Tweet 213

    Tweet 213
    January 13, 2023 • Friday
    Post Header

    അബൂസുഫ്‌യാൻ നേരത്തെ ഉശൈറ വിട്ടു പോയതിനാലാണല്ലോ ശാമിലേക്കുള്ള യാത്രയിൽ രക്ഷപ്പെട്ടത്. ഖാഫില ശാമിലെത്തി. നിരവധി വിഭവങ്ങൾ സമാഹരിച്ചു. സമീപകാലത്തൊന്നും വാങ്ങിയിട്ടില്ലാത്തത്ര ചരക്കുകളാണ് ഇക്കുറി വാങ്ങിയത്. പട്ടും സുഗന്ധവും കൗതുക വസ്തുക്കളുമൊക്കെ ചരക്കിന്റെ കൂട്ടത്തിലുണ്ട്.
    ജുദാം ഗോത്രക്കാരനായ ഒരാളെ അബൂസുഫ്‌യാൻ കണ്ടുമുട്ടി. നബി ﷺ യും സംഘവും നടത്തുന്ന നീക്കുപോക്കുകളെക്കുറിച്ച് അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മടക്കയാത്ര കരുതലോടെയാകണം എന്നയാൾ തീർച്ചപ്പെടുത്തി. ശാമിലേക്ക് പോയപ്പോൾ അതിവേഗം സഞ്ചരിച്ച ഒട്ടകങ്ങൾ ചരക്കുമേറ്റി വരുന്നതിനാൽ സാവധാനമാണിപ്പോൾ നീങ്ങുന്നത്. അബൂസുഫ്‌യാൻ എതിരെ വരുന്ന ഓരോ യാത്രികരോടും വിവരങ്ങൾ അന്വേഷിച്ചു. ഹിജാസിലേക്കടുക്കുംതോറും ആധി വർധിച്ചുകൊണ്ടിരുന്നു.
    ശാമിലേക്ക് പോകുമ്പോൾ വഴികാട്ടിയായി ഉപയോഗപ്പെടുത്തിയ ളംളമിനെ അടുത്തു വിളിച്ചു. അയാൾ ഗിഫാർ ഗോത്രക്കാരനായിരുന്നു. ഇരുപത് മിസ്ഖാൽ പ്രതിഫലത്തിനായിരുന്നു അയാളെ വഴികാട്ടിയായിക്കൂട്ടിയത്. അബൂസുഫ്‌യാൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ അതിവേഗം മക്കയിലെത്തണം. നമ്മുടെ കച്ചവട സംഘത്തെ മുഹമ്മദും ﷺ സംഘവും തടയാൻ പോകുന്നു എന്ന വാർത്ത വിളംബരം ചെയ്യണം. ഖുറൈശികളെ പ്രകോപിതരാക്കി രംഗത്തെത്തിക്കാനുള്ള എന്ത് ഉപായവും പ്രയോഗിക്കണം. മക്കക്കാരുടെ സ്വത്തുവകകൾ മുഴുവൻ ഭീഷണിയിലാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അതുപ്രകാരമാണ് ളംളം മക്കയിലെത്തി അട്ടഹസിക്കുകയും അത്യുച്ചത്തിൽ അപായമറിയിക്കുകയും ചെയ്തത്.
    മക്ക മുഴുവൻ ഇളകിവശായി. കാരണം, മക്കയിലെ ഏതാണ്ടെല്ലാവരുടെയും സമ്പാദ്യം ഈ ഖാഫിലയിൽ ഉണ്ടായിരുന്നു.
