Tweet 139

    Tweet 139
    October 31, 2022 • Monday
    Post Header

    പലരും പല അഭിപ്രായങ്ങളും പറഞ്ഞു. അബുൽ ബുക്തിരി പറഞ്ഞു. മുഹമ്മദ് നബിﷺയെ ഒരു ചങ്ങലയിൽ ബന്ധിച്ച് ഒരു റൂമിൽ പൂട്ടിയിടുക. മുൻകാലത്ത് ചില കവികളെ അങ്ങനെ ചെയ്തിട്ടുണ്ട്. അവർ മരണപ്പെട്ട പോലെ ആ തടങ്കലിൽ തന്നെ മരിച്ചു പോയിക്കൊള്ളും. അപ്പോൾ അവിടെ നജ്ദിൽ നിന്നുള്ള ഒരു വയോധികൻ പ്രത്യക്ഷപ്പെട്ടു. താടിയും ജഡയും ഒക്കെയുള്ള ഒരാൾ. അയാൾ പറഞ്ഞു ആ തീരുമാനം ശരിയല്ല. നിങ്ങൾ അപ്രകാരം തടങ്കലിൽ വച്ചാൽ പിൻവാതിലിലൂടെ അവർ രക്ഷപ്പെട്ടേക്കും. പിന്നീട് നിങ്ങൾക്കെതിരെ വരുന്ന അക്രമണം ശക്തമായിരിക്കും. അത്കൊണ്ട് നിങ്ങൾ മറ്റഭിപ്രായങ്ങൾ അന്വേഷിക്കൂ.
    അപ്പോൾ അബുൽ അസ്‌വദ് പറഞ്ഞു. എന്നാൽ പിന്നെ നാടുകടത്താം. നമ്മുടെ ഇടയിൽ നിന്നങ്ങ് പോകട്ടെ. പിന്നെവിടെ എത്തി എന്തായി അതൊന്നും നമ്മൾ അന്വേഷിക്കേണ്ട. അവർ നമ്മളെ വിട്ടുപോയാൽ നമ്മളായി നമ്മുടെ സൗഹൃദങ്ങളായി ബന്ധങ്ങളായി. അപ്പോഴും ആ വയോധികൻ ഇടപെട്ടു. ഇതെന്ത് നിർദ്ദേശമാ? ഇതൊരു നല്ല അഭിപ്രായമായി എനിക്ക് തോന്നുന്നില്ല. ആ മുഹമ്മദിന്റെﷺ സംഭാഷണ ചാരുത നിങ്ങൾക്കറിയില്ലേ? വശ്യമായ ഇടപെടൽ പെരുമാറ്റം എല്ലാം. നാമിവിടെ നിന്ന് പുറത്താക്കിയാൽ അവർ ഏതെങ്കിലും അറബ് ഗോത്രത്തിൽ എത്തും. അവരെ മുഴുവൻ സ്വാധീനിക്കും. അവർക്ക് വേണ്ടി ആ ഗോത്രം സംഘടിക്കും. അവർ നിങ്ങൾക്കെതിരെ ആക്രമണം നടത്തും. ഇവിടുത്തെ അധികാരവും നിയന്ത്രണവും മുഴുവൻ അവർ ഏറ്റെടുക്കും. അഥവാ നിങ്ങൾ എന്താണോ ഭയക്കുന്നത് അത് സംഭവിക്കും. അത് കൊണ്ട് മറ്റു വല്ല അഭിപ്രായവും ആലോചിക്കൂ.
    അപ്പോൾ അബൂജഹൽ എഴുന്നേറ്റു. അയാൾ പറഞ്ഞു എനിക്കൊരഭിപ്രായമുണ്ട്. അവർ ചോദിച്ചു. എന്താണ് അബുൽ ഹകം പറയൂ. അയാൾ പറഞ്ഞു തുടങ്ങി. എല്ലാ ഗോത്രത്തിൽ നിന്നും കരുത്തും ശേഷിയുമുള്ള ഓരോരുത്തർ രംഗത്തു വരിക. എല്ലാവരുടെയും കയ്യിൽ നല്ല മൂർച്ചയുള്ള ഓരോവാളുകൾ കരുതുക. എന്നിട്ട് ഒരുമിച്ചു ചെന്ന് മുഹമ്മദിനെﷺ ഒറ്റവെട്ടിന് കൊലപ്പെടുത്തുക. ഒരാൾ വെട്ടുന്ന പോലെ ഒരുമിച്ചായിരിക്കണം എല്ലാവരും വെട്ടുന്നത്. അതോടെ കഥ കഴിയും. നമ്മുടെ പണി അവസാനിക്കും. രക്തത്തിനുത്തരവാദി എല്ലാ ഗോത്രങ്ങളും ഒരുമിച്ചായിരിക്കും. അതിനാൽ അബ്ദുമനാഫ് കുടുംബത്തിന് പകരം ചോദിക്കാൻ സാധിക്കാതെ വരും. ആ കിഴവൻ പ്രതികരിച്ചു. ഇതു തന്നെയാണഭിപ്രായം! ഏറ്റവും നല്ല അഭിപ്രായം! ഞാനും അത് പിന്തുണക്കുന്നു. യഥാർത്ഥത്തിൽ ഇയാൾ ഇബ്‌ലീസായിരുന്നു. നജ്ദുകാരനായ കിഴവന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ്.
