Tweet 150

    Tweet 150
    November 11, 2022 • Friday
    Post Header

    സംരക്ഷണകരാറും വാങ്ങി ഞാൻ പോകാനൊരുങ്ങിയപ്പോൾ നബി ﷺ എന്നോട് ചോദിച്ചു. കിസ്റയുടെ രണ്ട് രാജവളകൾ നിങ്ങളുടെ കൈയ്യിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാകും സുറാഖാ? ഞാൻ ചോദിച്ചു, ഹുർമുസിൻ്റെ മകൻ കിസ്‌റയോ? അതെ. ആശ്ചര്യത്തോടെ സുറാഖ അത് ഓർത്തു വച്ചു. മക്കയിലേക്ക് തന്നെ തിരിച്ചു. നബി ﷺ യെ തേടിയിറങ്ങിയ ഖുറൈശികളെ മുഴുവൻ മടക്കയാത്രയിൽ അദ്ദേഹം വഴിതിരിച്ചു വിട്ടു. നബി ﷺ യെ കണ്ടുമുട്ടിയ വിവരം രഹസ്യമാക്കണമെന്ന വാക്ക് അയാൾ പാലിച്ചു. രാവിലെ ആക്രമിക്കാൻ വന്ന സുറാഖ വൈകുന്നേരം കാവൽക്കാരനായി മാറി.
    സുറാഖ നബി ﷺ യുടെ വാഹനത്തോടടുത്തപ്പോഴെല്ലാം സിദ്ദീഖ്(റ)കരഞ്ഞു. അല്ലാഹു നമുക്കൊപ്പമുണ്ട് എന്ന് നബി ﷺ ആശ്വസിപ്പിച്ചുകൊണ്ടുമിരുന്നു. കൂട്ടത്തിൽ സിദ്ദീഖ്(റ) പറഞ്ഞു. അല്ലയോ പ്രവാചകരേ ﷺ ഞാൻ കരയുന്നത് എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താലല്ല. തങ്ങൾക്കെന്തെങ്കിലും സംഭവിച്ചേക്കുമോ എന്ന് ഭയന്നിട്ടാണ്. ഞാൻ കൊല്ലപ്പെട്ടാൽ ഞാനൊരു വ്യക്തി. അവിടുത്തേക്ക് എന്തെങ്കിലും ഹിതമല്ലാത്തത് സംഭവിച്ചാൽ ഒരു വ്യക്തിയുടെ നഷ്ടമല്ലല്ലോ. സൗർ ഗുഹയുടെ ഉള്ളിൽ വെച്ച് സിദ്ദീഖ്(റ) പറഞ്ഞതങ്ങനെയായിരുന്നു. എന്നാൽ ഈ സമയങ്ങളിലൊന്നും നബി ﷺ ക്ക് ലവലേശം ഭയം ബാധിച്ചിരുന്നില്ല. അവിടുന്ന് നിസ്കാരത്തിലോ ഖുർആൻ പാരായണത്തിലോ ആയിരുന്നു. അനുരാഗിയുടെ അർപ്പണവും പ്രവാചകരു ﷺ ടെ നിശ്ചയദാർഢ്യവും ഒത്തു ചേരുന്ന രംഗങ്ങളായിരുന്നു ഓരോന്നും.
    ഹിജ്റയുടെ നാളുകൾ കഴിഞ്ഞു. സുറാഖ ഇസ്‌ലാമിന്റെ വളർച്ചയും പ്രവാചകരു ﷺ ടെ മുന്നേറ്റവും അറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഹിജ്‌റയുടെ എട്ടാം വർഷമായി. മക്കാവിജയം പ്രഖ്യാപിച്ച് നബി ﷺ യും അനുയായികളും കഅബയുടെ സന്നിധിയിലെത്തി. നബി ﷺ എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചു. എട്ട് വർഷം മുമ്പ് ലഭിച്ച സംരക്ഷണരേഖയും വഹിച്ച് സുറാഖ മുന്നോട്ട് നീങ്ങി. അനുയായി വൃന്ദത്തിന്റെ നടുവിൽ നിൽക്കുന്ന പ്രവാചകരു ﷺ ടെ അടുത്തേക്ക് സാഹസപ്പെട്ട് എത്തിച്ചേർന്നു. കരാർ ഉയർത്തിക്കാട്ടി സ്വയം പരിചയപ്പെടുത്തി. നബി ﷺ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അദ്ദേഹം ഹൃദയ പൂർവം ഇസ്ലാം സ്വീകരിച്ചു. വിശ്വാസ വാചകം പ്രഖ്യാപിച്ചു.
