
നബി ﷺ യുടെ മദീനയിലേക്കുള്ള പ്രവേശനത്തെപ്പരാമർശിക്കുന്ന വിവിധ നിവേദനങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ലളിതവായന ഇങ്ങനെയാണ് : –
തിങ്കളാഴ്ച മുതൽ നാല് ദിവസം നബി ﷺ ഖുബായിൽ താമസിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് വെള്ളിയാഴ്ച സെപ്തംബർ ഇരുപത്തിമൂന്നിന് നബി ﷺ ഖുബായിൽ നിന്ന് യാത്ര തുടർന്നു. നബി ﷺ യുടെ വാഹനം ഖസ്’വാ ഇന്ന് മദീന പള്ളി നിൽക്കുന്ന സ്ഥലത്ത് മുട്ട് കുത്തി.
നബി ﷺ ഉപയോഗിച്ച വാഹനങ്ങളിൽ ഏറെ വിശേഷണങ്ങളുള്ള ഒട്ടകമായിരുന്നു ഖസ്’വാ. അറേബ്യയിലെ ‘ബനീ ഖാഷിർ’ ഗോത്രത്തിന്റെ ക്യാമ്പ്സൈറ്റിലാണ് അത് ജനിച്ചത്. അബൂബക്കർ (റ) ഈ പെണ്ണൊട്ടകത്തെ ഉടമപ്പെടുത്തി. ശേഷം നാലു വയസ്സുള്ളപ്പോൾ മഹാനവർകളുടെ പക്കൽ നിന്നും നാനൂറ് ദിർഹമിന് നബി ﷺ വാങ്ങി. വെള്ളയും കറുപ്പും ഇടകലർന്ന ചുവപ്പു നിറമായിരുന്നു ഖസ്’വാഇന്റേത്. നല്ല അനുസരണയും വഴക്കവുമുള്ള വാഹനമായിരുന്നു. സാധാരണയിൽ വാഹനപ്പുറത്തായിരിക്കെ ദിവ്യസന്ദേശം അഥവാ വഹിയ് അവതരിച്ചാൽ അത് വാഹനത്തിനും ഭാരമായി അനുഭവപ്പെടുകയും, അവയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുമായിരുന്നില്ല. എന്നാൽ ഖസ്’വാഇന് അത് സാധിക്കുമായിരുന്നു. ഏത് മത്സരത്തിലും ഖസ്’വാ ഒന്നാമതെത്തുമായിരുന്നു. ഒരിക്കൽ പോലും നബി ﷺ യോട് മോട്ട് (അനിഷ്ടഭാവം ) കാട്ടിയിരുന്നില്ല. ഹിജ്റയുടെ സഞ്ചാരവും ഇതിൻമേലായിരുന്നു. അങ്ങനെയാണ് ഈ വാഹനത്തിന് കൽപ്പനയുണ്ട് അതിനെ വിട്ടേക്കുക എന്ന് നബി ﷺ പറഞ്ഞത്. മദീനയിലെ പള്ളി അഥവാ മസ്ജിദുന്നബവി നിലനിൽക്കുന്ന സ്ഥലത്ത് കൃത്യമായി പറഞ്ഞാൽ, പള്ളിയിലെ മിമ്പർ നിലനിൽക്കുന്ന സ്ഥലത്താണ് മുട്ടുകുത്തിയത്. (ജനങ്ങളെ സംബോധന ചെയ്യുന്ന സവിശേഷമായ ‘ഖുതുബ’ എന്ന ആരാധന നിർവഹിക്കാനുള്ള നിശ്ചിത പടവുകളോട് കൂടിയ പ്ലാറ്റ്ഫോമും ഇരിപ്പിടവുമാണ് മിമ്പർ). ബദ്റിലേക്കും മക്കാവിജയ പ്രവേശത്തിലും ഈ വാഹനത്തിലാണ് സഞ്ചരിച്ചത്. നബി ﷺ യോടൊപ്പം നിരന്തരമായി സഹവസിക്കാൻ സൗഭാഗ്യം ലഭിച്ച അപൂർവ സാന്നിധ്യമാണ് ഈ ഒട്ടകം. നബി ﷺ യുടെ വിയോഗം അത് തിരിച്ചറിഞ്ഞു. അതിന് അത് താങ്ങാനായില്ല. നബി ﷺ യുടെ വഫാതിന്റെ പതിനഞ്ചു ദിവസം വരെ അത് വെള്ളമോ ഭക്ഷണമോ കഴിച്ചില്ല. കണ്ണീരൊലിപ്പിച്ച് വിരഹദുഖം കടിച്ചിറക്കി ഭാഗ്യവതിയായ ആ വാഹനം പതിനഞ്ചാം ദിവസം മരണപ്പെട്ടു.
