
മജ്ദീബിൻ അംറ് ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അബൂസുഫ്‌യാൻ നടന്നു. അവിടെയുണ്ടായിരുന്ന ഒട്ടകക്കാഷ്ഠം എടുത്ത് പരിശോധിച്ചു. അതിൽ നിന്ന് ഈത്തപ്പഴക്കുരു കണ്ടെത്തിയ അബൂസുഫ്‌യാന്റെ നിരീക്ഷണ ചിന്തയുണർന്നു. ഇത് മദീനയിലെ കാലിത്തീറ്റയുടെ ഭാഗമാണെന്നയാൾ കണ്ടെത്തി. അപ്പോൾ ഇവിടെ വന്ന് വെള്ളമെടുത്തത് മുഹമ്മദ് നബി ﷺ യുടെ ചാരന്മാർ തന്നെയാണെന്നദ്ദേഹം ഉറപ്പിച്ചു. ഇനിയിതുവഴി യാത്ര തുടരുന്നത് യുക്തിയല്ലെന്ന് തീർച്ചപ്പെടുത്തി. ഇനിയീ ഖാഫിലയെ മറ്റൊരു വഴിക്ക് മക്കയിലേക്ക് നയിക്കണം. അങ്ങനെ ചെങ്കടൽ വഴി യാത്രയുടെ ഗതി തിരിച്ചുവിട്ടു. മുസ്‌ലിം സംഘത്തിന്റെ കണ്ണിൽപ്പെടാതെ സുരക്ഷിതമായി ഖുറൈശികളുടെ ഖാഫില മക്കയിലേക്കെത്തി.
ഖാഫില മക്കയിലെത്തുന്നതിന് മുമ്പ് ഖുറൈശികൾ സൈനിക നീക്കത്തിന്റെ ചർച്ചകളാരംഭിച്ചു. ആത്വിഖയുടെ സ്വപ്നവും ളംളമിന്റെ മുന്നറിയിപ്പും അവരിലുയർത്തിയ ആകുലതകൾ അവർക്ക് സമരവീര്യം നൽകി. അവർ ആവേശപൂർവം പല വർത്തമാനങ്ങളും പറയാൻ തുടങ്ങി. കൂട്ടത്തിൽ അവർ പറഞ്ഞു; “മുഹമ്മദും ﷺ കൂട്ടരും വിചാരിക്കുന്നുണ്ടോ ഇത് ഇബ്നുൽ ഹള്റമിയുടെ സംഘത്തെത്തടഞ്ഞതുപോലെയാകുമെന്ന് ? ഇല്ല, ഇതൊരിക്കലും അങ്ങനെയാവില്ല ! ഫലം മറിച്ചായിരിക്കും. അതവർ വഴിയേ അറിഞ്ഞോളും.”
ഖുറൈശികൾ യുദ്ധത്തിലേക്ക് ഒരുങ്ങിക്കഴിഞ്ഞു. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ പകരം പ്രതിനിധിയെയോ തന്റെ ചെലവിൽ ഒരു യോദ്ധാവിനെയോ അയയ്ക്കാൻ തീരുമാനിച്ചു. അബൂലഹബ് തത്‌ക്കാലം വരുന്നില്ലെന്ന് തീരുമാനിച്ചു. ആത്വിഖയുടെ സ്വപ്നം പുലരുമെന്ന ഭീതി അയാളെ ആത്മാർഥമായും അലട്ടി. ആസ്വ് ബിൻ ഹിഷാമിനെ തനിക്ക് പകരം പടക്കളത്തിലേക്ക് അയയ്ക്കാൻ ധാരണയാക്കി. അയാൾ അബൂലഹബിന് നൽകാനുള്ള നാലായിരം ദിർഹം പ്രതിഫലമായി വിട്ടു നൽകാമെന്ന് സമ്മതിച്ചു.
