Tweet 1205

    Tweet 1205
    October 1, 2025 • Wednesday
    Post Header

    അബൂമാലിക് അൽ അശ്അരി(റ)യിൽ നിന്ന് തബ്റാനി(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ ദൂതൻﷺ പറഞ്ഞു. അല്ലാഹു പറഞ്ഞു: എന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊണ്ട്, എന്റെ തൃപ്തി കാംക്ഷിച്ചു കൊണ്ട്, എന്റെ നിശ്ചയങ്ങളിൽ വിശ്വസിച്ചുകൊണ്ട്, എന്റെ ദൂതന്മാരിൽ വിശ്വസിച്ചുകൊണ്ട് ആരെങ്കിലും സ്വമേധയാ മുന്നോട്ട് പോയാൽ, സർവ്വശക്തനായ അല്ലാഹു അവന് ഉറപ്പുനൽകുന്നു. ഒന്നുകിൽ അവൻ ആഗ്രഹിക്കുന്ന ഏത് രീതിയിലും അവൻ സൈന്യത്തിന്റെ ഭാഗമായി പരലോകത്തേക്ക് യാത്രയാകും. അവൻ അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും. അല്ലെങ്കിൽ അവന്റെ അഭാവം വളരെക്കാലം നീണ്ടുനിന്നാലും അവൻ നേടിയെടുത്ത എല്ലാ പ്രതിഫലവും നൽകി അവന്റെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരുന്നതുവരെ, സർവ്വശക്തനായ അല്ലാഹുവിൻ്റെ ഉറപ്പിൽ അവൻ മുന്നേറും.

    അല്ലാഹുവിൻ്റെ മാർഗത്തിൽ ധർമസമരത്തിന് ഇറങ്ങിയവർ ഒരുപക്ഷേ വധിക്കപ്പെടുകയും അതുവഴി അവർ സ്വർഗ്ഗസ്ഥരാവുകയും ചെയ്യും. അല്ലെങ്കിൽ എത്രകാലം അവരാ യാത്രയിലും സമരത്തിലും നീണ്ടു നിന്നാലും അല്ലാഹുവിൻ്റെ പ്രീതിയും സമരാർജിത സമ്പത്തും സമാഹരിച്ച് അവർ മടങ്ങിയെത്തും. ശരീരത്തോടെ വീട്ടിലേക്ക് മടങ്ങിവന്നാലും ഒരുപക്ഷേ പരലോകത്തെക്ക് യാത്രയായാലും അവർക്ക് വിജയമുണ്ട് എന്നാണ് ഈ സന്ദേശത്തിന്റെ സാരം.

    അബൂ ഹുറൈറ(റ)യിൽ നിന്ന് ബുഖാരി(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ ദൂതൻﷺ പറഞ്ഞു. സർവ്വശക്തനായ അല്ലാഹു പറഞ്ഞു: എന്റെ ഒരു മിത്രം അഥവാ വലിയ്യിനോട് ശത്രുത കാണിക്കുന്നവനെതിരെ ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു. എന്റെ ദാസൻ ഞാൻ അവന്റെ മേൽ നിർബന്ധമാക്കിയതിനേക്കാൾ എനിക്ക് പ്രിയപ്പെട്ട മറ്റൊന്നും കൊണ്ട് എന്നെ സമീപിക്കുന്നില്ല. എന്റെ ദാസൻ ഞാൻ അവനെ സ്നേഹിക്കുന്നതുവരെ ഐച്ഛികമായ അഥവാ സുന്നത്തായ ആരാധനാക്രമങ്ങളിലൂടെ എന്നോട് അടുക്കുന്നു. ഞാൻ അവനെ സ്നേഹിക്കുമ്പോൾ, അവൻ കേൾക്കുന്ന അവന്റെ കേൾവിയും, അവൻ കാണുന്ന അവന്റെ കാഴ്ചയും, അവൻ അടിക്കുന്ന അവന്റെ കൈയും, അവൻ നടക്കുന്ന അവന്റെ കാലുമാണ് ഞാൻ. അവൻ എന്നോട് ചോദിച്ചാൽ, ഞാൻ തീർച്ചയായും അവന് നൽകും. അവൻ എന്നിൽ അഭയം തേടുകയാണെങ്കിൽ, ഞാൻ തീർച്ചയായും അവന് അഭയം നൽകും.

    നിർബന്ധമായ കർമങ്ങൾ നിർവഹിക്കുകയും പ്രോത്സാഹിപ്പിച്ച സൽകർമങ്ങൾ കൂടി അനുഷ്ഠിച്ചു അല്ലാഹുവിൻ്റെ പ്രീതി കരസ്ഥമാക്കാൻ ലക്ഷ്യമാക്കുന്ന ഇഷ്ട ദാസന്മാരെ അല്ലാഹു എത്രമാത്രം പരിഗണിക്കും എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. അവരുടെ കാഴ്ചയും കേൾവിയും ചുവടും കൈപ്പെരുമാറ്റങ്ങളും അല്ലാഹുവിൻ്റെ പ്രത്യേകമായ പരിഗണനയിലായിരിക്കും എന്ന മഹത്വം കൂടി ഇതിൽ ഉൾക്കൊള്ളുന്നുണ്ട്.

    ഇതിന് അനുബന്ധമായി തന്നെ വായിക്കാവുന്ന ഖുദ്സിയ്യായ മറ്റൊരു ഹദീസ് അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നുണ്ട്. അതിൻ്റെ ആശയം ഇപ്രകാരമാണ്. അല്ലാഹു പറഞ്ഞു. ഒരു ദാസൻ ഒരു കൈവിരൽ എന്നോടടുത്താൽ ഞാൻ അവന്റെ അടുത്തേക്ക് ഒരു മുഴം അടുക്കും. അവൻ ഒരു മുഴം എന്റെ അടുത്തേക്ക് വന്നാൽ, ഞാൻ അവന്റെ അടുത്തേക്ക് രണ്ടു മുഴം അടുക്കും. അവൻ എന്റെ അടുത്തേക്ക് നടന്നാൽ, ഞാൻ അവന്റെ അടുത്തേക്ക് ഓടി വരും.

    അല്ലാഹുവിൻ്റെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ടും അവൻ്റെ പ്രീതി കാംക്ഷിച്ചുകൊണ്ടും ഒരു അടിമ അല്ലാഹുവിലേക്ക് സമീപസ്ഥനാവാൻ ആഗ്രഹിക്കുമ്പോൾ അടിമ അടുക്കുന്നതിന്റെ എത്രയോ മടങ്ങ് അല്ലാഹു അവനെ സ്വീകരിക്കും എന്ന് മനോഹരമായ ഒരു ഉദാഹരണത്തിലൂടെ പഠിപ്പിക്കുകയാണ്. ശാരീരികമായ അടുപ്പങ്ങളെയാണ് ഉദാഹരിച്ചതെങ്കിലും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ശാരീരികമായ ഒരു അടുപ്പം എന്നത് ഇല്ലല്ലോ. ആത്മീയമായ സാമീപ്യത്തെ ആഖ്യാനിച്ചുകൊണ്ടുള്ള ഒരു ഹദീസാണിത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...