
മദീനയിലെ ആദ്യനാളുകളിൽ പ്രത്യേകം ഒരു ഓർമപ്പെടുത്തലോ സംവിധാനമോ ഇല്ലാതെത്തന്നെ എല്ലാവരും കൃത്യസമയത്ത് നിസ്ക്കാരത്തിനായി എത്തിച്ചേർന്നിരുന്നു. പില്‍ക്കാലത്തു ജോലിത്തിരക്ക് കാരണവും മറ്റും അറിയാതെ അവര്‍ നിസ്ക്കാരത്തിനു പള്ളിയില്‍ എത്താതെ വരുകയോ സമയം വൈകി എത്തുകയോ പതിവായി. ഇത്തരം ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ നബി ﷺ തങ്ങള്‍ സ്വഹാബികളെ മസ്ജിദുന്നബവിയില്‍ വിളിച്ചു ചേര്‍ത്തു.
“നിസ്ക്കാരത്തിന്റെ സമയം അറിയാതെ മറന്നു പോവുന്നതാണ് പ്രശ്നം” – സ്വഹാബികളില്‍ പലരും അഭിപ്രായപ്പെട്ടു. നിസ്ക്കാരത്തിന്റെ സമയം ആയാല്‍ പള്ളിയിലേക്ക് വിളിക്കാനും ഓർമപ്പെടുത്താനും പലരും പല മാര്‍ഗങ്ങളും അഭിപ്രായപ്പെട്ടു. “ജൂതര്‍ ചെയ്യുന്നപോലെ നമുക്കും നിസ്ക്കാരത്തിന്റെ സമയമായാല്‍ തീ കത്തിക്കാം” – ഒരു വിഭാഗം അഭിപ്രായപ്പെട്ടു. “മണിയടിച്ചു ആളുകളെ നിസ്ക്കാര സമയം അറിയിക്കാം” – മറ്റൊരു വിഭാഗം പറഞ്ഞു. “ഒരാളെപ്പറഞ്ഞയച്ചു എല്ലാവരെയും പള്ളിയിലേക്ക് വിളിപ്പിക്കാം” – ഉമര്‍ (റ) മുന്നോട്ട് വച്ച നിർദ്ദേശം അതായിരുന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ ഉമര്‍ (റ) ന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. ഈ ചര്‍ച്ചയില്‍ അബ്ദുല്ലാഹിബിനു സൈദ് (റ) വും പങ്കെടുത്തിരുന്നു. രാത്രി എല്ലാവരും വീടുകളിലേക്ക് മടങ്ങി. അബ്ദുല്ലാഹി ബിന്‍ സൈദ് (റ) അപ്പോഴും ഈ ചിന്തയിലായിരുന്നു. എങ്ങനെ ആളുകളെ നിസ്ക്കാരത്തിനു പള്ളിയിലേക്ക് വിളിക്കും? ഇതല്ലാതെ വേറെ വല്ല മാര്‍ഗവുമുണ്ടോ?അബ്ദുല്ലാഹി ബിന്‍ സൈദ് (റ) ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കണ്ടു. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാള്‍ അദ്ദേഹത്തിനടുത്തു വന്നു. കൈയിൽ ഒരു മണിയും ഉണ്ടായിരുന്നു. “ആ മണി എനിക്ക് വില്‍ക്കാമോ?” – അബ്ദുല്ലാഹിബിന്‍ സൈദ് (റ) ചോദിച്ചു. “നിങ്ങൾക്കെന്തിനാണിത്?” – ആഗതന്‍ തിരിച്ചു ചോദിച്ചു. “ഞങ്ങള്‍ക്ക് നിസ്ക്കാരത്തിനു ആളുകളെ വിളിക്കാനാണ്.” – അബ്ദുല്ലാഹിബിന്‍ സൈദ് (റ) പറഞ്ഞു. “ഞാന്‍ നിങ്ങൾക്ക് അതിനെക്കാൾ നല്ല ഒരുപായം പറഞ്ഞു തരാം. “അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍………..” – ആഗതന്‍ വാങ്കിന്റെയും ഇഖാമതിന്റെയും മുഴുവന്‍ വാചകങ്ങളും അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു.
രാവിലെ ഉറക്കമുണര്‍ന്ന അബ്ദുല്ലാഹി ബിന്‍ സൈദ് (റ) പ്രവാചക സന്നിധിയിലെത്തി. പ്രവാചകനോട് ﷺ താന്‍ കണ്ട സ്വപ്നവും സ്വപ്നത്തില്‍ വന്നയാള്‍ പറഞ്ഞു കൊടുത്ത വാക്കുകളും പറഞ്ഞു. സ്വപ്നം സത്യമാണെന്നും അതുകൊണ്ട് നമുക്കത് അംഗീകരിക്കാമെന്നും നബി ﷺ പറഞ്ഞു. ബിലാല്‍ (റ) നു സ്വപ്നത്തില്‍ക്കണ്ട വാക്കുകള്‍ പറഞ്ഞു കൊടുക്കാന്‍ നബി ﷺ തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ബിലാലി (റ)ന്റെ ശബ്ദത്തിന്റെ മേന്മ പറഞ്ഞുകൊണ്ടായിരുന്നു നിർദേശിച്ചത്. അദ്ദേഹം ബിലാല്‍ (റ) വിന്റെ അടുത്തെത്തി. സ്വപ്നത്തിലെ ആഗതന്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ അബ്ദുല്ലാഹി ബിന്‍ സൈദ് (റ) ബിലാലി (റ)ന് പറഞ്ഞു കൊടുത്തു. ബിലാൽ (റ) അതേറ്റു പറഞ്ഞു.
നിസ്ക്കാരത്തിനു സമയമായി. മസ്ജിദുന്നബവിയില്‍ ബിലാല്‍ (റ) ന്‍റെ സുന്ദര ശബ്ദം ഉയര്‍ന്നു. മുസ്‌ലിംകൾ നിസ്ക്കാത്തിനായി മസ്ജിദുന്നബവിയിലേക്ക് നീങ്ങി. അകലെ നിന്നു ഉമര്‍ ബിനുല്‍ ഖത്താബും (റ) ബിലാലി (റ)ന്റെ വാക്കുകള്‍ കേട്ടു. ഇരിക്കുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു. അദ്ദേഹം മേൽമുണ്ട് ഇഴച്ചുകൊണ്ട് വേഗം പ്രവാചക സന്നിധിയില്‍ വന്നു. “പ്രവാചകരേ, ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു.” – ഉമര്‍ (റ) ആശ്ചര്യപൂർവം താന്‍ കണ്ട സ്വപ്നം വിശദീകരിക്കാന്‍ തുടങ്ങി. പച്ച വസ്ത്രം ധരിച്ച ഒരാള്‍ സ്വപ്നത്തിൽ വന്നതും അദ്ദേഹം തനിക്കു ബിലാല്‍ (റ) വിളിച്ച വാങ്കിലെ വാക്കുകള്‍ പറഞ്ഞു തന്നതും പങ്കുവച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
