബദ്റിൽ കൊല്ലപ്പെട്ട ഇദ്ദേഹത്തെ വധിച്ചതാരാണെന്ന് വ്യക്തമല്ല. അപ്പോൾ അദ്ദേഹത്തിന് മുപ്പത്തിരണ്ട് വയസ്സായിരുന്നു.
    2. സ്വഫ്വാൻ ബിൻ വഹബ്:(റ). ഉമ്മയുടെ പേരിനോട് ചേർത്ത് ഇബ്നു അൽ ബൈളാ അഥവാ ബൈളാഇന്റെ മകൻ എന്നും അറിയപ്പെട്ടിരുന്നു. അബ്ദുള്ളാഹിബ്നു ജൈഷി(റ)നൊപ്പം അബവാ സൈനിക നീക്കത്തിൽ ഇദ്ദേഹത്തെയും നബി ﷺ നിയോഗിച്ചിരുന്നുവത്രെ. മദീനയിൽ ഇദ്ദേഹത്തിന്റെ ആദർശ സഹോദരൻ റാഫി ബിൻ അൽ മുഅല്ല (റ) എന്ന അൻസ്വാരി ആയിരുന്നു. തുഅയ്മത് ബിൻ അദിയ്യാണ് ബദ്റിൽ വച്ച് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. എന്നാൽ ഇദ്ദേഹം ബദ്റിൽ കൊല്ലപ്പെട്ടില്ലെന്നും പിൽക്കാലത്ത് ജോർഡാനിലെ അമ്മാവസ് പ്ളേഗ് ബാധിച്ചാണ് മരണപ്പെട്ടതെന്നും അഭിപ്രായമുണ്ട്.
    3. ആദ്യമായി മക്കയിലെ ദാറുൽ അർഖമിൽ വച്ചു നബി ‎ﷺ യുമായി ബൈഅത്‌ ചെയ്തത് ആഖിലും സഹോദരങ്ങളായ ആമിറും ഇയാസും ഖാലിദുമായിരുന്നു. അന്ന് ഖാലിദിന്റെ പേര് അശ്രദ്ധൻ എന്നർഥം വരുന്ന ഗാഫിൽ എന്നായിരുന്നു. ബുദ്ധിമാൻ എന്നർഥമുള്ള ആഖിൽ എന്ന പേര് നബി ﷺ വച്ചു കൊടുത്തതാണ്. മദീനയിലേക്ക് പലായനം ചെയ്തെത്തിയത് രിഫാഅത്‌ ബിൻ അബ്ദുൽ മുന്ദിരി(റ)ന്റെ അടുക്കലായിരുന്നു. എന്നാൽ ആദർശ സഹോദരനായി കൂടിച്ചേർന്നത് മുബഷിർ ബിൻ അബ്ദുൽ മുന്ദിരിനൊപ്പമായിരുന്നു. മുജസ്സർ ബിൻ സിയാദി(റ)നൊപ്പമായിരുന്നു എന്നും അഭിപ്രായമുണ്ട്. ബദ്റിൽ കൊല്ലപ്പെടുമ്പോൾ മുപ്പത്തിനാല് വയസ്സായിരുന്നു. മാലിക് ബിൻ സുഹൈർ അൽ ജുഷമിക് എന്നയാളാണ് മഹാനവർകളെ വധിച്ചത്.
    4. ഉബൈദത്തു ബിനുൽ ഹാരിസ്:(റ) നബി ﷺ ദാറുൽ അർഖമിൽ കേന്ദ്രീകരിക്കുന്നതിന് മുമ്പ് തന്നെ ഉബൈദ (റ) ഇസ്‌ലാം സ്വീകരിച്ചിരിന്നു. നബിﷺയെക്കാൾ പത്തു വയസ്സ് മൂത്തയാളായിരുന്നു ഇദ്ദേഹം. സഹോദരന്മാരായ തുഫൈലിന്റെയും ഹുസൈനിന്റെയും കൂടെ മദീനയിലേക്ക് പലായനം ചെയ്തു. നബി ﷺ ബിലാലി(റ)നെ ഇദ്ദേഹത്തിന്റെ ആദർശ സഹോദരനാക്കി. ഉമൈറു ബിൻ അൽ ഹുമാമി(റ)നെയായിരുന്നു എന്നും അഭിപ്രായമുണ്ട്. അറുപത് മുഹാജിറുകൾ മാത്രം ഉൾക്കൊള്ളുന്ന ഒരു സൈനിക നീക്കം രാബഗിലേക്കു നടത്തിയപ്പോൾ പതാക വഹിച്ചത് ഉബൈദ (റ) ആയിരുന്നു. ബദ്റിൽ വച്ചു ഷൈബത് ബിൻ റബീഅയുമായി ദ്വന്ദയുദ്ധത്തിലേർപ്പെട്ടു. കവിളിൽ വെട്ടേറ്റു നിലം പതിച്ചു. ഉടനെ ഹംസ(റ)യും അലി(റ)യും ഇടപെട്ടു ഷൈബയെ വകവരുത്തി. ഉബൈദ (റ) മദീനയിലേക്കുള്ള മടക്ക യാത്രയിൽ സേഫ്രാഇൽ വച്ചു മരണപ്പെട്ടു. അറുപത്തി മൂന്ന് വയസ്സായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...