Tweet 1459

    Tweet 1459
    June 12, 2026 • Friday
    Post Header

    ദുനിയാവ് ലുകഅ് ബിൻ ലുകഇന്റെ അഥവാ അയോഗ്യനും അധമനുമായ മനുഷ്യന്റെ കൈകളിൽ എത്തുന്നതുവരെ അത് അവസാനിക്കുകയില്ലെന്ന തിരുനബിﷺയുടെ മുന്നറിയിപ്പ് ഇപ്രകാരമാണ്.

    ഇമാം ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), ഇസ്ഹാഖ്(റ), അബൂ യഅ്‌ലാ(റ) എന്നിവർ വിശ്വസ്തരായ നിവേദകരിലൂടെ അബൂ ബുർദത് ബിൻ നിയാറി(റ)ൽ നിന്നും, ഇമാം അഹ്മദ്(റ), അബൂ ഹുറൈറ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ഒരു ലുകഇന്റെ മകൻ ലുകഇൻ്റെ കൈകളിൽ ഈ ദുനിയാവിന്റെ അധികാരം എത്തുന്നതുവരെ ഈ ലോകം അവസാനിക്കുകയില്ല.”

    അബൂ ദർറ്(റ)വിൽ നിന്ന് അബൂ യഅ്‌ലാ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ലുകഅ് ബിൻ ലുകഅ് എന്ന ആളായിരിക്കും ദുനിയാവ് കൊണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന അല്ലെങ്കിൽ ഭാഗ്യം ലഭിക്കുന്ന മനുഷ്യൻ എന്ന അവസ്ഥ വരാൻ അധികം താമസമില്ല. അക്കാലത്ത് ജനങ്ങളിൽ ഏറ്റവും ഉത്തമൻ ആദരണീയരായ മാതാപിതാക്കൾക്ക് ജനിച്ച ഒരു സത്യവിശ്വാസിയായിരിക്കും.”

    വലീദ് ബിൻ ഉഖ്ബയുടെ അവസ്ഥയെക്കുറിച്ചുള്ള തിരുനബിﷺ യുടെ സൂചന ഇങ്ങനെ വായിക്കാം.

    ഇമാം ഹാകിമും(റ) ബൈഹഖി(റ)യും വലീദ് ബിൻ ഉഖ്ബയിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ മക്ക ജയിച്ചടക്കിയപ്പോൾ, മക്കയിലുള്ളവർ തങ്ങളുടെ കുട്ടികളെയുമായി അവിടുത്തെ അടുക്കലേക്ക് വരാൻ തുടങ്ങി. തിരുനബിﷺ അവരെ തലോടുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അപ്പോൾ എന്റെ മാതാവ് എന്നെയും കൂട്ടി അവിടുത്തെ അടുത്തേക്ക് പുറപ്പെട്ടു. ഞാൻ സുഗന്ധദ്രവ്യം പൂശിയിരുന്നു. എന്നാൽ അവിടുന്ന് എന്റെ തലയിൽ തടവുകയോ എന്നെ സ്പർശിക്കുകയോ ചെയ്തില്ല.

    ഇമാം ബൈഹഖി(റ) പറഞ്ഞു: “ഇത് വലീദിനെക്കുറിച്ചുള്ള അല്ലാഹുവിന്റെ മുൻവിജ്ഞാനമായിരുന്നു. അങ്ങനെ തിരുനബിﷺയുടെ അനുഗ്രഹം അവന് തടയപ്പെട്ടു. ഉസ്മാൻ(റ) വലീദിനെ ഭരണാധികാരിയായി നിയമിച്ചപ്പോൾ അവനിൽ നിന്നു സംഭവിച്ച മദ്യപാനവും നിസ്കാരത്തിലെ ലാഘവത്വവും പ്രശസ്തമാണ്. ഉസ്മാൻ(റ)വിനെതിരെ ജനങ്ങൾ തിരിയാനും ഒടുവിൽ അദ്ദേഹത്തെ വധിക്കുന്നതിലേക്ക് നയിക്കാനും കാരണമായ കാര്യങ്ങളിൽ ഇതും ഉൾപ്പെടുന്നു.

    തിരുനബിﷺ ഇബ്നു അബ്ബാസ്(റ)വിനെ പരാമർശിച്ചുകൊണ്ട് പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെയാണ്. ഇമാം ബൈഹഖി(റ)യും അബൂ നുഐമും(റ) അബ്ബാസ് ബിൻ അബ്ദിൽ മുത്വലിബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം തന്റെ മകൻ അബ്ദുള്ള(റ)വിനെ ഒരു ആവശ്യത്തിനായി തിരുനബിﷺയുടെ അടുക്കലേക്ക് അയച്ചു. എന്നാൽ അവിടെ ഒരു മനുഷ്യൻ ഇരിക്കുന്നത് കണ്ട്, അദ്ദേഹത്തോടുള്ള ആദരവ് കാരണം തിരുനബിﷺയോട് സംസാരിക്കാതെ മടങ്ങിപ്പോന്നു. പിന്നീട് അബ്ബാസ്(റ) തിരുനബിﷺയെ കണ്ടുമുട്ടിയപ്പോൾ പറഞ്ഞു: “ഞാൻ എന്റെ മകനെ അങ്ങയുടെ അടുത്തേക്ക് അയച്ചിരുന്നു, എന്നാൽ അവൻ അങ്ങയുടെ അടുക്കൽ ഒരു മനുഷ്യനെ കണ്ടതുകൊണ്ട് സംസാരിക്കാൻ സാധിക്കാതെ മടങ്ങിപ്പോന്നു.” തിരുനബിﷺ ചോദിച്ചു: “അവൻ അദ്ദേഹത്തെ കണ്ടോ?” അദ്ദേഹം പറഞ്ഞു: “അതെ.” നബിﷺ പറഞ്ഞു: “അത് ജിബ്‌രീൽ(അ) ആയിരുന്നു. കാഴ്ച നഷ്ടപ്പെടുന്നതുവരെയും വലിയ ജ്ഞാനം നൽകപ്പെടുന്നതുവരെയും ഇബ്നു അബ്ബാസ്(റ) മരണപ്പെടുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...