Tweet 179

    Tweet 179
    December 10, 2022 • Saturday
    Post Header

    സാഹോദര്യ സംസ്ഥാപനത്തിന്റെ ഒടുവിൽ അലി (റ) ചോദിച്ചു; ‘എന്നെ ആരോടൊപ്പമാണ് അവിടുന്ന് ബന്ധം സ്ഥാപിക്കുന്നത്?’ നബിﷺ പ്രതികരിച്ചു , ‘അല്ലയോ, അലീ ! ഇഹലോകത്തും പരലോകത്തും നിങ്ങളുടെ സഹോദരൻ ഞാനാണ് ‘.
    ധന്യമായ ഈ സ്നേഹ മുഹൂർത്തത്തെത്തുടർന്ന് അൻസ്വാരികൾ അവരുടെ ആസ്തികളെക്കുറിച്ച് നബിﷺയോട് തുറന്ന് സംസാരിച്ചു. ‘ഇതിൽ എത്രയാണ് ഞാൻ എന്റെ ആദർശ സഹോദരന് നൽകേണ്ടത് ‘ എന്നതായിരുന്നു അവരുടെ താത്പ്പര്യം. അവരുടെ ഹൃദയ വിശാലതയെ നബിﷺ പ്രശംസിച്ചു. മാത്രമല്ല, ‘നിങ്ങളുടെ കൃഷിയിടത്തിൽ അവർക്ക് പങ്കാളിത്തം നൽകേണ്ടെന്നും വരുമാനത്തിൽ നിന്ന് വിഹിതം നൽകിയാൽ മതിയെന്നും’ നബിﷺ വിശദീകരിച്ചു.
    ‘മക്കയിൽ നിന്ന് വന്നവരും മദീനയിലവരെ സ്വീകരിച്ചവരും തമ്മിൽ എത്രമേൽ മഹത്വമുള്ള ഒരു ഒത്തു ചേരലായിരുന്നു’ എന്ന് വിശുദ്ധ ഖുർആനിൽ ‘അൽ അൻഫാൽ’ എഴുപത്തിരണ്ടാമത്തെ സൂക്തം പരാമർശിക്കുന്നു. ആശയം ഇങ്ങനെ വായിക്കാം : “വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പലായനം ചെയ്യുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരും അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തീര്‍ച്ചയായും പരസ്പരം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ് പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല. ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍ പ്പെട്ടുകഴിയുന്ന ജനതയ്ക്കെതിരെ (നിങ്ങളവരെ സഹായിക്കാന്‍) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.”
    ഇസ്‌ലാമിക നാഗരികതയുടെ മൂലശിലകളായി സ്നേഹവും സാഹോദര്യവും പ്രായോഗികമായി സ്ഥാപിക്കുന്ന നാളുകളായിരുന്നു മദീനയിലെ ആദ്യനാളുകൾ. നബിﷺ മദീനയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഹദീസായി ഗണിക്കപ്പെടുന്നത് ‘അബ്ദുല്ലാഹിബ്നു സലാം എന്നവർ നിവേദനം ചെയ്ത ഹദീസാണ് ‘. അതിലെ പ്രധാന ആശയം ‘സമാധാനത്തിന്റെ സന്ദേശം വ്യാപിപ്പിക്കാനും ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യാനുമാണ് ‘.
    ചരിത്രത്തിൽത്തന്നെ അതുല്യമായ ഈ യോജിപ്പിൽപ്പങ്കാളികളായ ‘മുഹാജിറുകളെയും അൻസ്വാരികളെയും’ മൊത്തത്തിലും ഓരോ വിഭാഗത്തെയും പ്രത്യേകവും നബിﷺ പ്രശംസിച്ചിട്ടുണ്ട്. രണ്ടു വിഭാഗക്കാരെയും പൊതുവായി മഹത്വവത്ക്കരിക്കുന്ന ‘സൂറതുത്തൗബ’ -യിലെ നൂറാമത്തെ സൂക്തത്തിൻ്റെ ആശയം ഇങ്ങനെയാണ്. “മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും അഥവാ ഇസ്‌ലാം സ്വീകരിച്ചവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ, അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ, മഹത്തായ ഭാഗ്യവും ഉന്നതമായ വിജയവും”.
    ചെറിയ ചെറിയ കാരണങ്ങളാൽ പോരടിച്ച ഒരു ജനതയെ ആദർശത്തിന്റെ പൊൻനൂലിൽ കോർത്തുവയ്ക്കാൻ കഴിഞ്ഞ ഒരദ്ഭുത രസതന്ത്രമാണ് ഈ സംഭവങ്ങൾ നമുക്ക് പകർന്നു നൽകുന്നത്. ഇസ്‌ലാമിക സംഹിതയുടെ ഏറ്റവും വലിയ സവിശേഷതയാണ് അനന്തമായ ഒരു പരലോകത്തെക്കൂടി ചേർത്തുകൊണ്ട് കർമങ്ങളെയും ഫലങ്ങളെയും അമരമാക്കുന്നു എന്നത്. ഇപ്രകാരം നബിﷺ സ്ഥാപിച്ച സാഹോദര്യ ബന്ധം സ്വർഗലോകത്തേക്കും നിലനിൽക്കുന്നതാണ്. ഖുർആനിക പാഠങ്ങൾ അതാണല്ലോ ഉദ്ബോധിപ്പിച്ചത്.
    മദീന ലോകത്തിന്റെ തലസ്ഥാനമായി പ്രകാശിച്ചു തുടങ്ങുന്നത് തന്നെ, മൂല്യങ്ങളെ മുൻ നിർത്തിയും മാനവികതയെ പരിപാലിച്ചും എക്കാലത്തും പ്രസക്തമായ നിഷ്ടകളെ അവതരിപ്പിച്ചുമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാം വായിച്ചത്.
    ഇനി നമുക്ക് മദീനയിലെ നാൾ വഴികളിലൂടെ തന്നെ സഞ്ചാരം തുടരാം…
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...