
നാലുമാസമായി സിദ്ദീഖ് (റ) പ്രത്യേകം പരിപാലിച്ചു വരുന്ന വാഹനങ്ങളാണ് രണ്ടും. സമുർ മരത്തിന്റെ ഇല നൽകി അവയെ യാത്രയ്ക്ക് പാകപ്പെടുത്തി നിർത്തിയിരിക്കുയാണ്. നബിﷺ വിലയ്ക്കു വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു. പക്ഷേ, അബൂബക്കർ (റ) ആ വാഹനം നബിﷺക്ക് ദാനം ചെയ്തു.
പലായനത്തിന് വ്യക്തമായ ഒരു പ്ലാൻ തയ്യാറായി. സഞ്ചരിക്കാനുള്ള വാഹനങ്ങൾ തെളിച്ച് നിശ്ചിത സ്ഥലത്തെത്താൻ അബ്ദുല്ലാഹിബിന് ഉറൈഖതിനെ ഏർപ്പാട് ചെയ്തു. മക്കയിൽ ആടിനെ മേയ്ച് വിവരങ്ങൾ ശേഖരിക്കാനും ഖുറൈശികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സിദ്ദീഖ് (റ) ൻ്റെ പരിചാരകൻ ആമിർബിൻ ഫുഹൈറയെ ഏൽപ്പിച്ചു. നബി ﷺ യും സിദ്ദീഖും (റ) ആദ്യം എത്തിച്ചേരാനുദ്ദേശിക്കുന്ന സ്ഥലം സിദ്ദീഖി (റ)ൻ്റെ മകൻ അബ്ദുല്ലാഹിയോട് പറഞ്ഞു. ആമിറിനു മുമ്പേ അവിടെ എത്താനും കാര്യങ്ങൾ ക്രമീകരിക്കാനും നിർദേശിച്ചു .ആഇശ (റ) പറയുന്നു. “അത്യാവശ്യമുള്ള യാത്രാ സാമഗ്രികൾ ഞങ്ങൾ തയ്യാർ ചെയ്തു. തോൽപ്പാത്രത്തിൽ അവശ്യ ഭക്ഷണവും സുപ്രയും റെഡിയാക്കി വച്ചു. ഉപ്പയുടെ കൈയിൽ ആകെയുണ്ടായിരുന്ന അയ്യായിരം ദിർഹം ഒരു കീസിൽ കരുതി. അത് നിർദേശ പ്രകാരം എത്തിച്ചു നൽകാൻ അബ്ദുല്ലാഹിയെ ഏൽപ്പിച്ചു.
നബിﷺ വീട്ടിലേക്ക് പോയി. വീട് വളയുമെന്നും ഉണർന്നെഴുന്നേറ്റാൽ ചാടിവീണ് അക്രമിക്കാനാണ് പദ്ധതിയെന്നും നബി ﷺ ക്കറിയാം. നബി ﷺ യുടെ വിരിപ്പിൽ കിടക്കാൻ അലി (റ) യെ ഏൽപ്പിച്ചു. തങ്ങൾ മക്കയിൽ നിന്ന് പോയാലും അലി (റ) കുറച്ച് ദിവസം മക്കയിൽത്തന്നെ തങ്ങണമെന്നും നബി ﷺ യുടെ കൈയിൽ ജനങ്ങൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന സ്വത്തുകൾ ഉടമസ്ഥർക്ക് തിരിച്ചേൽപ്പിക്കാനും അലി (റ)യെ ചുമതലപ്പെടുത്തി. ഹളർമൗതിൽ നിർമിതമായ തങ്ങളുടെ പുതപ്പ് പുതച്ച് അലി (റ) നബി ﷺ യുടെ കിടക്കയിൽക്കിടന്നു. രാത്രിയിൽ ശത്രുക്കൾ വീട് വളഞ്ഞു. അവർ പാളി നോക്കിയപ്പോൾ നബി ﷺ യുടെ കിടക്കയിൽ ആളുണ്ട്. അവർ ഇടയ്ക്കിടെ നോക്കി അതുറപ്പിച്ചു കൊണ്ടിരുന്നു. അർധരാത്രിയായി. നബി ﷺ വീടിന്റെ വാതിൽ മെല്ലെത്തുറന്നു. ഒരു പിടിമണൽ വാരി അതിൽ ഖുർആനിലെ സൂക്തങ്ങൾ മന്ത്രിച്ചു. യാസീൻ അധ്യായത്തിലെ ഒന്നു മുതൽ ഒൻപത് വരെ സൂക്തങ്ങളായിരുന്നു അത്. ശേഷം, ആ പിടി മണൽ വാരിവിതറി. വീടു വളഞ്ഞ് നിന്ന ഓരോരുത്തരുടേയും തലയിൽ അത് പതിച്ചു. അവർ സുഖ സുഷുപ്തിയിലായി. നബി ﷺ സുഗമമായി നടന്ന് പുറത്തേക്ക് വന്നു. നേരെ സിദ്ദീഖി (റ)ൻ്റെ വീട്ടിലേക്ക് നടന്നു. അത്യാവശ്യ സാധനങ്ങളും എടുത്ത് നബിﷺ യും സിദ്ദീഖും (റ) വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി. സൗർ ഗുഹയിലേക്ക് നീങ്ങി. മക്കയുടെ തെക്കു ഭാഗത്ത് കഅ്ബയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ പർവത ശിഖിരത്തിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോകേണ്ടത് വടക്കുഭാഗത്താണ്. എന്നാൽ ശത്രുവിന്റെ അന്വേഷണം ആദ്യം ആ ദിശയിലായിരിക്കുമെന്ന് മനസ്സിലാക്കിയാണ് നേരെ എതിർ ദിശയിൽ സഞ്ചരിച്ചത്. ഇത് ഖുറൈശികൾ ആലോചിച്ചതിനുമപ്പുറമായിരുന്നു.
രാത്രിയുടെ അവസാന നിമിഷങ്ങളിൽ നബിﷺ യും സിദ്ദീഖും (റ) നടന്നു നീങ്ങി. സിദ്ദീഖ് (റ) വളരെ കരുതലോടെയാണ് സഞ്ചരിച്ചിരുന്നത്. ചിലപ്പോൾ മുന്നിൽ നടക്കും. പിന്നീട് പിറകിലേക്ക് നീങ്ങും. ഇടയ്ക്ക് ഇടത്തും വലത്തും മാറിമാറി സഞ്ചരിക്കും. നബിﷺ ചോദിച്ചു. ഇതെന്തേയിങ്ങനെ? അവിടുന്ന് പറഞ്ഞു; “വഴിയിൽ വല്ല അപകടവും പതിയിരിക്കുന്നുണ്ടോ എന്നറിയാനാണ് മുന്നേ പോയി നോക്കുന്നത്. ആരെങ്കിലും നമ്മെ പിൻതുടരുന്നുണ്ടോ എന്നറിയാനാണ് ഇടയ്ക്കിടെ പിന്നിലേക്ക് പോയി നോക്കുന്നത്. അംഗരക്ഷകന്റെ ദൗത്യം നിർവഹിക്കാനാണ് ഇടത്തും വലത്തും മാറി മാറി സഞ്ചരിക്കുന്നത് “.
നബിﷺ വീട് വിട്ട് കഴിഞ്ഞപ്പോൾ വീടുവളഞ്ഞ യുവാക്കൾക്കിടയിലേക്ക് ഒരാൾ പ്രത്യക്ഷപ്പെട്ടു. അയാൾ ചോദിച്ചു. “നിങ്ങളെല്ലാവരും ഇവിടെ ആരെയാണ് കാത്ത് നിൽക്കുന്നത്?”
“അത് മുഹമ്മദി ﷺ നെ “.
“ശരി, നിങ്ങളുടെ എല്ലാവരുടെയും തലയിൽ മണ്ണ് വിതറി മുഹമ്മദ് ﷺ പോകേണ്ടിടത്ത് പോയിരിക്കുന്നു “.
അവർ തലയിൽത്തപ്പിനോക്കി. അതെ, എല്ലാവരുടെയും തലയിൽ മണൽത്തരികളുണ്ട്. അവർ ഒന്നദ്ഭുതപ്പെട്ടു. ഉടനെ അവർ വീടിനുളളിലേക്ക് പാളിനോക്കി. അതാ വിരിപ്പിൽ നിന്ന് ആള് എഴുന്നേറ്റിട്ടില്ല. അവർ ആശ്വസിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