നബി ﷺ മക്കയിൽ നിന്ന് പുറപ്പെട്ട് മദീനയിലെത്തിയ ദിവസങ്ങളെക്കുറിച്ച് ചരിത്രത്തിന് അഭിപ്രായങ്ങളുണ്ട്. സഫർ അവസാനത്തെ വ്യാഴാഴ്ച രാത്രി മക്കയിൽ നിന്ന് പുറപ്പെട്ടു. മൂന്ന് ദിവസം സൗർ ഗുഹയിൽ കഴിച്ചു കുട്ടി. ഞായറാഴ്ച രാത്രി അഥവാ തിങ്കളാഴ്ച രാവ് റബീഉൽ അവ്വൽ ഒന്നിന് ഗുഹയിൽ നിന്ന് യാത്രതിരിച്ചു. റബീഉൽ അവ്വൽ എട്ടിന് തിങ്കളാഴ്ച മദീനയിലെത്തി. ഇതാണ് ഏറ്റവും പ്രബലമായ നിവേദനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ മക്കയിൽ നിന്ന് പുറപ്പെട്ടതും മദീനയിൽ എത്തിയതും തിങ്കളാഴ്ചയാണെന്നും റബീഉൽ അവ്വൽ പന്ത്രണ്ടിനായിരുന്നു മദീനയിലെത്തിയത് എന്നുമുള്ള ഒരു വീക്ഷണവും രേഖപ്പെടുത്തിയിട്ടുണ്ട്.
മദീനയിൽ എത്തിയതോടെ നബി ﷺ പ്രത്യേകമായ ചില പ്രാർഥനകൾ നിർവഹിച്ചു. അവിടുന്ന് പറഞ്ഞു; “അല്ലാഹു നിശ്ചയിച്ചാൽ ഇവിടെയാണ് നമ്മുടെ ഭവനം “.
തുടർന്ന് വിശുദ്ധ ഖുർആനിലെ ‘അൽ മൂഅമിനൂൻ’ അധ്യായത്തിലെ ഇരുപത്തിയൊൻപതാം സൂക്തം പാരായണം ചെയ്തു. ആശയം ഇപ്രകാരമാണ് : “അവിടുന്ന് പറയുക. അല്ലാഹുവേ, ഏറ്റവും അനുഗൃഹീതമായ സ്ഥലത്ത് നീ ഇറക്കിത്തരേണമേ! നീയാണല്ലോ ഏറ്റവും ഉത്തമമായ സ്ഥലത്ത് ഇറക്കിത്തരുന്നവൻ”
അവിടുന്ന് പറഞ്ഞു; “അല്ലാഹുവേ, എനിക്കേറ്റവും പ്രിയപ്പെട്ട നാട്ടിൽ നിന്ന് നിനക്കേറ്റവും പ്രിയപ്പെട്ട നാട്ടിലേക്ക് ഞാൻ എത്തിച്ചേർന്നിരിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ! നിന്റെ പ്രിയങ്കരനായ ഖലീൽ ഇബ്രാഹീം നബിക്ക് മക്കയിൽ നൽകിയ അനുഗ്രഹങ്ങളും അതിനു സമാനമായ വേറെയും അനുഗ്രഹങ്ങൾ ഇവിടെ നീ കനിയേണമേ!”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
