Tweet 1184

    Tweet 1184
    September 10, 2025 • Wednesday
    Post Header

    ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബൂ സഈദ് ബിൻ മാലിക്(റ) പറഞ്ഞു. യമനിൽ നിന്ന് ഒരാൾ പലായനം ചെയ്ത് മദീനയിൽ തിരുനബിﷺയുടെ സന്നിധിയിൽ എത്തിച്ചേർന്നു. അദ്ദേഹത്തോട് തിരുനബിﷺ ചോദിച്ചു. യമനിൽ നിനക്ക് ആരെങ്കിലുമുണ്ടോ? അതെ, എന്റെ മാതാപിതാക്കളുണ്ട്. അവർ രണ്ടുപേരും നിനക്ക് സമ്മതം നൽകിയിട്ടാണോ ഇങ്ങോട്ട് വന്നത്? അല്ല. എന്നാൽ, നീ അവരുടെ അടുക്കലേക്ക് പോവുക. അവർ സമ്മതം നൽകിയാൽ മടങ്ങി വരിക. എന്നിട്ട് ധർമസമരത്തിൽ അഥവാ ജിഹാദിൽ പങ്കാളിയാവുക. അല്ലെങ്കിൽ അവർക്ക് നന്മ ചെയ്ത് അവിടെ കഴിഞ്ഞു കൂടുക.
    ഒരാളെങ്കിൽ ഒരാൾ സൈന്യത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിൽ പോലും മാതാപിതാക്കളെയും അവരുടെ സമ്മതത്തെയും സവിശേഷമായ പരിഗണനയോടെ പഠിപ്പിക്കുകയായിരുന്നു തിരുനബിﷺ. അവർക്ക് നന്മ ചെയ്തു കഴിയുന്നത് ജിഹാദിനോളം ചിലപ്പോഴൊക്കെ അതിനേക്കാൾ കടപ്പാടുള്ള കാര്യമാണെന്ന് പ്രത്യേകമായി തന്നെ പഠിപ്പിച്ചു. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സൈനിക പ്രതിരോധത്തിന്റെ പോലും അരികുകളിൽ നിറഞ്ഞുനിൽക്കുന്ന മൂല്യസംരക്ഷണത്തെയും ധർമപരിപാലനത്തെയും പലപ്പോഴും വായിക്കപ്പെടാതെ പോവുകയാണ്.
    ഇമാം അഹ്മദും(റ) നസാഇ(റ)യും നിവേദനം ചെയ്യുന്നു. മുആവിയത്ത് ബിൻ ജാഹിമ(റ) തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. എന്നിട്ട് ചോദിച്ചു. ഞാൻ തങ്ങളോടൊപ്പം യുദ്ധത്തിന് ഉദ്ദേശിക്കുന്നു. അഭിപ്രായമാരായാൻ വേണ്ടി വന്നതാണ്. നിനക്ക് മാതാവുണ്ടോ? തിരുനബിﷺ ചോദിച്ചു. അതെ, എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ ഉമ്മയെ പരിചരിച്ച് കൂടെത്തന്നെ കഴിഞ്ഞു കൂടുക. മാതാവിൻ്റെ ഇരുപാദങ്ങൾക്കും താഴെയാണ് സ്വർഗ്ഗമുള്ളത്.
    എത്ര മനോഹരമായ ഒരു ദർശനത്തെയാണ് തിരുനബിﷺ പങ്കുവെക്കുന്നത്. പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളിൽ സൈനികരും പട്ടാളക്കാരും മതിയാകാത്ത ഒരുകാലത്ത് ആയിരങ്ങളോടും പതിനായിരങ്ങളോടും കേവലം നൂറുകണക്കിന് ആളുകൾ മാത്രം നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളിൽ യോദ്ധാക്കളെ കണ്ടെത്തി സൈന്യത്തിൽ ചേർക്കേണ്ട സാഹചര്യങ്ങളിൽ ഒക്കെയായിരുന്നിട്ടും മാതാക്കൾ പരിചരിക്കപ്പെടാതെയോ മാതാപിതാക്കൾ അവഗണിക്കപ്പെടുകയോ അഭയവും ആശ്രയവും ലഭിക്കേണ്ടവർ അന്യമാവുകയോ ചെയ്തുകൂടാ എന്ന കൃത്യമായ വിചാരങ്ങളെ പരിരക്ഷിക്കാൻ തിരുനബിﷺക്ക് സാധിച്ചു. എന്നന്നേക്കും മനുഷ്യർക്ക് ഉയർത്തി പറയാവുന്ന ഉന്നതമായ ദർശനങ്ങളായി ഏറ്റവും പ്രശോഭിതമായി ഇന്നും അത് നിലനിൽക്കുന്നു.
    മാതാപിതാക്കളെ കുറിച്ചും അവരോടുള്ള കടപ്പാടുകളെ കുറിച്ചും തിരുനബിﷺയുടെ ഓരോ മൊഴിയും ആസ്വദിച്ച് തീർന്നിട്ടില്ലാത്ത കവിതകളെ പോലെ വീണ്ടും വീണ്ടും ലോകം കേട്ടുകൊണ്ടേയിരിക്കുന്നു; പാരായണം ചെയ്തുകൊണ്ട് കഴിഞ്ഞുകൂടുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രസ്തുത മന്ത്രങ്ങൾ ആർദ്രതയും അനുതാപവും കർത്തവ്യ ബോധവും സ്ഥാപിച്ചിരിക്കുന്നു.
    മേലുദ്ധരിച്ച ആശയങ്ങളെ തന്നെ ഉൾക്കൊള്ളുന്ന ഒരു നിവേദനം ഇമാം ബുഖാരി(റ)യും മറ്റും ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. അബ്ദുല്ലാഹിബ്നുൽ അംറ് ബിൻ അൽ ആസ്(റ) പറഞ്ഞു. ഒരാൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. ഞാൻ തങ്ങളോട് ജിഹാദിൽ ഉടമ്പടി ചെയ്യാൻ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉടനെ തിരുനബിﷺ ചോദിച്ചു. നിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ? അതെ. എന്നാൽ നീ അവരുടെ കാര്യത്തിൽ ജിഹാദ് നിർവഹിക്കുക.
    ഇവിടെ ജിഹാദ് എന്ന പദം തന്നെയാണ് രണ്ടു സ്ഥലങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. ശത്രുക്കളോട് നേരിടുന്ന അതിജീവനത്തിന്റെ സായുധ സമരത്തെയും, മാതാപിതാക്കൾക്ക് വേണ്ട സേവനങ്ങൾ ചെയ്തുകൊണ്ട് പരിചരണ പ്രക്രിയകളിൽ കഴിഞ്ഞുകൂടുന്നതിനെയും ജിഹാദ് എന്ന പദം തന്നെ ഉപയോഗിച്ചാണ് പരിചയപ്പെടുത്തുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...