    ഇനിയും ഒരു പ്രതീക്ഷകൂടി സുറാഖയുടെ മനസ്സിൽ ബാക്കിയുണ്ട്. അതും പുലരും എന്ന് തന്നെ സുറാഖ ഉറപ്പിച്ചു. കാലങ്ങൾ കടന്നു പോയി. മുത്ത് നബി ﷺ പരലോകത്തേക്ക് യാത്രയായി. സുറാഖ പിന്നെയും കാത്തിരുന്നു. സിദ്ദീഖി(റ)ന്റെ ഭരണകാലവും കഴിഞ്ഞ് ഉമർ (റ) ഭരണാധികാരിയായി. മുസ്ലിംകൾ പേർഷ്യയെ ജയിച്ചടക്കി. സഅദ്ബിൻ അബീവഖാസ് സമരാർജിത സ്വത്തുമായി മദീനയിലെത്തി. ഖലീഫയുടെ മുന്നിൽ എല്ലാം നിരത്തി വച്ചു. അതായിരിക്കുന്നു കിസ്റയുടെ രാജവളകൾ. ഉടനേ ഖലീഫ സുറാഖയെ വിളിപ്പിച്ചു. ആ രാജവളകൾ അദ്ദേഹത്തെ അണിയിച്ചു. ശേഷം അദ്ദേഹത്തിന്റെ ഇരുകരങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ഉമർ(റ) പറഞ്ഞു. കിസ്റയുടെ രാജവളകൾ ബനൂ മുദ്ലജിലെ അറബ് ഗ്രാമീണൻ്റെ കൈകളിൽ അണിയിച്ച അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും….
    നമുക്ക് ഹിജ്റയുടെ വഴിയിലേക്ക് തന്നെ വരാം. മുത്ത് നബി ﷺ യും സിദ്ദീഖും(റ) യാത്ര തുടരുകയാണ്. ഖുദൈദ് താഴ്’വരയിൽ നിന്ന് അൽമുശല്ലൽ ലാവാ ട്രാക്കിലേക്ക് കടന്നു. യമനിനും ഡമാസ്കസിനും ഇടയിലുള്ള കച്ചവടയാത്രകൾ കടന്നു പോകുന്ന വഴിയാണിത്. ഇന്ന് ഈ സ്ഥലം ‘അൽ ഖുദൈദിയ്യ’ എന്നാണറിയപ്പെടുന്നത്. അൽമുശല്ലൽ താഴ്‌വരയിലൂടെ അധികം മുന്നോട്ട് പോയില്ല. അപ്പോഴേക്കും കുലയ്യ താഴ്’വരയിലേക്ക് പ്രവേശിച്ചു. ഇവിടെ വച്ചാണ് സുറാഖയെ കണ്ടുമുട്ടിയതെന്നും അഭിപ്രായമുണ്ട്. സെപ്തംബർ പതിമൂന്ന് ഉച്ചക്ക് ശേഷമാണ് ഇവിടം കടന്നു പോയത്. അത് പ്രകാരം ഇവിടെ വെച്ചാണ് സുറാഖയുടെ മുമ്പിൽ മേഘപടലങ്ങൾ പ്രത്യക്ഷപ്പെടുകയും നബി ﷺ യെ ആവരണം ചെയ്യുകയും ചെയ്തത്. അപ്പോഴാണ് സുറാഖയുടെ കുതിരയുടെ ആഴ്ന്നു പോയ കാലുകൾ രക്ഷപ്പെടുത്താൻ നബി ﷺ യോട് സഹായാർത്ഥന നടത്തിയത്.
    പിന്നീട് സഞ്ചാരം അൽപം കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...