Tweet 249

    Tweet 249
    February 18, 2023 • Saturday
    Post Header

    ബദ്റിലെ അബൂജഹലിനെ വായിക്കുന്നതിനിടയിൽ കൗതുകകരമായ ഒരു നിവേദനം ഇങ്ങനെയും കാണാം : “മുശ്‌രിക്കുകളുടെ മൃതശരീരങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ അബൂജഹലിനെ അന്വേഷിക്കുന്നവരോട് നബി ﷺ പറഞ്ഞു; ‘ശിരസ്സില്ലാത്ത ഉടലുകൾക്കിടയിൽ അവനെ തിരിച്ചറിയാൻ ഞാനൊരു അടയാളം പറഞ്ഞു തരാം. ചെറുപ്പത്തിൽ അവനും ഞാനും അബ്ദുല്ലാഹിബിൻ ജദ്ആനിന്റെ തളികയ്ക്കടുത്ത് വച്ച് തിരക്കുകൂട്ടിയപ്പോൾ അവൻ വീണു പോയി. അന്നവന്റെ മുട്ടിന് ഒരു പരിക്ക് പറ്റിയതിന്റെ അടയാളം ഇപ്പോഴുമുണ്ടാകും. പ്രായത്തിൽ അവൻ എന്നെക്കാൾ ചെറുതാണ് ‘.
    ഇബ്നു മസ്ഊദ് (റ) പറഞ്ഞ അടയാളവും മേൽ നിവേദനത്തിൽ പരാമർശിച്ചതും ചിലപ്പോൾ ഒന്നു തന്നെയായിരിക്കാം.
    അബുജഹലിന്റെ വധവുമായി ബന്ധപ്പെട്ട അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ന്റെ പ്രസിദ്ധമായ ഒരു നിവേദനം ഇപ്രകാരമുണ്ട് : “അബൂജഹലിനെ വധിച്ചുവെന്ന് പറഞ്ഞ് രണ്ട് ചെറുപ്പക്കാർ നബിﷺയുടെ സന്നിധിയിലെത്തി. നബിﷺ ചോദിച്ചു – ‘നിങ്ങൾ രണ്ടു പേരിൽ ആരാണവനെ വധിച്ചത് ?’ രണ്ടു പേരും പറഞ്ഞു; ‘ഞാനാണ് ‘. അപ്പോഴവിടുന്ന് ചോദിച്ചു, ‘നിങ്ങൾ വാളുകൾ തുടച്ചോ?’ രണ്ടു പേരും പറഞ്ഞു, ‘ഇല്ല’. രണ്ടു വാളുകളും പരിശോധിച്ച ശേഷം നബിﷺ പറഞ്ഞു; ‘നിങ്ങൾ രണ്ടു പേരുമാണ് അവനെ വധിച്ചത് ‘.
    ‘മുഅവ്വിദ് (റ), മുആദ് (റ)’ എന്നിവരായിരുന്നു ആ രണ്ട് ചെറുപ്പക്കാർ. അവരുടെ ഉമ്മയുടെ പേരിനോട് ചേർത്ത് ‘അഫ്റാഇന്റെ മക്കൾ’ എന്നാണ് അറിയപ്പെടുന്നത്. ഖസ്റജ് ഗോത്രത്തിൽ നിന്നുള്ള അൻസാരിയായ ഹാരിസിന്റെ മക്കളാണവർ. അദ്ദേഹത്തിന്റെ മകൻ ഔഫും ബദ്റിൽ പങ്കെടുത്തിട്ടുണ്ട്.
    ഔഫും (റ) മുഅവ്വിദും (റ) ബദ്റിൽ വച്ച് തന്നെ കൊല്ലപ്പെട്ടു. മുആദ് (റ) ബദ്റിൽ നിന്ന് പരിക്കേറ്റ് മദീനയിലെത്തി മരണപ്പെട്ടെന്നും അല്ല ഉസ്മാൻ (റ)ന്റെ കാലം വരെ ജീവിച്ചിരുന്നുവെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ചരിത്രം പരാമർശിക്കുന്നുണ്ട്.
    അബൂ ജഹലിനെ ആദ്യം വെട്ടിയത് അംറ് ബിൻ അൽ ജമൂഹിൻ്റെ മകൻ മുആദാ (റ)ണെന്ന അഭിപ്രായം നേരത്തെ നാം വായിച്ചു. അദ്ദേഹം ഉഹ്ദിൽ ശഹീദായി എന്നും അല്ല ഉസ്മാൻ (റ)ന്റെ കാലം വരെ ജീവിച്ചിരുന്നു എന്നും വ്യത്യസ്താഭിപ്രായങ്ങൾ ചരിത്രത്തിൽത്തന്നെ കാണുന്നുണ്ട്.
    പേരുകളുടെ സമാനതയും മറ്റും നിവേദനങ്ങളെ വ്യത്യസ്തമാക്കി എന്ന നിഗമനത്തിലെത്തിച്ചേരാവുന്നതാണ്.
    ഉദ്ധരണികളിലെ വൈവിധ്യങ്ങളെ പഠനവിധേയമാക്കിയ ശേഷം ‘ഡോ.മുഹമ്മദ് അബ്ദുയമാനി’ വിശദീകരിച്ചതിങ്ങനെയാണ്. ”മുആദ് ബിൻ അംറും (റ) അഫ്‌റാഇന്റെ രണ്ട് മക്കളും അബൂജഹലിനെ വെട്ടി നിലംപരിശാക്കി. ശേഷം ഇബ്നു മസ്ഊദ് (റ) അവന്റെ പിരടി വെട്ടി ദൗത്യം പൂർത്തിയാക്കി. ഇങ്ങനെയാണ് ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും അഭിപ്രായം.”
    അഫ്റാഇൻ്റെ രണ്ട് മക്കൾ ബദ്റിൽ കൊല്ലപ്പെട്ടപ്പോൾ നബിﷺ പറഞ്ഞു; ‘അവർക്ക് അല്ലാഹു കരുണ ചെയ്യട്ടെ! സത്യനിഷേധികളുടെ അധ്യക്ഷനും ഈ സമുദായത്തിന്റെ ഫറോവയുമായ അബൂജഹലിന്റെ വധത്തിൽ അവർ പങ്കുവഹിച്ചു’. അപ്പോൾ ആരോ ചോദിച്ചു; ‘അല്ലാഹുവിന്റെ തിരുദൂതരേﷺ, വേറെയാരൊക്കെയാണ് അവർക്കൊപ്പം അവനെ വകവരുത്തിയത് ?’ അവിടുന്ന് പറഞ്ഞു; ‘മലക്കുകളും ഇബ്നുമസ്ഊദും’.
    അബൂജഹലിന്റെ പടയങ്കിയും ആയുധങ്ങളും മറ്റും അഥവാ ‘സലബ്’ മുആദ് ബിൻ അംറി (റ)നാണോ അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നാണോ നൽകിയത് എന്നതിലും അഭിപ്രായാന്തരങ്ങളുണ്ട്.
    ഖുറൈശികളുടെ അത്യുന്നത നേതൃത്വം വളരെ നിന്ദ്യമായി നിലംപതിച്ചതോടെ അവരുടെ ആത്മവിശ്വാസം നഷ്ടമായി. ആഭ്യന്തര ഏകീകരണം ഇല്ലാത തായി. തീക്ഷ്ണതയിൽ നിന്ന് തീക്ഷ്ണതയിലേക്ക് എന്ന അവസ്ഥയിലേക്ക് ഖുറൈശികൾ എത്തിച്ചേർന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...