Tweet 138

    Tweet 138
    October 30, 2022 • Sunday
    Post Header

    മുഹമ്മദ് നബി ﷺ ക്ക് മറ്റൊരു നാട്ടിൽ ജനസമ്മിതി വർദ്ധിക്കുന്നത് ഖുറൈശികൾ വിലയിരുത്തി. മദീനയിൽ നാൾക്കുനാൾ വിശ്വാസികൾ കൂടിക്കൊണ്ടിരുന്നു. ഇസ്ലാം ഉയർത്തിയ ഒരുമയും ചിന്തയുമാണ് അവരെ ഏറെ സ്വാധീനിച്ചത്. ഗോത്രങ്ങൾ തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങൾ അവസാനിച്ചു തുടങ്ങി. ഒപ്പം കാരണങ്ങളും ന്യായങ്ങളും വെച്ച് ആളുകൾ ചിന്തിക്കാനും തുടങ്ങി.
    ഒരു ഉദാഹരണം ഇങ്ങനെ വായിക്കാം. അംറുബിനിൽ ജമൂഹ് മദീനയിൽ അറിയപ്പെട്ട ബഹുദൈവ വിശ്വാസിയായിരുന്നു. വയോധികനും സ്വന്തമായി പ്രതിഷ്ഠ വെച്ച് ആരാധിക്കുന്ന വ്യക്തിയുമായിരുന്നു. മരം കൊണ്ടുണ്ടാക്കിയ ‘മനാത്’ വിഗ്രഹമായിരുന്നു അതിൽ പ്രധാനം.
    മദീനയിലെ ബനൂസലമയിലെ ചില യുവാക്കൾ രാത്രിയിൽ ആ വിഗ്രഹത്തെ എടുത്തു മാലിന്യങ്ങൾ നിറഞ്ഞ സ്ഥലത്ത് കൊണ്ടിട്ടു. രാവിലെ ആരാധനക്കെത്തിയ അംറിന് തന്റെ ദൈവത്തെ കാണാനായില്ല. അദ്ദേഹം അന്വേഷിച്ചു കണ്ടെത്തി. കഴുകി വൃത്തിയാക്കി പുന:സ്ഥാപിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു, ഇതാരാണാവോ ചെയ്തത് നിശ്ചയമായും ഞാനവരെ ഒരു പാഠം പഠിപ്പിക്കും. പക്ഷേ, അടുത്ത ദിവസവും ഇതാവർത്തിച്ചു. അപ്പോഴും കഴുകി വൃത്തിയാക്കി പുന:പ്രതിഷ്ഠിച്ചു. ഒടുവിൽ അദ്ദേഹം ഒരു വാൾ കൊണ്ട് വന്ന് വിഗ്രഹത്തിന്റെ കഴുത്തിൽ അണിയിച്ചു. എന്നിട്ട് പറഞ്ഞു, ഇത് ചെയ്യുന്നതാരാണെന്നറിയാൻ ഞാനെത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. നിനക്ക് വല്ല കഴിവും ഉണ്ടെങ്കിൽ നീ തന്നെ നിന്നെ സംരക്ഷിച്ചോളൂ. ഇതാ ഈ വാളും ഞാനിവിടെ നൽകുന്നു. പിറ്റേന്ന് രാവിലെ എത്തിയപ്പോഴും വിഗ്രഹത്തെ കാണാനില്ല. അയാൾ അന്വേഷിച്ചിറങ്ങി. അതാ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഒരു ചത്ത നായയോടൊപ്പം പൊട്ടക്കിണറ്റിൽ കിടക്കുന്നു. അയാൾ ആലോചിച്ചു. ഞാനീ പ്രതിമയെ ആരാധിക്കുന്നത് എത്ര ശൂന്യതയാണ്. സ്വയം രക്ഷിക്കാനാവാത്തതിനെ ഞാനാരാധികുകയോ? പിന്നെ എങ്ങനെയാണ് അതിന് എന്നെ രക്ഷിക്കാനാവുക? അയാളുടെ ചിന്ത നേർവഴിക്ക് സഞ്ചരിച്ചു. അവസാനം അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചു. എന്നിട്ടദ്ദേഹം ഒരു കവിത ചൊല്ലി.
    “വല്ലാഹി ലൗ കുൻത ഇലാഹൻ ലൻ തകുൻ…
    “നിശ്ചയം നീയൊരു ദൈവമായിരുന്നെങ്കിൽ,
    വന്നുഭവിക്കില്ലീ ശുനക ശവത്തോടൊപ്പം.
    കഷ്ടമേ നിന്നെ നമിച്ചൊരുകാലവും.
    ഇപ്പോഴറിഞ്ഞു ഞാൻ ഗതകാല മോശവും,
    ശ്രേഷ്ഠനാം ‘അല്ലാഹ്’ നിനക്കാണ് സ്തുതികളും,
    ശ്രേഷ്ഠമാം മാർഗ്ഗത്തെ ദാനമായ് തന്നതിൽ
    കല്ലറ പോലുള്ള കൂരിരുട്ടിൽനിന്ന്
    വിശ്വസ്തരഹ്മദാൽ വഴി വെളിച്ചം നൽകും.
    മന്നവാ നിന്നിലായ് സ്തോത്രങ്ങളഖിലവും”
    അംറിന് വെളിച്ചം നൽകിയ ചിന്ത പലരേയും സ്വാധീനിച്ചു. അവരും നേർവഴിയിൽ സഞ്ചരിക്കാൻ തുടങ്ങി.
    ഖുറൈശികൾ ‘ദാറുന്നദ്‌വ’യിൽ ഒരുമിച്ചു കൂടി. ഖുസയ്യ് ബിന് കിലാബിൻ്റെ ഈ ഭവനത്തിൽ വെച്ചാണ് ഖുറൈശികൾ സുപ്രധാന തീരുമാനങ്ങളെടുക്കുക. മക്കയിലെ ഏതാണ്ടെല്ലാ ഗോത്രത്തിന്റെയും പ്രതിനിധികൾ സന്നിഹിതരായിട്ടുണ്ട്. ബനൂ അബ്ദുശംസ് ഗോത്രത്തിൽ നിന്ന് ഉത്ബയും ശൈബയും അബൂ സുഫ്യാനും. ബനൂ നൗഫൽ ഗോത്രത്തിലെ ത്വുഐമയും ജുബൈർ ബിൻ മുത്വ്ഇമും. ബനൂ അബ്ദുദാരിൽ നിന്ന് നള്ർ ബിൻഹർസും ബനൂ അസദിൽ നിന്ന് അബുൽ ബുഖ്തരിയും ഹകീം ബിൻ ഹിസാമും. ബനൂ മഖ്സൂമിൽ നിന്ന് അബൂജഹലും ബനൂ സഹമിൽ നിന്ന് ഹജ്ജാജിൻ്റെ മക്കൾ നുബൈഹും മുനബ്ബഹും. ബനൂ ജുമഹ് ഗോത്രത്തിൽ നിന്ന് ഉമയ്യത് ബിൻ ഖലഫ്. മറ്റു ചെറുതും വലുതുമായ ഗോത്രത്തിൻ്റെ പ്രതിനിധികളും എത്തിച്ചേർന്നു. രംഗങ്ങൾ നന്നായി വിശകലനം ചെയ്തു. മുഹമ്മദ് നബി ﷺ യെ എന്ത് ചെയ്യണം എന്നതാണ് ചർച്ചയുടെ മർമ്മം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...