    എല്ലാവരും പിരിഞ്ഞു. എതിരഭിപ്രായങ്ങളൊന്നും ഉയർന്നില്ല. പക്ഷേ, അപ്പോഴേക്കും ജിബ്’രീൽ(അ) നബിﷺയെ സമീപിച്ചു. അവിടുത്തോട് പറഞ്ഞു. ഇന്ന് തങ്ങൾ സാധാരണ കിടക്കുന്ന കിടക്കയിൽ കിടക്കരുത്. തുടർന്ന് ഖുറൈശികളുടെ ചതിപ്രയോഗങ്ങളെ കുറിച്ചു പറഞ്ഞു. ഒടുവിൽ പലായനത്തിന് അല്ലാഹു സമ്മതം നൽകിയ വിവരം കൈമാറി.
    നബിﷺ പൊള്ളുന്ന വെയിലുള്ള നട്ടുച്ച നേരത്ത് വീട്ടിൽ നിന്നിറങ്ങി. സാധാരണ ആളുകൾ പുറത്തിറങ്ങാത്ത സമയമാണത്. തട്ടം കൊണ്ട് മുഖം മറച്ച് നേരെ സിദ്ദീഖ്(റ)ന്റെ വീട്ടിലേക്ക് നടന്നു. മുത്ത് നബി ﷺ നടന്നുവരുന്ന രംഗം കണ്ട വീട്ടുകാർ സിദ്ദീഖ്(റ)നോട് പറഞ്ഞു. അതാ നബി ﷺ വരുന്നുണ്ടല്ലോ? ഉടനെ സിദ്ദീഖ്(റ) പറഞ്ഞു. എന്റെ മാതാപിതാക്കൾ അവിടുത്തേക്ക് ദണ്ഡം. ഈ സമയത്ത് വരണമെങ്കിൽ എന്തോ പ്രധാനപ്പെട്ട കാര്യം ഉണ്ടാകുമല്ലോ? ചിന്തിച്ചപ്പോഴേക്കും അവിടുന്ന് വീട്ട് പടിക്കൽ എത്തി സലാം ചൊല്ലി. സിദ്ദീഖ്(റ) പ്രത്യഭിവാദ്യം ചെയ്ത് അകത്തേക്ക് ആനയിച്ചു. ഉടനെ നബി ﷺ പറഞ്ഞു. ഇവിടെയുള്ളവർ ഒന്ന് മാറി നിൽക്കാൻ പറയൂ. സിദ്ദീഖ്(റ) പറഞ്ഞു ഇവിടെ മറ്റാരുമില്ല നബിയേ ﷺ! നമ്മുടെ രണ്ട് പെൺമക്കളേ ഇവിടെ ഉള്ളൂ. എന്താണവിടുന്ന് ഈ സമയത്ത് വന്നത്? അല്ലാഹു എനിക്ക് പലായനത്തിന് സമ്മതം നൽകിയിരിക്കുന്നു. നബി ﷺ ഇത് പറഞ്ഞ് നിർത്താനും സിദ്ദീഖ്(റ) ചോദിച്ചു ഞാനും ഒപ്പം കൂടിക്കോട്ടേ! അതെ എന്ന് പറഞ്ഞതും സന്തോഷം കൊണ്ട് സിദ്ദീഖ്(റ) പൊട്ടിക്കരഞ്ഞു. മകൾ ആഇശ(റ) പറയുന്നു. സന്തോഷത്താൽ ഇങ്ങനെയൊരു കരച്ചിൽ ഞാൻ കണ്ടിട്ടേ ഇല്ല. എന്നിട്ട് പറഞ്ഞു എന്റെ ഈ രണ്ട് വാഹനങ്ങളിൽ ഒന്നിൽ നമുക്ക് പുറപ്പെടാം….
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...