Tweet 251

    Tweet 251
    February 20, 2023 • Monday
    Post Header

    ഇബ്ൻ ഔഫ് (റ) വിളിച്ചു പറഞ്ഞു; “ബിലാലേ, ഉമയ്യത്തും മകനും എന്റെ ബന്ദികളാണ്. അവരെ ഒന്നും ചെയ്യരുത് “.
    അതൊന്നും കേൾക്കാവുന്ന അവസ്ഥയിലായിരുന്നില്ല ബിലാൽ (റ). അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു. ‘”അല്ലയോ അല്ലാഹുവിന്റെ സഹായികളേ! സത്യനിഷേധികളുടെ നേതാവായ ഉമയ്യത്തിതാ ഇവിടെ. ” കേൾക്കേണ്ട താമസം സ്വഹാബികൾ ഓടിയടുത്തു. ഞങ്ങളെപ്പൊതിഞ്ഞു കഴിഞ്ഞു. ഇബ്നു ഔഫ് (റ) തുടരുന്നു. “ഞാനാവതും പ്രതിരോധിച്ചു. ഒടുവിൽ ഉമയ്യത്തിന്റെ മകനെ അവർക്ക് വിട്ടുകൊടുത്തു. തത്ക്കാലം അവർ അവന്റെ പിന്നാലെക്കൂടിയാൽ ഉമയ്യത്തിനെയെങ്കിലും സംരക്ഷിക്കാമെന്നു കരുതി. പക്ഷേ, അതും നടന്നില്ല. നിമിഷ നേരത്തിൽ മകൻ്റെ കഥ കഴിച്ച അവർ വീണ്ടും ഞങ്ങൾക്ക് നേരെത്തിരിഞ്ഞു. അപ്പോൾ ഉമയ്യത്തൊന്നട്ടഹസിച്ചു. അത് പോലെയൊരു ശബ്ദം ഞാൻ കേട്ടിട്ടേയില്ല. ഞാൻ അവനോട് പറഞ്ഞു; “നിനക്കിനിയൊന്നും ചെയ്തു തരാൻ എനിക്ക് സാധ്യമല്ല. നിന്റെ കൈപ്പിടിക്കാൻ യാതൊരു വഴിയും കാണുന്നില്ല “. വാക്കുകൾ പൂർത്തിയാകുന്നതിന് മുമ്പ് കഷണങ്ങളായി ഉമയ്യത്ത് നിലംപതിച്ചു.
    മുശ്‌രിക്കുകളിലെ ഒരു കൊമ്പൻകൂടി ചരിഞ്ഞു. ബദ്‌റിൽ തക്ബീർ ധ്വനികൾ മുഴങ്ങി !
    ഉമയ്യത്തിന്റെ അന്ത്യ നിമിഷങ്ങളെ പരാമർശിക്കുന്ന മറ്റൊരു നിവേദനം ഇങ്ങനെയുമുണ്ട് :
    ഇബ്നു ഔഫ് (റ) തന്നെ പറയുന്നു; “ബദ്റിലെ രാത്രിയിൽ ഞാൻ ഉമയ്യത്തിനെയും കൂട്ടിപ്പുറപ്പെട്ടു. മലമുകളിൽ എവിടെയെങ്കിലും അദ്ദേഹത്തെയൊളിപ്പിച്ച് സംരക്ഷിച്ച് ഒരു ബന്ദിക്കുള്ള കാവൽ നൽകാൻ വേണ്ടിയായിരുന്നു. പക്ഷേ, ആ സഞ്ചാരം ബിലാലി(റ)ന്റെ കണ്ണിൽപ്പെട്ടു. അദ്ദേഹം അൻസ്വാരികളിൽ ഒരു സംഘത്തോടു പറഞ്ഞു. ഉമയ്യത്ത് രക്ഷപ്പെട്ടാൽപ്പിന്നെ ഞാൻ ഇന്നു ജയിച്ചു എന്നെങ്ങനെയാണ് പറയുക. അത് കേട്ട് അൻസ്വാരി സംഘം ബിലാലി(റ)ന്റെയൊപ്പം കൂടി. അവർ ഒരുമിച്ച് നമ്മെപ്പിൻതുടർന്നു. അവർ അടുത്തെത്തിയെന്നായപ്പോൾ ഉമയ്യത്തിന്റെ മകൻ അലിയെ അവർക്കിട്ടുകൊടുത്തു. അവർ അവനുമായി പോരടിക്കുന്ന നേരം കൊണ്ട് ഞങ്ങൾക്ക് രക്ഷപ്പെടാമെന്നാണ് വിചാരിച്ചത്. എന്നാൽ നിമിഷങ്ങൾക്കകം അവനെ വകവരുത്തിയ ശേഷം ആ സംഘം ഞങ്ങളെപ്പിൻതുടർന്നു. ഹുബാബു ബിൻ അൽ മുൻദിറാണ് മുന്നിൽ നിന്ന് കാല് വെട്ടി നിലത്തിട്ടത്. അമ്മാർ ബിൻ യാസിർ വെട്ടി അവസാനിപ്പിച്ചു. ഇനിയെങ്ങനെ രക്ഷപ്പെടുമെന്നാലോചിച്ചു. ഒടുവിൽ ഉമയ്യത്തിനെ നിലത്തു കിടത്തി ഞാനവന്റെ മുകളിൽ കയറിക്കിടന്നു. പക്ഷേ, ബിലാലും(റ) സംഘവും പൊണ്ണത്തടിയനായ അവനെക്കണ്ടു. എന്റെ അടിയിൽ കിടക്കവേത്തന്നെ അവന്റെ ശരീരത്തിൽ വാൾ കയറ്റി. എന്റെ കാലിനും അത് വഴി മുറിവേറ്റു.
