Tweet 215

    Tweet 215
    January 15, 2023 • Sunday
    Post Header

    നബി ﷺ തന്നെ വധിച്ചുകളയുമോ എന്ന ഭീതിയാണ് ഉമയ്യത്തിനെ അലട്ടിയത്. കാരണം മറ്റൊന്നുമല്ല. കുറച്ചു നാളുകൾക്ക് മുമ്പത്തെ ഒരു സംഭാഷണം അദ്ദേഹം മറന്നിട്ടില്ലായിരുന്നു. അൻസ്വാരി പ്രമുഖനായ സഅദ് ബിൻ മുആദും(റ) ഉമയ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. സഅദ് (റ) മക്കയിൽ വന്നാൽ ഉമ്മയ്യതിന്റെ അതിഥിയായിട്ടായിരിക്കും കഴിയുക. ഉമയ്യ മദീനയിൽ ചെന്നാൽ തിരിച്ചും അങ്ങനെയായിരുന്നു. സഅദ് (റ) വിശ്വാസിയായി ഉംറ നിർവഹിക്കാൻ വന്നപ്പോഴും ഉമയ്യ പഴയ ആതിഥ്യം ഉപേക്ഷിച്ചില്ല. സഅദി (റ)ന് കഅ്ബ പ്രദക്ഷിണം ചെയ്യാൻ സൗകര്യം ചെയ്ത് കൊടുത്തു. കഅ്ബയുടെയടുത്ത് ആളുകൾ കുറഞ്ഞ ഒരു ഉച്ചനേരത്താണ് സഅ്ദിനെ (റ)യും കൂട്ടി ഉമയ്യ ത്വവാഫിനെത്തിയത്. പക്ഷേ, വളരെ അപ്രതീക്ഷിതമായി അബൂജഹൽ അവിടെ പ്രത്യക്ഷപ്പെട്ടു. അയാൾ വിളിച്ചു ചോദിച്ചു : “ആരാണ് ആ കഅ്ബ ചുറ്റുന്നത് ?” “സഅ്ദ്ബിൻ മുആദ്”
    “ഹാ! കൊള്ളാമല്ലോ മതമുപേക്ഷിച്ച് മക്കയിൽ നിന്ന് കടന്നു വന്നവർക്ക് അഭയം നൽകിയിട്ട് മക്കയിൽ വന്ന് സുരക്ഷിതരായി നിങ്ങൾ ത്വവാഫ് ചെയ്യുകയോ? ഉമയ്യത് അഥവാ അബൂസ്വഫ്‌വാൻ്റെ ഒപ്പമല്ലായിരുന്നെങ്കിൽ നിനക്ക് ഞാൻ കാണിച്ചു തരാമായിരുന്നു. കുടുംബത്തിലേക്കു നിങ്ങൾ മടങ്ങുമായിരുന്നില്ല “.
    തന്നോട് ദേഷ്യം പിടിച്ച അബൂജഹലിനോട് അതേ ഭാഷയിൽ സഅ്ദ് (റ) പ്രതികരിച്ചു. “ഞങ്ങളെ ത്വവാഫ് ചെയ്യാൻ അനുവദിക്കാതിരുന്നാൽ അതേ നാണയത്തിൽ മറുപടി തരാൻ ഞങ്ങൾക്കറിയാം. നിങ്ങളുടെ കച്ചവട സംഘത്തിനെ ഞങ്ങൾ കാണേണ്ടത് പോലെ കാണും “. ഉടനെ ഉമയ്യത്തിടപെട്ടു. സഅ്ദി(റ)നോട് പറഞ്ഞു. “അബുൽ ഹകം ഈ പ്രവിശ്യയുടെ നേതാവാണ്. അദ്ദേഹത്തോട് ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ല”. സഅ്ദി (റ)നെ ഒന്നു മയപ്പെടുത്താം എന്ന് കരുതിയാണ് ഉമയ്യ അങ്ങനെ പറഞ്ഞത്‌. എന്നാൽ സഅ്ദ് (റ) അടങ്ങിയില്ല. ഉമയ്യയുടെ നേരെ ത്തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു. “അല്ല ഉമയ്യാ , നീയും ഇങ്ങനെ ആയോ? വെറുതെയല്ല ! നിന്നെക്കുറിച്ച് ഒരിക്കൽ നബി ﷺ പറയുന്നത് ഞാൻ കേട്ടു. അവിടുന്ന് നിന്നെ വധിച്ചു കളയുമെന്ന് “.
