
ഭൗതിക ജീവിതത്തെയും ആത്മീയ ജീവിതത്തെയും വേർപിരിക്കാനാവാത്ത വിധം ഇഴ ചേർക്കുന്ന ഒരു രേഖയായി മദീനാ ചാർട്ടർ വായിക്കപ്പെടുന്നു. മദീനയിൽ നിന്ന് രൂപപ്പെട്ട സമുദായം ഈ ആശയത്തിന്റെ പ്രായോഗിക രൂപമായി മാറി. അന്നത്തെ രാഷ്ട്രീയ ഭൂമികയിൽ ആലോചിക്കാൻ പോലും പറ്റാത്ത കേന്ദ്രീകൃതമായ ഒരു രാഷ്ട്രരൂപീകരണം മുഹമ്മദ് നബി ﷺ സാധിച്ചെടുത്തു.
ഈ പാക്ടിനെക്കുറിച്ച് അക്കാദമികവും ജനകീയവുമായ നിരവധി വീക്ഷണങ്ങൾ ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. “ഈ ചാർട്ടർ കേവലമൊരു രാഷ്ട്രീയ ധാരണയായി മാത്രം വായിച്ചുകൂടാ. മറിച്ച്, ഇതര സമുദായങ്ങളേയും അവരുടെ വിശ്വാസാചാരങ്ങളെയും പരിഗണിച്ചു കൊണ്ട് രൂപപ്പെടുത്തിയ ഉന്നതമായ ഒരു ഉഭയകക്ഷി ഉടമ്പടിയാണിത്” ബർണാർഡ് ലെവിസ് എന്ന ഇംഗ്ലീഷ് പണ്ഡിതന്റെ അഭിപ്രായമാണിത്. ഡബ്ല്യു വാട്ട് നിരീക്ഷിച്ചതിങ്ങനെയാണ്. “ജനപഥങ്ങൾക്കിടയിലെ ഇഷ്ടാനിഷ്ടങ്ങളെ ഒരു പൊതുകാഴ്ചപ്പാടിൽ എങ്ങനെ ഒന്നിപ്പിക്കാം എന്ന് തെളിയിക്കുന്നതാണ് ഈ ചാർട്ടർ.”
“വ്യക്തികളെയും അവരുടെ സിദ്ധികളെയും ഒരു സമൂഹത്തിന്റെ സമഗ്രമായ നിർമാണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് തെളിയിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ധാരണാപത്രമാണീ ചാർട്ടർ.” വില്ല്യം ജോൺ ആൻഡനാണ് ഈ നിരീക്ഷണം അവതരിപ്പിച്ചത്. എന്നാൽ ഓറിയന്റലിസ്റ്റ് ആശയങ്ങളുടെയും നബി ചരിത്രത്തിന്റെ നിരൂപണാത്മക തൂലികയുമായ വില്ല്യം മൂറിന്റെ അഭിപ്രായം ഒന്നു വായിച്ചുനോക്കൂ “മുഹമ്മദ് ﷺ ന് മുമ്പ് നിരവധി സമൂഹങ്ങളും ഭരണകർത്താക്കളും കഴിഞ്ഞുപോയിട്ടുണ്ട്. എന്നാൽ സ്വന്തം സമൂഹത്തിന്റെ ഐശ്വര്യവും സമാധാനവും രേഖപ്പെടുത്തിയ ഇത്രമേൽ കൃത്യമായ ഒരു അവകാശരേഖ വേറെയാരും അവതരിപ്പിച്ചിട്ടില്ല”
അനുരഞ്ജനത്തിന്റെയും മാനവിക കാഴ്ചപ്പാടുകളുടെയും പാലവും നൂലും ചേർത്തും കോർത്തും ഛിന്നഭിന്നമായിക്കിടന്ന മൂന്നൂറോളം സ്വതന്ത്ര ഗോത്രങ്ങളെ ഒരു ഭരണഘടനയിൽ ഒരു രാഷ്ട്രമാക്കി മാറ്റിയതിനെ ആർക്കാണ് പ്രശംസിക്കാതിരിക്കാൻ കഴിയുക !
മതത്തെയും പ്രവാചകനെ ﷺ യും ആചാരങ്ങളോട് മാത്രം ചേർത്ത് വച്ച് വായിക്കുക, മന്ത്രങ്ങളുടെയും ആരാധനാലയത്തിന്റെയും ചാരത്ത് മാത്രം പ്രതിഷ്ഠിക്കുക, സങ്കുചിതമായ ഒരു സ്ക്രീനിലൂടെ നോക്കിക്കാണുക , എന്നിട്ട് മതത്തെ കൈകാര്യം ചെയ്യുക – ഈ പ്രവണതയാണ് പലപ്പോഴും ഇസ്‌ലാമിനോടും പ്രവാചകരോ ﷺ ടും പലരും പുലർത്തിപ്പോരുന്നത്. എന്നാൽ പ്രവാചക ചരിത്രം കൃത്യമായി പഠിക്കുക. അവിടുത്തെ വ്യവഹാരമേഖലകളെ സമഗ്രമായി വായിക്കുകയും വിലയിരുത്തുകയും ചെയ്യുക. അങ്ങനെ വരുമ്പോൾ അരമനയിലെയും ആൾത്താരയിലെയും ധർമ പാഠങ്ങളെ എങ്ങനെയാണ് ഇസ്‌ലാം വിഭാവനം ചെയ്തത് എന്നു കാണാൻ കഴിയും. സാംസ്കാരിക ആചാര വൈവിധ്യങ്ങളെ മറികടക്കുന്ന ഒരു മാനവിക ബോധത്തെ പ്രവാചകർ ﷺ എങ്ങനെയാണ് വളർത്തിയെടുത്തത് എന്ന് വ്യക്തമാകും.
ഏത് മാനത്തിലൂടെ നബി ﷺ യെ വായിച്ചു എന്നിടത്ത് നിന്നാണ് വിമർശന പഠനങ്ങളെയും പ്രവാചക വിരോധികളെയും നാം തിരിച്ചറിയേണ്ടത്. ആജന്മ വിരോധം കാത്ത് സൂക്ഷിച്ച വിമർശകർ തയ്യാറാക്കിയ ഫ്രെയിമിൽ നിന്നു കൊണ്ടാണോ അതല്ല ആധികാരികവും കൃത്യവുമായ ചരിത്രാവലംബങ്ങളിൽ നിന്നാണോ നബി ﷺ യെ വായിച്ചത്? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്ന് വസ്തുതകൾ വേർതിരിക്കാനാവും.
ഒരു ബഹുസ്വര സമൂഹത്തിന് സർവാത്മനാ തൃപ്തമായ ഒരു ഭരണഘടന കാഴ്ച വച്ചുകൊണ്ട് പ്രാരംഭം കുറിച്ച മദീനയിലെ നവജാഗരണത്തെക്കുറിച്ച് വരും നാളുകളിൽ നമുക്ക് വായന തുടരാം..
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
