Tweet 149

    Tweet 149
    November 10, 2022 • Thursday
    Post Header

    ഖുറൈശികൾ നബിﷺ യെക്കുറിച്ചുള്ള അന്വേഷണം ഊർജിതപ്പെടുത്തി. നബിﷺയെയും സിദ്ദീഖി( റ)നെയും വധിക്കുകയോ ജീവനോടെ ഹാജരാക്കുകയോ ചെയ്യുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. അതോടെ നാലുപാടും അന്വേഷണം ശക്തിപ്പെട്ടു. അതിനിടയിൽ ഒരു സംഘം ഉമ്മു മഅബദിൻ്റെ വീട്ടിലെത്തി. അവർ അവളോട് ചോദിച്ചു, “ഇന്നാലിന്ന വിശേഷണങ്ങളുള്ള മുഹമ്മദ് ﷺ ഇതു വഴി വന്നിരുന്നോ?” അവൾ പറഞ്ഞു; “അതൊന്നും എനിക്കറിയില്ല. കറവയില്ലാത്ത ആടിന് പാൽ കറന്നു തന്ന ഒരാൾ ഇതുവഴി വന്നിരുന്നു “.
    അപ്പോൾ ഖുറൈശികൾ പറഞ്ഞു, “അത് തന്നെ ഞങ്ങൾ അന്വേഷിക്കുന്നയാൾ ! ”
    അതിനിടയിൽ ഖുദൈദ് എന്ന സ്ഥലത്ത് സഭ കൂടുകയായിരുന്നു കിനാന ഗോത്രത്തിലെ ബനൂ മുദ്ലജ്കാരനായ സുറാഖത് ബിൻ മാലിക്. കുതിര സവാരിക്കാരനും മരുഭൂമിയിലെ വഴികളെക്കുറിച്ച് വിദഗ്ധ ജ്ഞാനമുള്ള ആളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് ഖുറൈശികളിൽപ്പെട്ടയൊരാൾ വന്ന് ചോദിച്ചു; “ഇതു വഴി ഒരു നിഴൽ നീങ്ങുന്നത് കണ്ടിരുന്നല്ലോ ? ഒരു മൂന്ന് നാലാളുകൾ കടന്നു പോയില്ലേ? മുഹമ്മദ് നബി ﷺ യും കൂട്ടുകാരുമാണോ അത് ?”
    സുറാഖ പറയുന്നു, അത് അവർ തന്നെയാണെന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷേ, ഞാനയാളോട് മിണ്ടാതിരിക്കാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ടു പറഞ്ഞു, “അതവരൊന്നുമല്ല. അത് വേറെ ചില വ്യക്തികളാണ്. അവരുടെ നഷ്ടപ്പെട്ട ഒട്ടകത്തെത്തേടിയിറങ്ങിയതാണ് “. അപ്പോൾ എന്റെ മനസ്സിൽ ഒരാശയമുദിച്ചു. ‘ആരുമറിയാതെ ഞാൻ തന്നെ അവരെ പിടികൂടുക. എന്നിട്ട് നൂറൊട്ടകം സ്വന്തമാക്കുക ‘.
    ആതീവരഹസ്യമായി കുതിരയെ താഴ്’വരയിലൂടെ അൽപ്പം മൂന്നോട്ടെത്തിക്കാൻ ഞാനെന്റെ പരിചാരകയോട് പറഞ്ഞു. അൽപ്പം കഴിഞ്ഞ് ഞാൻ സഭയിൽ നിന്നിറങ്ങി. എന്റെ കുന്തവും ആയുധങ്ങളുമെടുത്ത് വീടിന്റെ മുൻവാതിലിലൂടെ പുറത്തിറങ്ങി. ക്രമേണ എന്റെ കുതിരയുടെ അടുത്തെത്തി. കുതിരപ്പുറത്തേറി യാത്ര തുടങ്ങി. അതിവേഗം കുതിരയെ പായിച്ചു. നബി ﷺ യുടേയും സിദ്ദീഖി (റ)ന്റെയും നിഴൽ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഞാൻ അമ്പുകൾ എടുത്ത് ശകുനം നോക്കി.