ജനങ്ങളുടെ പോരാട്ടവീര്യം കത്തിച്ചു നിർത്താൻ ഖുറൈശികൾ നിരന്തരമായി ശ്രമിച്ചു കൊണ്ടിരുന്നു. ഇത്തരമൊരു പടനീക്കം ഒഴിവാക്കിയാൽ നമ്മുടെ സ്വത്തും ആസ്തിയും മുഴുവൻ അന്യാധീനപ്പെടുമെന്ന് ആവർത്തിച്ചാവർത്തിച്ച് അവരെ ഉണർത്തിക്കൊണ്ടിരുന്നു. നേതാക്കളും പ്രമാണികളും സാധാരണക്കാർക്കിടയിലിറങ്ങി പ്രവർത്തിച്ചു. അവർക്ക് പടച്ചട്ടകളും പടവാളുകളും മറ്റായുധങ്ങളും വിതരണം ചെയ്തു. സമ്പന്നർ യുദ്ധത്തിലേക്ക് സംഭാവനകളും യോദ്ധാക്കൾക്ക് ഓഫറുകളും നൽകി. പത്ത് പോരാളികൾക്കുള്ള ഒട്ടകം, ഇരുപത് ഭടന്മാർക്കുള്ള ഭക്ഷണം എന്നിങ്ങനെ പലരും പിന്തുണ നൽകി. കൂട്ടത്തിൽ സുഹൈൽ ബിൻ അംറ് വിളിച്ചുപറഞ്ഞു. “നിങ്ങളുടെ സമ്പത്തുകൾ മുഹമ്മദി ﷺ നും മതം മാറിയ യസ്‌രിബുകാർക്കും വിട്ടുകൊടുക്കുകയോ! ഇല്ല, ഒരിക്കലും പാടില്ല. ഖുറൈശികളേ! നിങ്ങൾക്ക് പണമാണോ വേണ്ടത് , ഇവിടെ റെഡിയാണ്. ഭക്ഷണമാണോ വേണ്ടത് ,എന്റെ കലവറയിതാ തുറന്ന് വച്ചിരിക്കുന്നു…! ”
സംഅത്ത് ബിൻ അസ്‌വദ് ഖുറൈശികൾക്കിടയിൽ വിളിച്ചു പറഞ്ഞു. “ലാത്തയും ഉസ്സയും സത്യം! ഇതിലേറെ ഒരു വിപത്ത് നിങ്ങൾക്കിനി വരാനില്ല. മുഹമ്മദും ﷺ അനുയായികളും നിങ്ങളുടെ സമ്പാദ്യം വഴിയിൽ തടയാൻ പോകുന്നു. നിങ്ങളെ കേവലം ഭീഷണിപ്പെടുത്താനല്ല അവരുടെ നീക്കം. നിങ്ങളുടെ മേൽ അധികാരം സ്ഥാപിക്കാനാണ്. നമ്മെയൊന്നാകെ പിടിച്ചടക്കാനാണ്. അത് കൊണ്ട് വേഗം സജ്ജരാവുക. ആരും ഇതിൽ നിന്ന് വിട്ടു നിൽക്കരുത്. ആയുധമില്ലാത്തവർ അത് സംഘടിപ്പിച്ച് തയ്യാറാവുക.”
മക്കക്കാർ സർവായുധ വിഭൂഷിതരായി പുറപ്പെടാനൊരുങ്ങുകയാണ്. ആവേശപൂർവം അബൂജഹൽ മുന്നിൽ നിന്നു. മുഹമ്മദ് ﷺ യെ പരാജയപ്പെടുത്തിയേ അടങ്ങൂ എന്ന പ്രതിവികാരത്തിൽ അയാൾ അഹങ്കാരിയായി.
പക്ഷേ, ശത്രു നിരയിലെ രണ്ടാമനായ ഉമയ്യത്തിന് ഒരുത്സാഹം പോരാ. അയാൾ യുദ്ധത്തിന് പുറപ്പെടുന്നില്ലത്രെ! അയാൾ തത്ക്കാലം വീട്ടിലിരിക്കുകയാണത്രെ! കാരണം, അയാളെ ചില ചിന്തകളും ഓർമകളും പ്രയോഗങ്ങളും വേട്ടയാടുന്നുണ്ട്. അതൊന്ന് വായിച്ച് നമുക്ക് മുന്നോട്ട് പോകാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
