
അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം; തിരുനബിﷺ പറഞ്ഞു: “വിധിയെക്കുറിച്ചുള്ള അവസാനത്തെ സംസാരം അവസാന കാലഘട്ടത്തിലെ ഈ ഉമ്മത്തിലെ ഏറ്റവും അധമന്മാരിൽ നിന്നായിരിക്കും.”
അനസ്(റ)വിൽ നിന്ന് നിവേദനം; തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽപെട്ട രണ്ട് വിഭാഗക്കാർക്ക് അന്ത്യനാളിൽ എന്റെ ശുപാർശ ലഭിക്കുകയില്ല; മുർജിഅഃയും ഖദരിയ്യഃയും.”
അബൂബക്കർ(റ)വിൽ നിന്ന് നിവേദനം. തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽപെട്ട രണ്ട് വിഭാഗക്കാർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല: ഖദരിയ്യഃയും മുർജിഅഃയും.”
ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം. തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽപെട്ട രണ്ട് വിഭാഗക്കാർക്ക് ഇസ്‌ലാമിൽ യാതൊരു പങ്കുമില്ല; മുർജിഅഃയും ഖദരിയ്യഃയും.” ചോദിക്കപ്പെട്ടു: “ആരാണ് മുർജിഅഃ?” അവിടുന്ന് പറഞ്ഞു: “ഈമാൻ /വിശ്വാസം എന്നത് വാക്ക് മാത്രമാണ്, പ്രവർത്തി അതിലില്ല എന്ന് പറയുന്നവർ.” ചോദിക്കപ്പെട്ടു: “എന്നാൽ ആരാണ് ഖദരിയ്യഃ?” അവിടുന്ന് പറഞ്ഞു: “തിന്മകൾ അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചതല്ല എന്ന് പറയുന്നവർ.”
അനസ്(റ)വിൽ നിന്ന് നിവേദനം; തിരുനബിﷺ പറഞ്ഞു: “എന്റെ സമുദായത്തിൽപെട്ട രണ്ട് വിഭാഗക്കാർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല: ഖദരിയ്യഃയും ഹറൂരിയ്യഃയും.
ഹുദൈഫ(റ)വിൽ നിന്ന് നിവേദനം; തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽപെട്ട രണ്ട് വിഭാഗക്കാർക്ക് ഇസ്‌ലാമിൽ യാതൊരു പങ്കുമില്ല: ഖദരിയ്യഃയും മുർജിഅഃയും. അവരോടുള്ള പോരാട്ടം പേർഷ്യക്കാരോടും ദൈലമികളോടും പോരാടുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരമാണ്.”
ഖദരിയ്യഃ: അല്ലാഹുവിന്റെ വിധിയെ/ഖദ്റിനെ നിഷേധിക്കുന്നതിനാലും, അടിമകളുടെ പ്രവൃത്തികളെ അവരുടെ സ്വന്തം ശക്തിയിലേക്ക് ചേർത്തുന്നതിനാലും ആണ് അവർക്ക് ഈ പേര് ലഭിച്ചത്. ഹസനുൽ ബസരി(റ) വിളംബരം ചെയ്തത് പോലെ: “വാസിൽ നമ്മിൽ നിന്ന് വേർപിരിഞ്ഞ/ഇഅ്തസല.” അങ്ങനെയാണ് അവർ ‘മുഅ്തസിലഃ’ എന്നും വിളിക്കപ്പെട്ടത്. വൻപാപം ചെയ്തവൻ സത്യവിശ്വാസിയുമല്ല എന്നാൽ അവിശ്വാസിയുമല്ല രണ്ട് പദവികൾക്ക് ഇടയിലുള്ള അവസ്ഥ എന്ന് വാസിൽ ബ്നു അത്വ വാദിക്കുകയും ആളുകൾ അദ്ദേഹത്തിലേക്ക് വേർതിരിഞ്ഞു പോവുകയും ചെയ്തു. അദ്ദേഹമായിരുന്നു അവരുടെ നേതാവ്. രണ്ടു പടച്ച തമ്പുരാക്കന്മാരുണ്ടെന്ന് വാദിക്കുന്ന മജൂസികൾ അഥവാ അഗ്നി ആരാധകരോട് സാദൃശ്യമുള്ളതിനാൽ തിരുനബിﷺ അവരെ ‘മുഅ്തസിലയുടെ മജൂസികൾ’ എന്ന് വിശേഷിപ്പിച്ചു.
മുർജിഅഃ: ‘ഇർജാഅ്’ പ്രവർത്തനങ്ങളെ മാറ്റിവെക്കൽ വാദിക്കുന്നവരാണിവർ. അതായത്, വിശ്വാസത്തിനൊപ്പം കുഫ്ര് /അവിശ്വാസം ഉള്ളപ്പോൾ ഉദ്ദേശിച്ച അനുസരണം ഉപകരിക്കാത്തത് പോലെ, വിശ്വാസമുള്ളപ്പോൾ ചെയ്യുന്ന തെറ്റുകൾ ദോഷം ചെയ്യുകയില്ലെന്നും, നിയ്യത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും പ്രവർത്തിയെ പിന്നോട്ട് തള്ളുകയും ചെയ്യുന്നവരാണിവർ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
