
മുത്ത് നബി ﷺ യുടെ മദീനയിലേക്കുള്ള പ്രവേശനത്തെ പരാമർശിച്ചുകൊണ്ട് ഇമാം അഹ്‌മദും (റ) മറ്റും നിവേദനം ചെയ്ത ഒരു വിവരണം ഇങ്ങനെ വായിക്കാം. മദീനയുടെ അതിർത്തിയിൽ എത്തിയ നബി ﷺ അവിടുത്തെ കുടുംബക്കാരായ ബനൂ നജ്ജാറിലേക്ക് ആളെ അയച്ചു. അബ്ദുൽ മുത്വലിബിന്റെ മാതാവ് വഴിയുള്ള നബി ﷺ യുടെ അമ്മാവന്മാരാണവർ. അവർ ഉപചാരപൂർവം ആയുധങ്ങളണിഞ്ഞ് നബി ﷺ യെ സ്വീകരിക്കാനെത്തി. അവർ മുത്ത് നബി ﷺ യോടും കൂട്ടുകാരോടും പറഞ്ഞു. “അങ്ങും നേതാക്കളും സുരക്ഷിതരുമായി പ്രവേശിച്ചോളൂ “. നബി ﷺ അവിടുത്തെ ഖസ്വ്’വാ എന്ന ഒട്ടകത്തിൻമേൽക്കയറി. ജനങ്ങൾ ഇരുവശങ്ങളിലുമായി കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചു. തക്ബീർ ധ്വനികൾ മുഴക്കി.
അല്ലാഹു അക്ബർ! അല്ലാഹുവിന്റെ ദൂതർ ആഗതമായിരിക്കുന്നു..
അല്ലാഹു അക്ബർ! മുഹമ്മദ് നബി ﷺ ആഗതരായിരിക്കുന്നു..
ആഘോഷത്തോടെയും ആവേശത്തോടെയും അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കുട്ടികളും പരിചാരകരും വീടുകളുടെ മച്ചുകളിൽക്കയറി വിളിച്ചു പറഞ്ഞു. “അല്ലാഹുവിന്റെ ദൂതരിതാ ഞങ്ങളിലേക്ക് എത്തിയിരിക്കുന്നു ! ”
അനസ് (റ) പറയുന്നു : “ഞങ്ങളും തക്ബീർ മുഴക്കി . മറ്റാളുകൾ പോകുന്ന ദിശയിൽ നീങ്ങി. പ്രത്യേകിച്ചൊന്നും കാണാനില്ല. എല്ലാവരുടെയും കൂടെ തക്ബീർ ചൊല്ലി മുന്നോട്ട് തന്നെ നീങ്ങി. പിന്നെയാണ് ആഗതരെ ദൃഷ്ടിയിൽപ്പെട്ടത്. പിന്നെ എല്ലാവരും ഒപ്പം മുന്നോട്ട് നീങ്ങി. കുറച്ചു കഴിഞ്ഞ് ഒരു ഭിത്തിയുടെ മറവിൽ അൽപ്പനേരം നിന്നു. അൻസാറുകളിൽ നിന്നുള്ള സ്വീകരണത്തിന് വേണ്ടിയായിരുന്നു അത്. വൈകിയില്ല, അഞ്ഞുറോളം അൻസാറുകൾ വന്നു. അവർ പറഞ്ഞു, “സുരക്ഷിതരും നേതാക്കളുമായി അവിടുന്ന് കടന്നു വരൂ”. മദീനയൊന്നാകെയിളകി ! മദീനയിലെ ജനാവലി ഒരുമിച്ചു നീങ്ങി. മഹിളകൾ മാളിക മുകളിൽ നിന്ന് പരസ്പരം ചോദിച്ചു, “മുത്ത് നബി ﷺ യെവിടെ ? മുത്ത് നബി ﷺ യെവിടെ?” അത് പോലെയൊരു രംഗം മദീന മുമ്പോ ശേഷമോ ദർശിച്ചിട്ടേയില്ല !
ഇമാം അഹ്‌മദും (റ) അബൂദാവൂദും (റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ അനസ് (റ) പറയുന്നു; “നബി ﷺ മദീനയിലേക്ക് ആനയിക്കപ്പെട്ടപ്പോൾ എത്യോപ്യക്കാരായ ആളുകൾ അവരുടെ ആയുധങ്ങൾക്കൊണ്ടുള്ള ഒരുതരം വിക്ഷേപ വിനോദങ്ങൾ അവതരിപ്പിച്ചു. ആബാലവൃദ്ധം ജനങ്ങൾ ഒരുമിച്ച് മംഗളം നേർന്നു “.
മദീനക്കാർ അന്നാലപിച്ച വിശ്രുതമായ കാവ്യം ഏവർക്കും സുപരിചിതമാണ്.
‘ത്വലഅൽ ബദ്റു അലൈനാ ,
മിൻ സനിയ്യത്തിൽ വദാഇ
വജബശ്ശുക്റു അലൈനാ ,
മാ ദആലില്ലാഹി ദാഇ
അയ്യുഹൽ മബ്ഊസു ഫീനാ
ജിഅ്ത ബിൽ അംറിൽ മുതാഇ’
‘വദാ കുന്നിൽ നിന്നുദിച്ചുയർന്നല്ലോ?
പൂർണേന്ദു ഞങ്ങൾക്ക് ശോഭയദീപ്തിയായ്
പ്രാർഥനയുള്ളോരു കാലങ്ങളത്രയും
നിർബന്ധമാകുന്ന നന്ദിക്കു പാത്രമായ്
അനുസരിക്കേണ്ടുന്ന സംഹിതയുമായ് വന്ന് നിയുക്തരായല്ലോ ഞങ്ങൾക്കൊരഭയമായ്’
നബി ﷺ എത്തിയതോടെ മദീന മുഴുവനും പ്രദീപ്തമായി. ഇത്രമേൽ ശോഭയും പ്രഭാവവും നിറഞ്ഞ ദിവസം മദീനയിൽ അനുഭവിച്ചിട്ടില്ലെന്ന് അബൂ ഖൈസമ സാക്ഷ്യപ്പെടുത്തുന്നു. അവിടുന്ന് കടന്നു പോകുന്ന വഴിയിലെ എല്ലാ വീട്ടുകാരും നബി ﷺ യെ അവരവരുടെ വീടുകളിലേക്ക് ക്ഷണിച്ചു. ചിലർ അവരുടെ വീട്ടിലെ സൗകര്യങ്ങൾ എണ്ണിപ്പറഞ്ഞു തന്നെ സ്വാഗതം ചെയ്തു. തങ്ങൾക്കു വസിക്കാനും വിശ്രമിക്കാനും അതിഥികളെ സ്വീകരിക്കാനും ഞങ്ങളുടെ വീട്ടിൽ സൗകര്യമുണ്ടെന്നായിരുന്നു ചിലരുടെ ന്യായം. നബി ﷺ എല്ലാവരോടും പറഞ്ഞു; “എന്റെ വാഹനത്തെ അതിൻ്റെ വഴിക്ക് വിട്ടേക്കുക. അത് എവിടെയാണ് മുട്ടുകുത്തേണ്ടത് എന്നത് അതിന് തന്നെ കൽപ്പന ലഭിച്ചിട്ടുണ്ട്. എന്റെ ഖസ്വാ എവിടെ മുട്ടുകുത്തുന്നുവോ അവിടെയാണ് ഞാനിറങ്ങുക “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
