
ആഇശ (റ) യിൽ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു. ” നബി ﷺ മക്കയിൽ നിന്ന് പുറപ്പെട്ടത് മുതൽ മദീനക്കാർ പ്രഭാത നിസ്ക്കാരം കഴിഞ്ഞാലുടൻ മദീനയുടെ അതിർത്തിയിലേക്ക് വരും. വെയിൽ പരക്കുന്നത് വരെ അവർ തുറസ്സായ ഭൂമിയിൽ കാത്ത് നിൽക്കും. ശേഷം തണൽ ലഭിച്ചാൽ തണലിലേക്ക് മാറി വീണ്ടും കാത്ത് നിൽക്കും. ചൂട് അതികഠിനമായി, തീരെ തണൽ ലഭിക്കാതെ വന്നാൽ അവർ വീടുകളിലേക്ക് മടങ്ങും. അങ്ങനെ റബീഉൽ അവ്വലിലെ ഒരു തിങ്കളാഴ്ച ചൂട് കടുക്കും വരെ കാത്ത് നിന്ന് അവർ മെല്ലെ വീടുകളിലേക്ക് മടങ്ങി. അപ്പോഴതാ ഒരു ജൂത സഹോദരൻ തൻ്റെ കൽപ്പടവുകളുടെ മേൽ എന്തോ ചില ആവശ്യത്തിന് കയറിയതായിരുന്നു. പെട്ടെന്ന്, അൽപ്പം അകലെ നിന്നൊരു ആഗമനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു, ‘അല്ലയോ അറബികളേ, ഇതാ നിങ്ങളുടെ സൗഭാഗ്യം എത്തിയിരിക്കുന്നു ! നിങ്ങൾ കാത്ത് നിൽക്കുന്ന നിങ്ങളുടെ ആൾ ഇതാ ആഗതമായിരിക്കുന്നു !’ ഉപചാരപൂർവം ആയുധങ്ങളുമായി മദീനക്കാർ ഓടിയെത്തി. മരുഭൂമിയിൽ വച്ചു തന്നെ അവർ നബി ﷺ യെക്കണ്ടു. അപ്പോഴേക്കും അടുത്തു തന്നെ ഒരു തണലിൽ നബി ﷺ യും കൂട്ടുകാരും വാഹനങ്ങളുടെ കടിഞ്ഞാൺ പിടിച്ചു നിന്നു കഴിഞ്ഞിരുന്നു. മുത്ത് നബി ﷺ യുടെ സമപ്രായക്കാരനായ സിദ്ദീഖ് (റ) മദീനക്കാരെ സ്വീകരിച്ചു. നബി ﷺ മൗനത്തോടെ ഒരു ഭാഗത്തിരുന്നു. പിറകെപ്പിറകെ വന്നയാളുകൾ സിദ്ദീഖ് (റ) നെ ക്കണ്ടപ്പോൾ നബി ﷺ യാണെന്ന് ഭാവിച്ചു. അൽപ്പം കഴിഞ്ഞപ്പോഴേക്കും വെയിൽ വീണ്ടും കഠിനമായി. സിദ്ദീഖ് (റ) തട്ടമെടുത്ത് നബി ﷺ ക്ക് തണൽ ചൂടി. അപ്പോഴാണവർ നബി ﷺ യെ ശ്രദ്ധിച്ചത്.
മദീനക്കാർ അവിടെ നിന്ന് വലത് ഭാഗത്തേക്ക് ഖുബാഇലേക്ക് നബി ﷺ യെ ആനയിച്ചു. മദീനയുടെ ഉയർന്ന ഭാഗമായിരുന്നു അത്. നേരേ കുൽസും ബിൻ അൽ ഹദിമിൻ്റെ വീട്ടിലേക്ക് പ്രവേശിച്ചു. സഅദ് ബിൻ ഖൈസമയുടെ വീട്ടിലേക്കായിരുന്നു എന്ന അഭിപ്രായവും ഉണ്ട് . എന്നാൽ പ്രബലം ആദ്യത്തേതാണ്. ചില ചരിത്രകാരന്മാർ രണ്ടഭിപ്രായങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് ഇങ്ങനെയെഴുതി. കുൽസൂമുബിൻ അൽഹദിം ജനങ്ങളെ സ്വീകരിക്കാൻ സഅദിൻ്റെ വീട്ടിലാണ് ഇരിക്കുക. അദ്ദേഹം ബാച്ചിലറായിരുന്നു. ഹിജ്റയിൽ മക്കയിൽ നിന്ന് മദീനയിലെത്തിയ ബാച്ചിലേഴ്സ് അവിടെയായിരുന്നു താമസിച്ചിരുന്നത്. അബൂബക്കർ (റ) വിനെ ഖുബൈബ് ബിൻ ഇസാഫ് എന്നയാളുടെ വീട്ടിലിലേക്കാണ് സ്വീകരിച്ചത്.
