Tweet 121

    Tweet 121
    October 13, 2022 • Thursday
    Post Header

    നബി ﷺ ക്ക് നൽകാൻ പാനീയങ്ങൾ കൊണ്ടുവന്നു. വ്യത്യസ്ത പാത്രങ്ങളിലായി മദ്യവും പാലും തേനും ഉണ്ടായിരുന്നു. നബി ﷺ പാൽപ്പാത്രം സ്വീകരിച്ച് പാനം ചെയ്തു. ഉടനെ ജിബ്‌രീൽ (അ) പറഞ്ഞു; ‘അവിടുന്ന് ഫിത്റതിനെ അഥവാ, നിർമലതയെ തെരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ സമുദായവും പ്രസ്തുത ഫിത്റതിന്മേലാണ് അടിസ്ഥാനം നിർമിച്ചിട്ടുള്ളത്’.
    പിന്നെയും സഞ്ചാരം തുടർന്നു. ‘സിദ്റതുൽ മുൻതഹാ’ എന്ന വൃക്ഷത്തിനടുത്തെത്തി. ഉപരിലോകത്തിന്റെ പ്രത്യേകമായ ചില നിർണയങ്ങളുടെ സീമയാണത്. സിദ്റ വൃക്ഷത്തിന്റെ ചുവട്ടിൽ നിന്ന് ഉറവകൾ പുറപ്പെടുന്നുണ്ട്. തെളിനീരും, പാനം ചെയ്യുന്നവർക്ക് ഹരം നൽകുന്ന മദ്യവും കലർപ്പില്ലാത്ത തേനും ഒഴുകുന്ന ആറുകൾ. സിദ്റയുടെ തണൽ വിശാലമാണ്. മുറിയാതെ എഴുപതാണ്ട് സഞ്ചരിച്ചാൽ തീരാത്ത ശീതളഛായ ! പ്രവിശാലമായ ഇലകൾ ! വർണനാതീതമായ സൗന്ദര്യം! സ്വർണപ്പറവകൾ നിറഞ്ഞ ചില്ലകൾ ! അങ്ങനെ എത്രയെത്ര കാഴ്ചകൾ !
    ഇബ്നു മസ്ഊദ് (റ) പറയുന്ന ഒരു വിശദീകരണത്തിൽ ഇങ്ങനെയും വായിക്കാം : ” നബി ﷺ അവിടെ വച്ച് അറുന്നൂറ് ചിറകുകളോടെ ജിബ്‌രീലി (അ)നെ ദർശിച്ചു. ഓരോന്നും മണ്ഡലങ്ങളെ പൊതിയാന്മാത്രം വിശാലമാണ്. ആ ചിറകുകളിൽ നിന്ന് അമൂല്യ രത്നങ്ങളാണ് ചിതറി വീഴുന്നത് .
    ശേഷം സ്വർഗത്തിലേക്ക് പ്രവേശിച്ചു. കണ്ടിട്ടോ കേട്ടിട്ടോ സങ്കൽപ്പിച്ചിട്ടോയില്ലാത്തത്ര അനുഗ്രഹങ്ങൾ. അതിലെ കവാടങ്ങളിൽ എഴുതി വച്ചിരിക്കുന്നു, ധർമത്തിന് പത്തിരട്ടി പ്രതിഫലം. വായ്പ നൽകിയതിന് പതിനെട്ടിരട്ടി പ്രതിഫലം. നബി ﷺ ജിബ്‌രീലി (അ)നോട് ചോദിച്ചു; ‘എന്താണ് വായ്പ നൽകുന്നതിന് ധർമത്തെക്കാൾ മഹത്വം ?’ ജിബ്‌രീൽ (അ) വിശദീകരിച്ചു. ‘ഉള്ളവനും ചിലപ്പോൾ യാചിച്ചെന്ന് വരാം. എന്നാൽ ഒരാവശ്യക്കാരനേ വായ്‌പ വാങ്ങുകയുള്ളു’.
