Tweet 1191

    Tweet 1191
    September 17, 2025 • Wednesday
    Post Header

    ആത്മധൈര്യത്തോടുകൂടി തിരുനബിﷺ രംഗപ്രവേശനം ചെയ്ത ഏറെ അനുഭവങ്ങൾ ചരിത്രത്തിൽ നിന്ന് വായിക്കാനുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ജനങ്ങളിൽ ഏറ്റവും സൗന്ദര്യവും ഏറ്റവും ഔദാര്യവും ഏറ്റവും ധൈര്യവുമുള്ളവരായിരുന്നു തിരുനബിﷺ. ഒരു രാത്രിയിൽ മദീനക്കാർ മുഴുവനും ഒരു മഹാശബ്ദം കേട്ട് വല്ലാതെ ഭയന്നു. ജനങ്ങൾ സംഘടിച്ച്, കേട്ട സ്ഥലത്തേക്ക് തിരിച്ചു. അപ്പോഴതാ അവിടെ നിന്ന് ഇങ്ങോട്ട് വരുന്നു തിരുനബിﷺ. ശബ്ദം കേട്ട സ്ഥലത്തേക്ക് എല്ലാവരെക്കാൾ മുന്നിൽ തിരുനബിﷺ എത്തിക്കഴിഞ്ഞിരുന്നു. ഭയക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവിടുത്തെ വരവ്. അബൂത്വൽഹ(റ)യുടെ ജീനി പോലും കെട്ടിയിട്ടില്ല കുതിരപ്പുറത്തിരുന്ന് കൊണ്ട് തിരുനബിﷺ ഇങ്ങനെ കൂടി പറഞ്ഞു. ഇതൊരു സമുദ്രമാണ്. ഇതൊരു സമുദ്രമാണ്. കുതിരയുടെ സഞ്ചാര സ്വഭാവത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു തിരുനബിﷺയുടെ ആ പ്രയോഗം. തിരുനബിﷺയുടെ തോളിൽ അപ്പോൾ അവിടുത്തെ പടവാൾ അണിഞ്ഞിരുന്നു.
    നാട്ടുകാർ മുഴുവനും ഭയപ്പെട്ട സന്ദർഭത്തിൽ ശബ്ദത്തിന്റെ സ്രോതസ്സ് അന്വേഷിച്ചുകൊണ്ടുപോയ ധീരതയുടെ പര്യായമായ തിരുനബിﷺയെയാണ് ഹദീസ് പരിചയപ്പെടുത്തുന്നത്. കഥകളിലോ ചരിത്രത്തിലോ നാം വായിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഭരണാധികാരിയുടെയോ ചക്രവർത്തിയുടെയോ സമാനതയല്ല ഇവിടെ നാം കാണുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ അനുയായികളെക്കാൾ മുന്നിൽ പ്രയാസങ്ങളെ അഭിമുഖീകരിക്കാനും അതിജയിക്കാനും പോന്ന ഒരു മഹാ നേതൃത്വത്തെയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. പടയങ്കിയും പടവാളും അണിഞ്ഞ് സൈന്യത്തിൻ്റെ മുൻനിരയിൽ നിൽക്കാൻ വേണ്ട ഘട്ടങ്ങളിൽ സധൈര്യം നിലനിന്നിരുന്നു എന്ന് സാരം.
    ഇബ്നു സീരീനി(റ)ൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. എൻ്റെ പടവാൾ ഞാൻ നിർമിച്ചത് സമുറയുടെ പടവാളിന്റെ മാതൃകയിലായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം തൻ്റെ പടവാൾ നിർമിച്ചത് തിരുനബിﷺയുടെ പടവാളിന്റെ മാതൃകയിലായിരുന്നു എന്ന്. തിരുനബിﷺയുടെ വാൾ ബനൂ ഹനീഫ ഗോത്രക്കാർ നിർമിച്ചതായിരുന്നുവത്രേ.
    വാളിന്റെ പിടി വെള്ളി കൊണ്ട് ഉണ്ടാക്കിയതും സ്വർണ്ണ നിറത്തിൽ തിളങ്ങുന്നതുമായിരുന്നു എന്നും മറ്റു നിവേദനങ്ങളിൽ കാണാം.
    ഒന്നര സഹസ്രാബ്ദത്തോളം മുമ്പുള്ള രാഷ്ട്രീയ സാമൂഹിക ചരിത്രം കൂടിയാണ് വരികൾക്കിടയിലൂടെ നാം വായിച്ചു കൊണ്ടിരിക്കുന്നത്. നബി ജീവിതം പകർത്തി വെച്ചപ്പോൾ 1500 ഓളം വർഷങ്ങൾക്കു മുമ്പുള്ള നിർമാണങ്ങളുടെയും സാംസ്കാരിക ഭൂമികയുടെയും വാണിജ്യ പരിസരങ്ങളുടെയും ഒക്കെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തിയത്. നബി ജീവിതത്തിൻ്റെ പകർപ്പുകളും സംരക്ഷണവും കാലഘട്ടങ്ങളുടെ ചരിത്ര നിർമിതിയിലും സംരക്ഷണത്തിലും എത്രമേൽ പങ്കുവഹിക്കുന്നു എന്നതുകൂടി സമാന്തരമായി നാം അവലോകനം ചെയ്യേണ്ടതാണ്.
    ബദ്ർ പോർക്കളത്തിൽ തിരുനബിﷺ ഉപയോഗിച്ചിരുന്ന വാളിന്റെ പേര് ദുൽ ഫുഖാർ എന്നായിരുന്നു. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
    സാങ്കേതികമായും നിർമാണപരമായും ഒക്കെ വികസിച്ച ഒരു കാലത്ത് പ്രയോഗിച്ചിരുന്നത് പോലെയുള്ള സങ്കേതങ്ങളും സംവിധാനങ്ങളും അന്ന് തിരുനബിﷺ ഉപയോഗിച്ചിരുന്നു എന്നതും അന്നത്തെ സാമൂഹിക ക്രമത്തിനനുസരിച്ച് സമൃദ്ധമായ ഒരു സാന്നിധ്യത്തിൻ്റെ ചരിത്രം കൂടിയാണ് തിരുനബിﷺയുടെ നാൾവഴികൾ പറഞ്ഞുതരുന്നത് എന്നും ഈ വായനകളിലൂടെ നമുക്ക് ബോധ്യപ്പെടുന്നുണ്ടാവണം.
    നബി ജീവിതത്തിന്റെ രാപ്പകലുകൾ സമൂഹത്തിന്റെ എല്ലാ അടരുകളിലേക്കും പടർന്നു നിൽക്കുന്നത് ഓരോ അധ്യായം വായിക്കുമ്പോഴും പഠിതാവിനെയും അന്വേഷകനെയും നിരന്തരമായി ആശ്ചര്യപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...