
നീതിനിര്‍വഹണത്തില്‍ വേറിട്ട ഒരു വിപ്ലവം തന്നെയായിരുന്നു മദീനാ ചാര്‍ട്ടര്‍. ഓരോ വ്യക്തിക്കും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം അധികാരം ഒരു കേന്ദ്രഘടനയിലേക്ക് കൊണ്ടുവന്നു. ഏതെങ്കിലും ഒരു വ്യക്തിയിൽ നിക്ഷിപ്തമായിരുന്ന രീതികൾ മാറ്റിയെഴുതി. തന്റെ ഗോത്രത്തിനോ കുടുംബത്തിനോ മറ്റു ബന്ധുക്കള്‍ക്കോ എതിരാണെങ്കില്‍പ്പോലും ഓരോ പൗരനും ഈ ചാര്‍ട്ടര്‍ അനുസരിക്കാൻ ബാധ്യസ്ഥനാണ് എന്ന അവസ്ഥ വന്നു. ഒരക്രമിക്കും ഒരാളും അഭയം നല്‍കാൻ പാടില്ല. തര്‍ക്കങ്ങളുണ്ടാകുന്ന പക്ഷം അല്ലാഹുവിൽ നിന്നുള്ള നിയമം മാത്രമായിരിക്കും അടിസ്ഥാന മാനദണ്ഡം. അത് പ്രകാരം പരിഹാരം നടപ്പാക്കുന്നതായിരിക്കും. ഈ ഭരണഘടനയിൽ പുതിയത് പലതും കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കിലും പരമ്പരാഗത രീതികളിൽ നിന്ന് ഉൾക്കൊള്ളാവുന്നത് നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് അത് രൂപകല്‍പ്പന ചെയ്തിരുന്നത്. ‘മആകിലുഹും അല്‍ ഊലാ’ അഥവാ മുമ്പത്തേത് പോലെ എന്ന പ്രയോഗം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
യുദ്ധത്തടവുകാര്‍ക്കും വധത്തിനും മറ്റു നഷ്ടപരിഹാരത്തുക നല്‍കേണ്ടവര്‍ക്കും ഒരു സാമൂഹിക സുരക്ഷാ സംവിധാനമൊരുക്കുന്നുണ്ട്. വധിച്ചാലോ പരുക്കേല്‍പ്പിച്ചാലോ മുമ്പത്തെപ്പോലെ പ്രതികാര നടപടികളല്ല സ്വീകരിക്കുക. ഇനി നഷ്ടപരിഹാരത്തുക നല്‍കാന്‍ പ്രയാസപ്പെടുന്നവരാണെങ്കില്‍ സഹായിക്കാനുള്ള ബാധ്യത മുസ്‌ലിംകള്‍ക്ക് ഉണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു. ഓരോ ഗോത്രത്തിനും ഈ ഘടനയില്‍ സ്വയംഭരണാധികാരം ഉണ്ടായിരിക്കും. പക്ഷേ, ഈ ഘടനയില്‍ ഗോത്രത്തിന് പുതിയ നിര്‍വചനം നൽകി ഏകോപിപ്പിക്കാനുള്ള എല്ലാ പഴുതുകളെയും ഉപയോഗപ്പെടുത്തി. ഉദാഹരണത്തിന്, മക്കയില്‍ നിന്നെത്തിയ മുസ്‌ലിം അഭയാര്‍ഥികളെ എടുക്കാം. അവര്‍ പലപല അറബ് ഗോത്രങ്ങളില്‍ നിന്നുള്ളവരാണ്. അബ്‌സീനിയയില്‍ നിന്നും മറ്റുമുള്ള അറബികളല്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് ഒരു പുതിയ ‘ഗോത്രം’ രൂപപ്പെടുകയാണുണ്ടായത്. അവര്‍ക്ക് യഥാര്‍ഥ ഗോത്രങ്ങളുടെ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ അറബികള്‍ കുറഞ്ഞ തോതിലാണെങ്കിലും വിദേശികളെ സ്വന്തം ഗോത്രത്തിലേക്ക് ചേര്‍ത്തു നിര്‍ത്താറുണ്ടായിരുന്നു.
ഒരു വലിയ വിഭാഗം ജനങ്ങള്‍ ഒന്നാകെ ഇങ്ങനെയൊരു സമഗ്രമായ ഗോത്രമായി മാറുന്ന രീതി മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇവിടെയാണ് ഒരുപക്ഷേ, ഇസ്‌ലാമിക രാഷ്ട്രീയ സങ്കൽപ്പങ്ങളിലെ ‘പൗരൻ, രാജ്യം’ എന്നതിന്റെയൊക്കെ നിർവചനങ്ങൾ രൂപപ്പെടുന്നത്. ജനിച്ച നാട്, വംശം, കുലം, തൊലിയുടെ നിറം, ഭാഷ തുടങ്ങിയ ഒഴിച്ചുകൂടാനാവാത്തതോ ആകസ്മികമോ ആയ മാനങ്ങളായിരുന്നു പൗര നിർമിതിയുടെ നിമിത്തങ്ങളായി പരിഗണിച്ചിരുന്നത്. എന്നാൽ ഇസ്‌ലാമാകട്ടെ, എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ഒരു ലോകവിഭാവനയിലാണ് പൗരത്വ സങ്കല്‍പ്പം ഉറപ്പിച്ചു നിര്‍ത്തുന്നത്. ഏതൊരാള്‍ക്കും ആ പൗരത്വം സ്വമേധയാ സ്വീകരിക്കാം. ഒരുടമ്പടിയുടെ അടിസ്ഥാനത്തിലാണ് അത് നിലവില്‍ വരുകയെന്നു മാത്രം.
സമധാനത്തെ അടിസ്ഥാന ശിലയായി നിശ്ചയിച്ചുകൊണ്ടാണ് സുരക്ഷയെയും പ്രതിരോധത്തെയും മദീനാ ചാർട്ടർ സമീപിച്ചത്. സൈനിക സേവനം നടത്തേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയായി ഊന്നിപ്പറഞ്ഞു. പ്രത്യക്ഷ ശത്രുവായി അവതരിപ്പിക്കപ്പെട്ട ഏകവിഭാഗമായ ഖുറൈശികള്‍ക്ക് മുസ്‌ലിംകളല്ലാത്ത വിഭാഗങ്ങള്‍ ഒരു കാരണവശാലും സംരക്ഷണം നല്‍കരുതെന്നും വ്യവസ്ഥ ചെയ്യുന്നു. കാരണം അത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നു. അതോടൊപ്പം ഇസ്‌ലാമിനു വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയായി എണ്ണി.
ഈ ഭരണഘടനയില്‍ ഏറ്റവും വലിയ ന്യായാധിപസ്ഥാനം വഹിക്കുന്നത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് ﷺ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന വിഭാവനം ഒരു സുശക്തമായ സാരഥ്യത്തെ അവതരിപ്പിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
