Tweet 259

    Tweet 259
    February 28, 2023 • Tuesday
    Post Header

    രണഭൂമിയിലെ ആരവങ്ങളടങ്ങി. സത്യത്തിന്റെ പക്ഷം പോർക്കളത്തിലും ജയിച്ചു. ലോകത്തു നടന്ന ഒട്ടുമിക്ക യുദ്ധങ്ങളുടെയും സമവാക്യങ്ങളെ ബദ്ർ തിരുത്തി. ഇവിടെ ഒരുപക്ഷത്ത് നിന്നു കൊല്ലപ്പെട്ടവരും ബാക്കിയായവരും ജയിച്ചിരിക്കുന്നു. മറുഭാഗത്ത് കൊല്ലപ്പെട്ടവരും ശേഷിച്ചവരും പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസികളിൽ നിന്നു കൊല്ലപ്പെട്ടവർ സ്വർഗത്തിലേക്ക് പറന്നു. അവരുടെ ഉറ്റവരും ഉടയവരും ‘അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷിയായ’ (ശഹീദായ) ആളുടെ ബന്ധുവാണ് ഞാൻ എന്ന് പറയുന്നതിൽ അഭിമാനിച്ചു. അമരമായ വീരസ്മരണയിലേക്ക് ബദ്‌രീങ്ങൾ അടയാളപ്പെടുത്തപ്പെട്ടു. അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയവരുടെ മഹത്വം ഉദ്ഘോഷിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലു ഇംറാനിലെ നൂറ്റി അറുപത്തൊൻപത്, നൂറ്റി എഴുപത് സൂക്തങ്ങളിൽ വന്ന വിശേഷം ഒന്ന് വായിച്ചു നോക്കൂ. ഇബ്നു അബ്ബാസ് (റ) പറയുന്നു :
    “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ ‎മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ ‎തങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. ‎അവര്‍ക്ക് നിര്‍ലോഭം ‎ജീവിത വിഭവങ്ങൾ ലഭിച്ചുകൊണ്ടിരിക്കും. ‎അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കേകിയ‎തില്‍ അവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും ‎തങ്ങളോടൊപ്പം വന്നെത്താത്തവരുമായ ‎വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. ‎അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്ന് ‎അവരറിയുന്നതിനാലാണിത്.“
    അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരുടെ മഹത്വവും സ്ഥാനവും വിവരിച്ചുകൊണ്ട് മുത്ത് നബി ‎ﷺ നൽകുന്ന ഒരു വിവരണം ഇങ്ങനെ വായിക്കാം : ‘ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി ‎ﷺ പറഞ്ഞു – നിങ്ങളുടെ സഹോദരങ്ങൾക്ക് ഉഹ്ദിൽ വച്ചു ജീവഹാനി സംഭവിച്ചപ്പോൾ അവരുടെ ആത്മാക്കളെ അല്ലാഹു പച്ച നിറത്തിലുള്ള പറവകളിൽ നിക്ഷേപിച്ചു. അവ സ്വർഗീയ അരുവികൾക്കടുത്തു നിന്ന് പറന്നെത്തുന്നു. സ്വർഗോദ്യാനങ്ങളിൽ പാറിക്കളിക്കുന്നു. അവ അർശിന്റെ അഥവാ, സിംഹാസനത്തിന്റെ താഴെ തൂക്കിയിട്ടുള്ള വിളക്കുകളിൽ പറന്നു കയറുന്നു.
    ശുഹദാക്കൾ അഥവാ രക്തസാക്ഷികൾ അവർക്കു ലഭിച്ച അന്നപാനീയങ്ങളുടെ രുചിയും ആവാസത്തിന്റെ ആനന്ദവും അറിഞ്ഞപ്പോൾ അവർ ചോദിച്ചു : ‘ഞങ്ങൾക്കീ ലഭിച്ച കാര്യങ്ങൾ ഭൂലോകത്തുള്ള ഞങ്ങളുടെ സഹോദരങ്ങൾ ഒന്നറിഞ്ഞിരുന്നെങ്കിലോ?’
    മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ് – “ഞങ്ങൾ സ്വർഗത്തിൽ ജീവിച്ചിരിക്കുന്നവരും വിഭവങ്ങൾ അനുഭവിക്കുന്നവരുമാണെന്ന് ഭൂലോകത്തുള്ള ഞങ്ങളുടെ സഹോദരങ്ങളോട് ആരാണൊന്ന് പറയുക?
    എങ്കിൽ അവർക്ക് സമരത്തിൽ അലസതയില്ലാതെ ആവേശത്തിൽ നിലകൊള്ളാൻ പറ്റുമായിരുന്നു.“
    ഉടനെ അല്ലാഹു അറിയിച്ചു – ‘ഞാൻ തന്നെ പറഞ്ഞോളാം’. അങ്ങനെയാണത്രെ നേരത്തെ ഉദ്ധരിച്ച ഖുർആനിക സൂക്തം അവതരിച്ചത് “.
    ഇത് പ്രായോഗികമായി ആവിഷ്ക്കരിക്കുന്ന ഒരനുബന്ധം ഇങ്ങനെ കാണാം – ‘അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ട അബൂ ജാബിറി(റ)ന്റെ മകൻ ജാബിറിനെ നബി ‎ﷺ കണ്ടുമുട്ടി. അപ്പോഴദ്ദേഹം ദുഃഖിതനായിരുന്നു. നബിﷺ കാര്യമന്വേഷിച്ചു. അപ്പോഴദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, ﷺ എന്റെ പിതാവ് അല്ലാഹുവിന്റെ മാർഗത്തിൽ ജീവത്യാഗം ചെയ്ത് രക്തസാക്ഷിയായിപ്പോയി. കടവും കുടുംബവുമൊക്കെ ബാക്കിയായി’.
    ഉടനെ അവിടുന്ന് ചോദിച്ചു; ‘നിന്റെ ഉപ്പയെ അല്ലാഹു എങ്ങനെയാണ് സ്വീകരിച്ചതെന്നു നിനക്കറിയാമോ? ഞാനൊന്ന് പറയാം’.
    ‘അതെ, പ്രവാചകരേ’ ജാബിർ(റ) പ്രതികരിച്ചു. അപ്പോൾ നബി ‎ﷺ വിശദീകരിച്ചു. ‘ഒരു തിരശ്ശീലയ്ക്കു പിന്നിൽ നിന്നല്ലാതെ അല്ലാഹു ആരോടും സംഭാഷണം നടത്താറില്ല. എന്നാൽ അതില്ലാതെ തന്നെ നിങ്ങളുടെ ഉപ്പയോട് അല്ലാഹു സംഭാഷണം നടത്തി’. അപ്പോഴല്ലാഹു ചോദിച്ചു – ‘അല്ലയോ എന്റെ ദാസാ.., നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നതെന്താണ്? ഞാനത് നടപ്പിലാക്കിത്തരാം’. അപ്പോൾ പറഞ്ഞതിങ്ങനെയാണ് – ‘അല്ലാഹുവേ, നീ എനിക്ക് പുനർജന്മം നൽകിയാലും! ഞാൻ വീണ്ടും നിന്റെ മാർഗത്തിൽ രക്തസാക്ഷിയാകാനാഗ്രഹിക്കുന്നു’.
    അപ്പോഴല്ലാഹു അറിയിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...