    അങ്ങനെയിരിക്കെ, അതാ ഒരു പരിചാരക ! ഞാൻ ചോദിച്ചു; ‘നീ ആരുടെ തോഴിയാണ് ? അവൾ പറഞ്ഞു,
    ‘സൈദു ബിൻ ഹാരിസയുടേതാണ് ‘.
    വെൺമയാർന്ന പവിഴങ്ങളിൽത്തീർത്ത കുംഭങ്ങൾ ! മുത്ത് നബി ﷺ ജിബ്‌രീലി (അ)നോട് പറഞ്ഞു; ‘അവർ എന്നോട് സ്വർഗത്തെക്കുറിച്ച് ചോദിക്കുന്നു’. ജിബ്‌രീൽ (അ) പറഞ്ഞു, ‘സ്വർഗത്തിലെ മണ്ണ് കസ്തൂരിയായിരിക്കും’. അപ്പോഴതാ സ്വർഗത്തിൽ നിന്നൊരു മർമരം കേൾക്കുന്നു. നബി ﷺ ചോദിച്ചു; ‘അത് ബിലാലി(റ)ന്റെ സാന്നിധ്യമാണ് ‘ ജിബ്‌രീൽ (അ) മറുപടി പറഞ്ഞു.
    തുടർന്ന് സ്വർഗത്തിലെ നിരവധി അനുഗ്രഹങ്ങൾ ദർശിച്ചു. അരുവികളും ഓരങ്ങളും കിളികളും ആരവങ്ങളും. ഒടുവിൽ സവിശേഷമായ ‘കൗസർ തീർഥം’ കണ്ട് സന്തോഷിച്ചു.
    യാത്ര മുന്നോട്ട് നീങ്ങി. അവിടെയതാ അല്ലാഹുവിന്റെ കോപത്തിന്റെ ഭവനം. ശിക്ഷയുടെ ഗേഹം. അതിലേക്ക് കല്ലെറിഞ്ഞാലും ഇരുമ്പെറിഞ്ഞാലും അഗ്നി അതിനെ വിഴുങ്ങും. നരകത്തിലെ വ്യത്യസ്തങ്ങളായ ശിക്ഷാ രൂപങ്ങൾ നബി ﷺ ദർശിച്ചു. നരകത്തിന്റെ പാറാവുകാരനായ മലക്കിനെ കണ്ട് നബി ﷺ അങ്ങോട്ട് സലാം പറഞ്ഞു. ശേഷം നരക കവാടങ്ങൾ അടക്കപ്പെട്ടു.
    ഒരു നിശയുടെ അൽപ്പസമയത്തിൽ മുത്ത് നബി ﷺ യുടെ സഞ്ചാരവും കാഴ്ചകളുമാണ് നിവേദനങ്ങളിൽ നിന്ന് വായിക്കുന്നത്. ആത്മീയ മാനങ്ങളോടെ മാത്രം വായിക്കാവുന്ന ചില വിശേഷങ്ങൾ തുടർന്നും നമുക്ക് പരിചയപ്പെടാം.
    ഒരു നിവേദനത്തിൽ ജിബ്‌രീൽ (അ) പറയുന്നതായി ഇങ്ങനെ വായിക്കാം : ‘അല്ലയോ മുഹമ്മദ് നബിയേ ﷺ ! അല്ലാഹു അവന്റെ മഹത്വം വാഴ്ത്തുന്നു’.
    നബി ﷺ, ‘അതെങ്ങനെയാണ്?’
    ‘സുബ്ബൂഹുൻ ഖുദ്ദൂസുൻ റബ്ബുൽ മലാഇകതി വർറൂഹ്’. എന്റെ കോപത്തെ എന്റെ കാരുണ്യം മറികടന്നിരിക്കുന്നു. അവിടുന്ന് ജിബ്‌രീൽ (അ) അൽപ്പം പിന്നോട്ടടിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...