
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. യുദ്ധം നടക്കുന്നത് വീട്ടുപടിക്കലാണെങ്കിലും മാതാപിതാക്കളുടെ സമ്മതമില്ലാതെ സൈന്യത്തിൻ്റെ ഭാഗമാവരുത്.
ഏതു ഘട്ടത്തിലും അടിസ്ഥാനപരമായി പരിഗണിക്കേണ്ട കടമകളും കടപ്പാടുകളും സംബന്ധിച്ച വലിയൊരു ഉൾക്കാഴ്ച നൽകുന്ന പ്രയോഗമാണിത്.
തിരുനബിﷺയുടെ സൈനിക നീക്കങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഏറ്റവും നയതന്ത്രപരമായ ഇടപെടലുകളായി കൂടി നമുക്ക് മനസ്സിലാക്കാനുണ്ട്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഏതെങ്കിലും ഒരു ഭാഗത്തേക്ക് സൈനിക സഞ്ചാരം ഉദ്ദേശിച്ചാൽ മറ്റൊരു ദിശയിലേക്കായിരിക്കും സൂചന നൽകുക. കടന്നു പോകുന്ന വഴി ഏതാണെന്ന് കൃത്യമായി കൂടെയുള്ളവരോട് പോലും മുൻകൂട്ടി പറയുകയില്ല എന്ന് സാരം.
വഴികൾ നിർണയിക്കുകയും നയതന്ത്രപരമായ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യും. നീക്കങ്ങൾ ശത്രുക്കൾ അറിയാതിരിക്കാനുള്ള കൃത്യമായ ജാഗ്രതയോടു കൂടിയായിരുന്നു തിരുനബിﷺയുടെ പ്ലാനിങ്.
കഅബ് ബിൻ അൽ അശ്റഫി(റ)നെ നേരിടാൻ വേണ്ടി പോയ സംഘത്തെ നിയോഗിക്കുന്ന രംഗം ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്. നിയോഗിക്കേണ്ട സംഘത്തോടൊപ്പം തിരുനബിﷺ ബഖീഅ് വരെ നടന്നു. അവർ പോകേണ്ട വഴിയിലേക്ക് സംഘത്തെ തിരിച്ചു നിർത്തി. എന്നിട്ട് പറഞ്ഞു, അല്ലാഹുവിൻ്റെ നാമത്തിൽ നിങ്ങൾ മുന്നോട്ടു പോവുക. അല്ലാഹുവേ നീ ഇവരെ സഹായിക്കേണമേ! എന്ന് പ്രാർത്ഥിച്ചു.
തിരുനബിﷺ നിയോഗിക്കുന്ന ഓരോ സംഘത്തിനും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ലോകത്തേതൊരു രാജാവും ഭരണാധികാരിയും സൈന്യങ്ങളെയോ ദൗത്യ സംഘത്തെയോ നിയോഗിക്കുന്നതുപോലെ ആയിരുന്നില്ല. ഒരു രാഷ്ട്രത്തിൻ്റെ പരിധി വർദ്ധിപ്പിക്കാനോ കേവല ശത്രുതയിൽ ശത്രുവിനെ തോൽപ്പിക്കാനോ ആഢ്യത്വവും മികവും പ്രകടിപ്പിക്കാനോ രാജാവായി വാണ് സ്ഥാനങ്ങൾ ഉയർത്തിക്കാണിക്കാനോ ആരോഗ്യവും സൈനികശക്തിയും പ്രകടിപ്പിക്കാനോ ഒന്നുമായിരുന്നില്ല നീക്ക ങ്ങൾ. മറിച്ച്, ഇരുട്ടു പടർന്ന നാടുകളിലേക്ക് വെളിച്ചം എത്തിക്കാൻ, സത്യപ്രബോധനത്തിന്റെ സഞ്ചാര വഴികളിൽ തടസ്സം നിൽക്കുന്നവരെ പ്രതിരോധിക്കാൻ, അക്രമികളായി നാടുവാഴുന്ന ക്രൂരന്മാരായ ഭരണാധികാരികളെയും സംവിധാനങ്ങളെയും തിരുത്താൻ, നിയോഗിക്കപ്പെട്ട പവിത്രാശയത്തിന്റെ സന്ദേശങ്ങൾ ലോകത്ത് എത്തിക്കാൻ തുടങ്ങിയ ഏറ്റവും കരുണയമായ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു തിരുനബിﷺയുടെ ദൗത്യ വാഹക സംഘങ്ങൾ മുഴുവനും സഞ്ചരിച്ചത്.
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. സ്വഹാബികളിൽ ഉന്നതർ നാലുപേരാണ്. നയതന്ത്ര സംഘങ്ങളിൽ പ്രധാനപ്പെട്ടത് 400 പേർ ഉൾക്കൊള്ളുന്നതാണ്. 4000 അംഗങ്ങൾ ഉള്ളതാണ് ഏറ്റവും മികച്ച സൈനിക സംഘം. 12 സംഘങ്ങൾ ജയിച്ചടക്കപ്പെടുകയില്ല.
നാലും നാലിന്റെ ഗുണിതങ്ങളും ഇത്തരം നിയോഗങ്ങളിൽ പ്രത്യേകം പരിഗണിക്കപ്പെടേണ്ട എണ്ണങ്ങളാണ് എന്നായിരിക്കാം ഇതിൻ്റെ ഒരു താൽപര്യം. വ്യാഖ്യാനങ്ങളിലും മറ്റും എണ്ണത്തിന് പ്രത്യേക നിർണയങ്ങൾ നോക്കേണ്ടതില്ല എന്ന മാനദണ്ഡത്തിലും വേണമെങ്കിൽ ഇതിനെ വായിക്കാം. ഏതായാലും തിരുനബിﷺയുടെ സൈനിക നയതന്ത്ര നീക്കങ്ങൾക്ക് കൃത്യമായ എണ്ണങ്ങളും മാനങ്ങളും മാനദണ്ഡങ്ങളും എല്ലാം ഉണ്ടായിരുന്നു എന്ന് വായിക്കാൻ പറ്റുന്ന നിവേദനങ്ങളാണ് ഇത്തരം നിവേദനങ്ങൾ. നബിﷺയുടെ സൈനിക സംഘങ്ങൾക്ക് പലപ്പോഴും പല നിറത്തിലുള്ള പതാകകളുണ്ടായിരുന്നു. പല പതാകകൾക്കും ചില ആശയങ്ങളുടെ സൂചനയുമുണ്ടായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
