
സ്വുബ്ഹി നിസ്‌ക്കാരം രണ്ട് റക്അത്തില്‍ത്തന്നെ നില നിർത്തിയത് അതില്‍ സുദീര്‍ഘമായി ഖുർആൻ ഓതുന്നതിനുവേണ്ടിയാണ് എന്ന ഒരു തത്ത്വം എടുത്ത് പറഞ്ഞിട്ടുണ്ട്. അത് പോലെ മഗ്‌രിബ് നിസ്‌ക്കാരം മൂന്നില്‍ പരിമിതപ്പെടുത്തിയത് , അത് പകലിലെ വിത്ര്‍ ആയതിനാലാണ് എന്നും ഇമാം ഇബ്‌നു ഹിബ്ബാൻ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽക്കാണാം.
ഇക്കാലയളവിൽ നബി ﷺ ബനൂസലമ ഗോത്രത്തിനു നൽകിയ ഒരു നിർദേശം അവിടുത്തെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിരുന്നു. നബി ﷺ യുടെ അനുചരന്മാരെല്ലാം മസ്ജിദുന്നബവിയുടെ അടുത്തേക്ക് താമസം മാറ്റാൻ തുടങ്ങി. ഇതുവഴി മദീനയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ ഒഴിവായിക്കിടക്കുമോ എന്നുള്ള ഒരു നിരീക്ഷണം നബി ﷺ ക്കുണ്ടായി. ബനൂസലമക്കാര്‍ പള്ളിയിൽ നിന്ന് അൽപ്പം ദൂരത്തായിരുന്നു താമസിച്ചിരുന്നത്. അവര്‍ മസ്ജിദുന്നബവിയുടെ അടുത്തേക്ക് താമസം മാറ്റുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. നബി ﷺ അവരെ അതില്‍ നിന്നും നിരുത്സാഹപ്പെടുത്തി. നിങ്ങള്‍ ദൂരെനിന്ന് നടന്നുവന്നാല്‍ അത്രയും പ്രതിഫലം നിങ്ങള്‍ക്കുണ്ടെന്ന സന്തോഷവാര്‍ത്ത അവരെ അറിയിച്ചു.
ഇമാം മുസ്‌ലിം (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. ജാബിര്‍ ബിന്‍ അബ്ദുല്ല (റ) പറയുന്നു: ”ഞങ്ങളുടെ വീട് മദീനയില്‍ നിന്നും അല്‍പ്പം അകലെയായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ വില്‍ക്കുവാനും പള്ളിയുടെ അടുത്തേക്ക് താമസം മാറ്റുവാനും ഉദ്ദേശിച്ചു. അപ്പോള്‍ നബി ﷺ ഞങ്ങളെ അതില്‍നിന്നും വിലക്കി. തുടർന്ന് ഞങ്ങളോട് പറഞ്ഞു: ”നിങ്ങള്‍ക്ക് ഓരോ ചുവടിനും ഓരോ പദവി ഉയര്‍ത്തപ്പെടുന്നതാണ്.”
ബനൂസലമക്കാരോട് നബി ﷺ പറഞ്ഞത് ഇമാം ബുഖാരി (റ)യും മുസ്‌ലിമും (റ)
നിവേദനം ചെയ്തതിപ്രകാരമാണ്: ”അല്ലയോ ബനൂസലമക്കാരേ, നിങ്ങള്‍ നിങ്ങളുടെ നിലവിലുള്ള വീടുകളില്‍ത്തന്നെ താമസിക്കുക. നിങ്ങളുടെ ഓരോ കാൽപാടും നന്മയായി രേഖപ്പെടുത്തപ്പെടും.” ഇത് രണ്ടു തവണ ആവര്‍ത്തിച്ചു.
