Tweet 199

    Tweet 199
    December 30, 2022 • Friday
    Post Header

    മദീനയിലെ ആദ്യ നാളുകളിലൂടെയാണല്ലോ നാം സഞ്ചരിക്കുന്നത്. ഇക്കാലത്തെ സുപ്രധാനമായ സംഭവങ്ങളിൽ ഒന്നാണ് വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന ഖുർആനിക സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും അവതരണം. വിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായം ‘അൽ ബഖറ’യുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഈ കാലയളവിലാണ് അവതരിച്ചത്. ഏറ്റവും ദൈർഘ്യം കൂടിയ അധ്യായവും ഇതു തന്നെയാണ്. ‘അലിഫ് ലാം മീം’ എന്നിങ്ങനെ അറബി അക്ഷരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചു കൊണ്ടുള്ള ഖുർആനധ്യായത്തിൻ്റെ തുടക്കം സാഹിത്യ കുലപതികളായ അറബികളെ അദ്ഭുതപ്പെടുത്തി. തുടർന്നു വരുന്ന സൂക്തങ്ങളുമായി ഘടനാപരമോ പ്രത്യക്ഷത്തിൽ ആശയപരമോ ആയ ബന്ധമില്ലാത്തതിനാൽ വേറിട്ട് നിൽക്കുന്ന അക്ഷരങ്ങൾ അഥവാ ‘അൽഹുറൂഫുൽ മുഖത്തഅ’ എന്നാണീയക്ഷരങ്ങളെ വിളിക്കുക. ഖുർആനിലെ ഇരുപത്തി ഒൻപതധ്യായങ്ങൾ ഈ വിധത്തിലുള്ള അക്ഷരങ്ങൾ കൊണ്ടാണ് ആരംഭിച്ചിട്ടുള്ളത്. അവയിൽത്തന്നെ ചിലത് ഒറ്റയക്ഷരം മാത്രം കൊണ്ട് ആരംഭിച്ചതായിരിക്കും. മുപ്പത്തിയെട്ടാം അധ്യായം ‘സ്വാദ്’ എന്നാരംഭിച്ചിരിക്കുന്നത് അതിനുദാഹരണമാണ്. ഈ വിധത്തിൽ ചിലത് രണ്ടും വേറെ ചിലത് മൂന്നും മറ്റു ചിലത് അതിലേറെയും അക്ഷരങ്ങൾ കൊണ്ട് തുടങ്ങിയിട്ടുണ്ട്. ഇരുപതാം അധ്യായത്തിന്റെ ആരംഭത്തിലെ ‘ത്വാഹാ’, രണ്ടാമധ്യായത്തിന്റെ തുടക്കത്തിലെ ‘അലിഫ് ലാം മീം’, പതിമൂന്നാം അധ്യായത്തിന്റെ ആരംഭം ‘അലിഫ് ലാം മീം റാ’ എന്നിവ ഉദാഹരണങ്ങളാണ്.
    അറബി അക്ഷരമാലയിൽ ആകെയുള്ള ഇരുപത്തിയെട്ടക്ഷരങ്ങളിൽ പതിന്നാലക്ഷരങ്ങൾ ഈ വിധമുള്ള തുടക്കാക്ഷരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വരവ്യത്യാസവും ഉച്ചാരണ ശൈലിയും പരിഗണിച്ച് അറബി അക്ഷരങ്ങളെ പല രീതിയിലും വർഗീകരിച്ചിട്ടുണ്ട്. എല്ലാ വർഗത്തിലെയും പകുതിയെണ്ണം അക്ഷരങ്ങൾ മേൽപ്പറയപ്പെട്ട തുടക്കങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പ്രാരംഭങ്ങളെയും അതിലുൾപ്പെട്ട അക്ഷരങ്ങളെയും സംബന്ധിച്ച വിശദമായ പഠനങ്ങൾ നമുക്ക് വായിക്കാൻ ലഭിക്കും.