അബ്ദുല്ലാഹിബിന് ഹാരിസ (റ) പറയുന്നു. “നബി ﷺ യെ സ്വീകരിച്ച ഉടനെ വീട്ടുകാരനായ കുൽസും പരിചാരകനെ വിളിച്ചു. അല്ലയോ , നുജൈഹേ! നബി ﷺ ആ വിളിയും പേരും ശ്രദ്ധിച്ചു. നജഹ എന്ന പദത്തിന്റെ വിജയം എന്ന ആശയത്തെ സൂചിപ്പിച്ചുകൊണ്ട് നബി ﷺ പറഞ്ഞു. അബൂബക്കറേ, കാര്യങ്ങളൊക്കെ വിജയപ്രദമായല്ലോ?”
ജീവൻ പണയം വച്ച് നബി ﷺ ക്ക് സേവനം ചെയ്ത അലി (റ) മുത്ത് നബി ﷺ പുറപ്പെട്ട ശേഷം മൂന്ന് ദിവസം മക്കയിൽത്തന്നെ തങ്ങിയിരുന്നു. നബി ﷺ യുടെ പക്കലുണ്ടായിരുന്ന സൂക്ഷിപ്പു സ്വത്തുകൾ തിരിച്ചേൽപ്പിക്കാൻ വേണ്ടിയായിരുന്നു അത്. എല്ലാ സ്വത്തുകളും തിരിച്ചേൽപ്പിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടു. നബി ﷺ യുടെയടുത്തേക്ക് എത്തിയത് ഇതേ ദിവസമായിരുന്നു. കുൽസും ബിൻ ഹദ്മിന്റെ വീട്ടിൽ വച്ച് നബി ﷺ യുമായി കണ്ടുമുട്ടി.
അലി (റ) ഖുബാഇലെത്തി. അലി (റ) അവിടുത്തെ ഒരു കഥ കൂടി പറയുന്നതിങ്ങനെയാണ്. “ഖുബാഇൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഭർത്താവില്ലാത്തവളായിരുന്നു അവൾ. രാത്രിയിൽ ഒരാൾ അവളുടെ വാതിലിൽമുട്ടും. വന്നയാൾ ഒരു പൊതി അവൾക്ക് നൽകി മടങ്ങിപ്പോകും. അങ്ങനെ ഞാനവളോട് ചോദിച്ചു. ‘ഇതാരാണ് ? എന്താണ് നിങ്ങൾക്കെത്തിച്ചുതരുന്നത് ?’ അവൾ പറഞ്ഞു, ‘അത് സഹിൽ ബിൻ ഹുനൈഫാണ്. ഞാൻ ഭർത്താവില്ലാത്തവളാണെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം രാത്രിയിൽ അവർ മുമ്പ് ആരാധിച്ചിരുന്ന മരക്കുറ്റി കുറേശ്ശെ മുറിച്ച് എനിക്ക് കൊണ്ട് വന്ന് തരും. എന്നിട്ടെന്നോട് പറയും, നീയിത് വിറകായി ഉപയോഗിച്ചോളൂ. ശേഷം അദ്ദേഹം മടങ്ങിപ്പോകും’. അലി (റ) തുടരുന്നു. ‘പിൽക്കാലത്ത് ബഗ്ദാദിൽ വച്ച് അദ്ദേഹം മരണപ്പെടുന്നത് വരെ ഞാനിക്കാര്യം ഉദ്ധരിക്കുമായിരുന്നു’.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