    അതീവ ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയ അബൂസുഫ്‌യാൻ ബദ്റ് എന്ന പ്രദേശത്തെത്തി. അവിടുത്തെ ജലസംഭരണിയുടെ സമീപത്തേക്ക് നീങ്ങി. വഴിയിൽ ഹൗറാനിൽ വച്ച് ജുഹൈന ഗോത്രത്തിലെ കശ്ദ് എന്ന് പേരുള്ള വയോധികനെക്കണ്ടുമുട്ടി. അബൂസുഫ്‌യാൻ അദ്ദേഹത്തോട് ചോദിച്ചു. മുഹമ്മദ് നബി ﷺ യുടെ സംഘത്തിലെ ചാരന്മാരാരെങ്കിലും ഇതുവഴി വന്നിരുന്നോ? ഇല്ലല്ലോ, ആരും ഇതുവഴി വന്നില്ലല്ലോ! യഥാർഥത്തിൽ മുസ്‌ലിം ചാരന്മാർ അദ്ദേഹത്തിന്റെ അതിഥികളായി അവിടെ താമസിച്ചിരുന്നു. അബൂസുഫ്‌യാൻ പിന്നെയും മുന്നോട്ട് നീങ്ങി. മജ്ദീ ബിൻ അംറ് എന്നയാളെക്കണ്ടുമുട്ടി. അയാൾ ഒരേ സമയം ഖുറൈശികളുമായും മുസ്‌ലിംകളുമായും സഖ്യത്തിൽ കഴിഞ്ഞിരുന്ന വിഭാഗത്തിൽപ്പെട്ടയാളാണ്. അബൂസുഫ്‌യാൻ ചോദിച്ചു. “ഇതുവഴി ആരെങ്കിലും കടന്നു പോകുന്നത് താങ്കൾ കണ്ടിരുന്നോ?” അദ്ദേഹം പറഞ്ഞു, “അസാധാരണമായി ആരെയും കണ്ടില്ല. നിങ്ങൾ മുന്നോട്ട് നീങ്ങിക്കോളൂ, നിങ്ങൾക്കും മദീനയക്കുമിടയിൽ ശത്രുക്കളാരും തന്നെയില്ല. അങ്ങനെയുണ്ടെങ്കിൽ നാം അറിയാതിരിക്കില്ല. വല്ല വിവരവുമുണ്ടെങ്കിൽ നാം നിങ്ങളോട് മറച്ചുവയ്ക്കില്ലല്ലോ. പിന്നെ, രണ്ടു വാഹന യാത്രക്കാർ ആ കിണറിന്റെ പിന്നിൽ വന്ന് ഒട്ടകം നിർത്തി വെള്ളമെടുത്തിരുന്നു. പിന്നെയവർ തിരിച്ചു പോവുകയും ചെയ്തു “. ശേഷം, അദ്ദേഹം ആ കിണർ ചൂണ്ടിക്കാണിച്ചു കൊടുത്തു.
    യഥാർഥത്തിൽ ആ വെള്ളമെടുത്ത് പോയത് മുസ്‌ലിം സംഘത്തിലെ ചാരന്മാരായിരുന്നു. ബസ് ബസ് ബിൻ അംറും അദിയ്യ് ബിൻ അബിസ്വഅബാഉം ആയിരുന്നു ആ രണ്ടു പേർ. അവർ മക്കക്കാരുടെ ഖാഫിലയുടെ വിവരം തേടി അലയുകയായിരുന്നു. അങ്ങനെയാണ് ഈ വെള്ളത്തിനടുത്തെത്തിയത്. അപ്പോൾ മറുവശത്ത് രണ്ട് യുവതികൾ സംസാരിക്കുന്നുണ്ടായിരുന്നു. ഒരാൾ മറ്റെയാളിൽ നിന്ന് ലഭിക്കാനുള്ള കടം തിരിച്ചു ചോദിക്കുകയായിരുന്നു. അപ്പോൾ നൽകാനുള്ളവൾ പറഞ്ഞു; ‘നാളെ ഖാഫില ഇതുവഴി കടന്നു പോകും. അപ്പോൾ അവർക്ക് വേല ചെയ്ത് കിട്ടുന്നത് കൊണ്ട് ഞാൻ വീട്ടിക്കൊള്ളാം’. ഇതു കേട്ട് സ്വഹാബികൾ നബി ﷺ യുടെയടുത്തേക്ക് തിരിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...