    ‘അൽബഖറ’ യുടെ ആരംഭത്തിലെ ‘അലിഫ് ലാം മീം’ എന്നു തുടങ്ങുന്ന പാരായണം കേട്ട് അറബികൾ അവലോകനം നടത്തുകയും അദ്ഭുതപ്പെടുകയും ചെയ്ത രംഗം ഇങ്ങനെ വായിക്കാം : അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. “അബൂയാസിർ ബിൻ അഖ്തബ് എന്നയാൾ നബി ﷺ യുടെ സമീപത്ത് കൂടി നടന്നു പോയി. അപ്പോൾ നബി ﷺ അൽബഖറ അധ്യായത്തിന്റെ പ്രാരംഭ ഭാഗം പാരായണം ചെയ്യുകയായിരുന്നു. അബൂയാസിർ അത് ശ്രദ്ധാപൂർവം കേട്ടു നിന്നു. ശേഷം തന്റെ ജൂത സുഹൃത്തുക്കളുടെ കൂടെയുണ്ടായിരുന്ന സഹോദരൻ ഹുയയ്യ് ബിൻ അഖ്തബിന്റെ സമീപത്തെത്തി. അദ്ദേഹത്തോട് പറഞ്ഞു. മുഹമ്മദ് നബി ﷺ ഖുർആനിൽ നിന്ന് ‘അലിഫ് ലാം മീം ദാലികൽ കിതാബു…’ എന്ന് പാരായണം ചെയ്യുന്നത് ഞാൻ കേൾക്കാനിടയായി. അവർ ചോദിച്ചു ; ‘നിങ്ങൾ കേട്ടുവോ?’
    ‘അതെ’.
    അവർ ഒരുമിച്ചു നബി ﷺ യുടെയടുത്തേക്ക് പോയി. എന്നിട്ടവർ ചോദിച്ചു. ‘അല്ലയോ , മുഹമ്മദേ ! ﷺ .. ഖുർആനിൽ നിന്ന് അലിഫ് ലാം മീം …തുടങ്ങി സൂക്തം പാരായണം ചെയ്തിരുന്നോ? അത് അവിടുത്തേക്ക് അവതരിച്ചതാണോ?’
    നബി ﷺ പറഞ്ഞു, ‘അതെ’.
    ‘അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ (അ) കൊണ്ടുവന്നതാണോ?’
    ‘അതെ’. അപ്പോൾ അവർ തുടർന്നു. ‘അല്ലാഹു നേരത്തേ പല പ്രവാചകരെയും നിയോഗിച്ചിട്ടുണ്ട്. അവരിൽ ഒരാൾക്കും അവരുടെ കാലദൈർഘ്യമോ അവരുടെ സമുദായത്തിന്റെ ആയുസ്സോ പറഞ്ഞു കൊടുത്തിട്ടില്ലല്ലോ?’
    അറബി അക്ഷരങ്ങൾക്ക് ഓരോ നിശ്ചിത അക്കങ്ങൾ വിലകൽപ്പിച്ച് കണക്ക് പറയുന്ന രീതിയുണ്ട്. അത് പ്രകാരം ‘അലിഫ് ലാം മീം’ എന്നീ അക്ഷരങ്ങൾക്ക് അക്കങ്ങൾ കൽപ്പിച്ചു ഇതൊരു കണക്കായിരിക്കും എന്നു കരുതിയാണ് ഇക്കൂട്ടർ അങ്ങനെ സംസാരിച്ചത്. അങ്ങനെ അവർ കണക്കു കൂട്ടി. അലിഫ് ഒന്ന്. ലാം മുപ്പത്. മീം നാൽപത്. ആകെ എഴുപത്തി ഒന്ന്. അവർ സങ്കൽപ്പിച്ചു. ഈ പ്രവാചകന്റെ ﷺ അധികാരകാലം അല്ലെങ്കിൽ, സമുദായത്തിന്റെ കാലം എഴുപത്തിയൊന്നായിരിക്കും. അവർ വീണ്ടും നബി ﷺ യുടെയടുത്തെത്തി.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...