വീട്ടില്‍നിന്നും പള്ളിയിലേക്കുള്ള നടത്തം പ്രതിഫലമായി നിങ്ങള്‍ക്ക് രേഖപ്പെടുത്തപ്പെടുമെന്നും അതുകൊണ്ട് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തു തന്നെ നിങ്ങള്‍ താമസിക്കുകയെന്നുമായിരുന്നു ആ പറഞ്ഞതിന്റെ ആശയം. മദീനയുടെ പരിസര പ്രദേശങ്ങൾ ഒഴിഞ്ഞു കിടന്നാൽ നുഴഞ്ഞു കയറ്റക്കാർക്ക് അതൊരു സൗകര്യമാകും. കാലക്രമേണ അത് മദീനയ്ക്ക് ഭീഷണിയാവും. ഇങ്ങനെയൊരു നിരീക്ഷണമായിരിക്കാം നബി ﷺ യുടെ ഇടപെടലിന്റെ താത്പ്പര്യമെന്ന് വിലയിരുത്തിയവരുണ്ട്.
ഒരു സംഭവം കൂടി പറയാം. ഹിജ്‌റ രണ്ടാം വര്‍ഷം മുഹര്‍റം പത്തിന് അസ്മാഅ്ബ്‌നു ഹാരിസ അല്‍ അസ്‌ലമി എന്ന വ്യക്തി നബി ﷺ യെക്കാണാനായി വന്നു. പ്രവാചകന്‍ ﷺ അദ്ദേഹത്തോട് ചോദിച്ചു: ”താങ്കള്‍ ഇന്ന് നോമ്പെടുത്തിട്ടുണ്ടോ?” അയാള്‍: ”ഇല്ല.” നബി ﷺ പറഞ്ഞു: ”എന്നാല്‍ നോമ്പെടുക്കൂ.” അയാള്‍: ”ഞാന്‍ നേരത്തേ പ്രാതല്‍ കഴിച്ചുപോയല്ലോ.” നബി ﷺ : ”അത് പ്രശ്‌നമില്ല, പകലിന്റെ ബാക്കി ഭാഗം നോമ്പെടുത്തോളൂ. താങ്കളുടെ കുടുംബത്തോടും അങ്ങനെ ചെയ്യാന്‍ പറയൂ.” ഒട്ടും സമയം കളയാതെ, ഊരിവച്ച തന്റെ ചെരുപ്പുകള്‍പ്പോലും ഇടാതെ, ഇദ്ദേഹം പുറപ്പെട്ടു. മദീനയുടെ പ്രാന്തപ്രദേശത്ത് തന്റെ കുടുംബക്കാര്‍ വസിക്കുന്ന യഈന്‍ കോളനിയിലെത്തി. എന്നിട്ട് എല്ലാവരോടും ആശൂറാഅ് നോമ്പെടുക്കാന്‍ ആവശ്യപ്പെട്ടു. ആശൂറാഅ് നോമ്പെടുക്കാന്‍ നിര്‍ബന്ധമാക്കിയത് ഹിജ്‌റ രണ്ടാം വര്‍ഷം തന്നെയായിരുന്നു എന്നാണ് നിവേദനങ്ങൾ പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം അതേ വര്‍ഷം തന്നെ അതിനു പകരം റമളാൻ വ്രതം നിര്‍ബന്ധമാക്കി.
ഹിജ്‌റ രണ്ടാം വര്‍ഷം തന്നെ അസ്‌ലമി ഗോത്രത്തിലെ പല കുടുംബങ്ങളും മദീനയില്‍ കുടിയേറിപ്പാര്‍ത്തിരുന്നുവെന്ന ചരിത്രം കൂടി ഇവിടെ വായിക്കാനുണ്ട്. ഇങ്ങനെ മദീനയില്‍ വന്ന് പാര്‍പ്പുറപ്പിക്കുന്ന മദീനക്കാരല്ലാത്ത മുസ്‌ലിം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. ഗോത്ര-പിതൃ ബന്ധങ്ങളും മറ്റും നോക്കിയാണ് അവര്‍ വിവിധ ഭാഗങ്ങളില്‍ കോളനികള്‍ സ്ഥാപിച്ചുകൊണ്ടിരുന്നത്. എല്ലാറ്റിലും കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് ചുരുക്കം. ഓരോ കുടിയേറ്റ മേഖലയിലും സ്വന്തമായി പള്ളിയും മാര്‍ക്കറ്റും തുടങ്ങി വികസിത തുരുത്തുകൾ രൂപപ്പെട്ടു കൊണ്ടിരുന്നു.