    അറബികൾക്കങ്ങനെ ഒരു പതിവുണ്ടായിരുന്നു. ശകുനം നോക്കാൻ വേണ്ടി മൂന്നമ്പുകൾ ഒരാവനാഴിയിൽ ഇടും. ഒന്നിൽ ‘വേണം’ മറ്റൊന്നിൽ ‘വേണ്ട’ മൂന്നാമതൊന്നിൽ ഒന്നും എഴുതാതെയും ഇടും. ശേഷം നറുക്കെടുക്കും. വേണം എന്ന അമ്പു കിട്ടിയാൽ ശകുനം നന്നായി എന്നും, വേണ്ട എന്നത് കിട്ടിയാൽ ദുഃശകുനമായി എന്നും കണക്കാക്കും. മൂന്നാമത്തെ അമ്പ് കിട്ടിയാൽ വീണ്ടും നറുക്കിടണം എന്നാണ് ആചാരം.
    സുറാഖ നറുക്കിട്ടപ്പോൾ ‘അവരെ ബുദ്ധിമുട്ടിക്കരുത്’ എന്നെഴുതിയ അമ്പാണ് കിട്ടിയത്. അദ്ദേഹം തുടരുന്നു, ഞാനത് പരിഗണിച്ചില്ല. നൂറൊട്ടകം എന്നത് എന്നെ വീണ്ടും പ്രേരിപ്പിച്ചു. ഞാനെന്റെ ശകുനം അവഗണിച്ചു. മുന്നോട്ട് തന്നെ നീങ്ങി. നബി ﷺ യുടെയും സിദ്ദീഖി (റ)ൻ്റെയും നിഴൽ കണ്ടു തുടങ്ങി. എന്റെ കുതിരയുടെ കാലുകൾ മണ്ണിൽ ആഴ്ന്നു. ഞാൻ നിലത്ത് വീണു. വീണ്ടും അവിടുന്ന് എഴുന്നേറ്റ് കുതിരയെ തെളിച്ചു. ശകുനം അവഗണിച്ച് യാത്ര തുടർന്നു. നബി ﷺ യുടെ വാഹനത്തോടടുത്തു. സിദ്ദീഖ് (റ) എന്നെ നോക്കുന്നുണ്ടായിരുന്നു. നബി ﷺ ഖുർആൻ ഓതുകയായിരുന്നു. പാരായണം എനിക്ക് കേൾക്കാമായിരുന്നു. വീണ്ടും എന്റെ വാഹനം മുട്ടുവരെ ആഴ്ന്നു പോയി. ഉടനെ ഞാൻ നബി ﷺ യോടും സിദ്ദീഖി (റ)നോടും സഹായം തേടി. ഞാൻ വിളിച്ചു പറഞ്ഞു; “നിങ്ങൾ എന്റെ ആയുധങ്ങളും ഭക്ഷണ സാധനങ്ങളുമൊക്കെ എടുത്തോളൂ. ഞാൻ നിങ്ങൾക്കനിഷ്ടമായി ഒന്നും ചെയ്യില്ല “. ഉടനെ നബി ﷺ സിദ്ദീഖി (റ)നോട് പറഞ്ഞു; “അയാൾക്കെന്താണ് വേണ്ടതെന്ന് ചോദിക്കൂ “. ഉടനെ ഞാൻ മക്കക്കാർ ഇനാം പ്രഖ്യാപിച്ച വിവരം പങ്കുവച്ചു. അവരുടെ ചർച്ചകളും ആലോചനകളും പറഞ്ഞു. അവർ എന്റെ ഭക്ഷണമോ ആയുധമോ ഒന്നും സ്വീകരിച്ചില്ല. മറിച്ച് ഞങ്ങളെക്കണ്ട വിവരം രഹസ്യമാക്കിവയ്‌ക്കണമെന്ന് മാത്രം എന്നോട് പറഞ്ഞു. പ്രവാചകരുടെ മതം അതിജയിക്കുമെന്നും നാളത്തെ അധികാരം പ്രവാചകരുടെ കൈയിൽ വരുമെന്നും എനിക്കു ബോധ്യമായി. അതുകൊണ്ട് ഞാനവരോട് ആവശ്യപ്പെട്ടു; “എനിക്കൊരു സുരക്ഷാ കരാർ എഴുതിത്തരണം”. നാളെ ഇസ്‌ലാം ജയിച്ചടക്കുമ്പോൾ എനിക്ക് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു അത്. നബി ﷺ സിദ്ദീഖി (റ)നോട് എഴുതി നൽകാൻ പറഞ്ഞു. ഒരു എല്ലിമേൽ എഴുതിത്തന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...