    പിൽക്കാലത്ത് ഇബ്ൻ ഔഫ് (റ) പ്രസ്തുത മുറിവ് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാറുണ്ടായിരുന്നു.
    ഉമയ്യത്തിനെ നേരിട്ട കൂട്ടത്തിൽ ഖുബൈബ് ബിൻ യസാഫു (റ)മുണ്ടായിരുന്നു. നേരത്തെ ഉമയ്യത്ത് ഖുബൈബിന്റെ കൈവെട്ടി ചുമലിൽ നിന്ന് വേർപ്പെടുത്തിയിരുന്നു. പിന്നീട് നബി‎ﷺയുടെ മുഅ്ജിസത്ത് വഴി സുഖപ്പെടുകയായിരുന്നു. ആ ഓർമകൾ ഖുബൈബി(റ)നെയും അലട്ടി. ഇതാ പിടിച്ചോ.. ഞാൻ യസാഫിന്റെ മകനാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഉമയ്യത്തിന്റെ ചുമലിൽ ആഞ്ഞുവെട്ടി. അങ്കിയും ഭേദിച്ച് വെട്ട് അരവരെയെത്തി. ശേഷം ഛേദിക്കപ്പെട്ട അങ്കിയും മറ്റായുധങ്ങളും കൈവശപ്പെടുത്തി.
    ബിലാലിന്റെ ഈ ഇടപെടലിനെക്കുറിച്ച് ഇബ്ൻ ഔഫ് പറയാറുള്ളതിങ്ങനെയാണ്. “ബിലാലിനല്ലാഹു കരുണ ചെയ്യട്ടെ! അദ്ദേഹം എന്റെ അങ്കിയും നഷ്ടപ്പെടുത്തി ബന്ദികളെയും ഇല്ലാതെയാക്കി.” കാരണം, പടക്കളത്തിൽ നിന്ന് അങ്കികൾ ശേഖരിച്ചുവന്നപ്പോഴാണല്ലോ ഉമയ്യത്തിനെ ഏറ്റെടുത്തത്.
    ഗതകാല ചെയ്തികളുടെ തിക്തഫലങ്ങൾക്കൂടിയായിരുന്നു ഖുറൈശികൾക്ക് ബദ്റിൽ ലഭിച്ചത്. ഇരകൾ പ്രതികൾക്ക് നൽകിയ മധുര പ്രതികാരങ്ങൾ. കാലം കാത്തു വച്ച സമ്മാനം അവർ ഏറ്റുവാങ്ങുകയായിരുന്നു.
    ഉമയ്യത്തിന് ലഭിച്ച ശിക്ഷയെക്കുറിച്ച് അറബിക്കവിതയിൽ ഇങ്ങനെയാണ് പറഞ്ഞത് : –
    “ഇൻ ഖദ്ദ ളഹ്റു വലിയ്യില്ലാഹി മിൻ ദുബ് രി
    ഖദ് ഖുദ്ദ ഖൽബു അദുവ്വില്ലാഹി മിൻ ഖുബ് ലി”
    (പിന്നിൽ നിന്നല്ലാവിൻ മിത്രത്തിൻ മുതുകിനെ
    കുത്തിപ്പിളർന്നെങ്കിലിപ്പോഴിവിടിതാ
    മുന്നിൽ നിന്നല്ലാവിൻ ശത്രുവിൻ ഹൃദയത്തെ
    കുത്തിപ്പിളർത്തി കഥ കഴിച്ചീടുന്നു)
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...