Tweet 1183

    Tweet 1183
    September 9, 2025 • Tuesday
    Post Header

    തിരുനബിﷺ നേരിട്ട് സംബന്ധിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത സായുധസമരങ്ങളുടെ പരിസരത്തു നിന്നുകൊണ്ടുള്ള ചില നിവേദനങ്ങളിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്ന സ്വഹാബികൾ എത്രമേൽ സജ്ജരായിരുന്നു എന്നും അവരുടെ ഏറ്റവും വലിയ ആയുധം അല്ലാഹുവിൻ്റെയും അവൻ്റെ തിരുദൂതന്റെﷺയും മാർഗ്ഗത്തിലുള്ള സമ്പൂർണ്ണ സമർപ്പണമായിരുന്നു എന്നും നേരിട്ട് ബോധ്യം ലഭിക്കുന്ന ഒരു അധ്യായം കൂടിയാണിത്.
    ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. റാഫി ബിൻ ഖുദൈജ്(റ) പറഞ്ഞു. ബദ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന എൻ്റെ പിതൃസഹോദരനൊപ്പം ഞാനും തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. ഞാൻ അവിടുത്തോട് പറഞ്ഞു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, ഞാനും ബദ്റിലേക്ക് ഒപ്പം പുറപ്പെടാൻ ആഗ്രഹിക്കുന്നു. അപ്പോൾ അവിടുന്ന് കൈ കൂട്ടി പിടിച്ചിട്ട് ചോദിച്ചു. നിങ്ങൾ ചെറിയ കുട്ടിയല്ലേ! ശത്രുക്കൾക്ക് അഭിമുഖമായി വരുമ്പോൾ എന്താണ് നിങ്ങൾ ചെയ്യുക എന്നാണ് ഞാൻ ആലോചിക്കുന്നത്. ഞാൻ അമ്പെയ്യുന്നവരെ തിരിച്ചുചെയ്യും എന്ന് അവിടുത്തേക്കറിയില്ലേ? എന്നാലും തിരുനബിﷺ എന്നെ മടക്കി അയച്ചു. എനിക്ക് ബദ്റിൽ പങ്കെടുക്കാനായില്ല.
    ഇത് തിരുനബിﷺ നൽകിയ സൈനിക പരിശീലനത്തിന്റെയോ വൈകാരികമായ വിപ്ലവ വിചാരത്തിന്റെയോ പരിസരത്തെ വായനയല്ല. തിരുനബിﷺക്കും മഹത്തായ ഒരു ആദർശത്തിനും വേണ്ടി സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ആളുകൾ ഒരുമിച്ചുണർന്നപ്പോൾ കൗമാരക്കാർ പോലും ഉത്സാഹത്തോടെ മുന്നോട്ടുവന്നു എന്നതിൻ്റെ ഉദാഹരണമാണ്. വ്യവസ്ഥാപിതമായ ഒരു സൈനിക പരിശീലനമോ പട്ടാള ക്യാമ്പോ ഒന്നും മദീനയിലുണ്ടായിരുന്നില്ല. സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് അവർ ആർജ്ജിച്ചിരുന്ന ആയോധനമുറകളും പ്രതിരോധ പരിശീലനങ്ങളും ആപേക്ഷികമായി ഉണ്ടായിരുന്നു എന്ന് മാത്രം. അതിനെല്ലാം അപ്പുറം തിരുനബിﷺക്ക് വേണ്ടിയുള്ള സമർപ്പണവും ആദർശ സംരക്ഷണത്തിനു വേണ്ടിയുള്ള വിചാരവുമായിരുന്നു അവരെ പ്രചോദിപ്പിച്ചത്.
    അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. ഉഹദ് യുദ്ധ വേളയിൽ തിരുനബിﷺയുടെ മുമ്പിൽ ഞാൻ പ്രദർശിപ്പിക്കപ്പെട്ടു. അന്നെനിക്ക് 14 വയസ്സായിരുന്നു. സൈന്യത്തോടൊപ്പം ചേരാൻ അനുമതി തന്നില്ല. പിന്നീട് ഖന്ദഖ് സമയമായി. അന്നെനിക്ക് 15 വയസ്സായിരുന്നു. അപ്പോൾ സൈന്യത്തിനൊപ്പം ചേരാൻ സമ്മതം നൽകി.
    തിരുനബിﷺയുടെ പരിസരത്തുണ്ടായിരുന്ന കൗമാരപ്രായക്കാർ പോലും എത്രമേൽ ഉത്തരവാദിത്വബോധത്തോട് കൂടിയാണ് നബിﷺയോടുള്ള സഹവാസത്തെയും ആദർശ സംരക്ഷണത്തെയും തിരിച്ചറിഞ്ഞത് എന്നതിനുള്ള ഉദാഹരണം കൂടിയാണിത്. ഏത് പ്രയാസഘട്ടത്തിലും അതിജീവനത്തിന്റെ മുൻനിരയിൽ മറ്റെല്ലാം മാറ്റിവച്ച് നിലകൊള്ളാൻ തിരുനബിﷺയുടെ ചുറ്റുമുള്ളവർ തയ്യാറായിരുന്നു. ഇത്രമേൽ സമർപ്പിക്കപ്പെട്ട അനുയായികളെ ലഭിച്ച ഒരു നേതാവിനെയും വായിക്കാൻ ഇല്ല എന്നുകൂടി ഇവിടെ നമുക്ക് പറയാം.
    ഓരോ സൈനിക നീക്കത്തിന്റെ ഘട്ടങ്ങളിലും ചെറുപ്പക്കാർ ആവേശപൂർവം തിരുനബിﷺയുടെ മുമ്പിൽ വരുമായിരുന്നു. ചിലപ്പോഴൊക്കെ അവരുടെ പ്രദർശനങ്ങൾ നബിﷺ ആവശ്യപ്പെടും. അവരുടെ കായിക ശേഷിയും മികവും തിരുനബിﷺ നേരിൽ ബോധ്യപ്പെടും. കൂടുതൽ ഉത്സാഹവും കഴിവുമുള്ളവരെ പ്രായഭേദമന്യേ തിരുനബിﷺ പരിഗണിക്കുകയും ചെയ്യും. അതുതന്നെ സ്വഹാബികൾക്കിടയിൽ വലിയ ഒരു ആവേശമായിരുന്നു.
    ഉള്ളതിനേക്കാൾ കൂടുതൽ മികവും കഴിവും പ്രകടിപ്പിക്കാനും എങ്ങനെയെങ്കിലും തിരുനബിﷺക്കൊപ്പം ആദർശത്തിന്റെ പ്രതിരോധനിരയിൽ ചേർന്ന് നിൽക്കാനും കൗമാരപ്രായക്കാരായ സ്വഹാബികൾ ഉത്സാഹം കാണിച്ചു. പ്രായവും കഴിവും മികവും ഒക്കെ ഉണ്ടായിരുന്നിട്ടും ചിലരുടെ ജീവിത പരിസരങ്ങളെ പഠിക്കുകയും അനിവാര്യമായ ചില ദൗത്യങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...