    ഇതു കേട്ടതും ഉമയ്യ ആകെ അന്ധാളിച്ചു പോയി. പൊടുന്നനെ അയാൾ ചോദിച്ചു. “എന്നെത്തന്നെയാണോ?”
    “അതെ, നിന്നെത്തന്നെ “.
    “മക്കയിൽ വച്ച് തന്നെയാണോ?” അയാൾ എടുത്ത് ചോദിച്ചു. “അതൊന്നുമെനിക്കറിയില്ല ” സഅദ് (റ) പൂർത്തീകരിച്ചു. “അല്ലാഹു സത്യം! മുഹമ്മദ് ﷺ കളവു പറയുകയില്ല”. അയാൾ ആരോടെന്നില്ലാതെ ഇങ്ങനെ പറഞ്ഞു കൊണ്ടു തിരിഞ്ഞ് നടന്നു. ആശയപരമായി നബി ﷺ യെ എതിർത്തപ്പോഴും അവിടുത്തെ പ്രവചനങ്ങൾ അവരെ ഭയപ്പെടുത്തിയിരുന്നു. അതുപോലെ ഉമയ്യയെ ഈ പ്രസ്താവന വല്ലാതെ ബാധിച്ചു.
    ഈ ഓർമയാണ് ഉമയ്യയെ ബദ്റിലേക്ക് പുറപ്പെടുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത്. ഭാര്യമാരോട് ഈ പ്രവചനമൊക്കെ അയാൾ പറഞ്ഞിരുന്നു. അന്നു മുതൽ അയാൾ തീരുമാനിച്ചതാണ് എന്ത് വന്നാലും താൻ മക്ക വിട്ട് എവിടേക്കും പോവുകയില്ലെന്ന്. പക്ഷേ, മക്ക മുഴുവൻ ഇളകിയൊരുങ്ങി മുസ്‌ലിംകൾക്കെതിരെ പുറപ്പെടാനൊരുങ്ങിയപ്പോൾ താനും കൂടെപ്പോയാലോ എന്നാദ്യം ആലോചിച്ചു. അപ്പോഴാണ് സഅ്ദിന്റെ (റ) അറിയിപ്പ് ഭാര്യ ഒരിക്കൽക്കൂടി ഓർമിപ്പിച്ചത്. ഇനിയെന്തായാലും യുദ്ധത്തിനില്ലെന്ന തീരുമാനത്തിൽ ഉമയ്യ മക്കയിൽത്തന്നെ കൂടാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തെ എന്തായാലും കൂടെക്കൂട്ടണമെന്ന് ഖുറൈശികൾ ഒന്നടങ്കം തീരുമാനിച്ചു. അവർ അതിന് പലവഴികളും പയറ്റി. സ്നേഹാദരങ്ങൾ മുന്നിൽ വച്ചും വിപത്തുകൾ ചൂണ്ടിക്കാട്ടിയുമൊക്കെ സമീപിച്ചു നോക്കി. പക്ഷേ, അയാൾ ഇളകിയില്ല. ഒടുവിൽ ഒരു ‘ഉലുവാൻ കൂടും കുറച്ച് ഊദും’ എടുത്ത് ഉഖ്ബത് ബിൻ അബീ മുഐത്ത് എന്നയാൾ വന്നു. ഉമയ്യയോട് പറഞ്ഞു. “പെണ്ണുങ്ങളെപ്പോലെ ഇതും പുകച്ച് നീയിവിടെയിരുന്നോളൂ.”
    ഇതയാളെ ചൊടിപ്പിച്ചു. അയാൾ ചാടിയെഴുന്നേറ്റു. എന്നിട്ട് പറഞ്ഞു “നിനക്കും നിന്റെയീ കുന്തത്തിനും നാശം! പടച്ചോനേ, ഇവനൊക്കെയൊന്ന് ഒടുങ്ങിയെങ്കിൽ..”
    കൂട്ടത്തിൽ ഒന്നു കൂടി സംഭവിച്ചുവത്രെ! അബൂ ജഹൽ പറഞ്ഞു. “അല്ലയോ , അബൂ സ്വഫ്‌വാൻ ! നിങ്ങൾ ഈ താഴ്‌വരയുടെ നേതാവാണ്. നിങ്ങൾ പുറപ്പെടാതിരുന്നാൽ പലരും ഈ മുന്നേറ്റത്തിൽ നിന്ന് പിൻവലിഞ്ഞേക്കും. അത് കൊണ്ട് വേഗം റെഡിയാകൂ…”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...