Tweet 1174

    Tweet 1174
    August 31, 2025 • Sunday
    Post Header

    ഉച്ചനീചത്വങ്ങളുടെ നടുവിൽ സാമൂഹിക ദൗർബല്യങ്ങളെയും അബദ്ധവിചാരങ്ങളെയും മറികടക്കാൻ തിരുനബിﷺക്ക് ഏറെ ശ്രമിക്കേണ്ടതുണ്ടായിരുന്നു. പതിഞ്ഞുപോയ വേരുകളെ മുറിച്ചു മാറ്റാനുള്ള സാഹസം മുഴുവനും തിരുനബിﷺക്ക് വഹിക്കേണ്ടിവന്നു. ആറാം നൂറ്റാണ്ടിലെ അറേബ്യക്കാരിൽ നല്ലൊരു വിഭാഗത്തിനും അടിമക്കച്ചവടവും വ്യവഹാരവും വലിയൊരു സാമ്പത്തിക അടിത്തറ കൂടിയായിരുന്നു. എല്ലാ മനുഷ്യരും മാനുഷിക പരിഗണനയിൽ ഒരുപോലെയാണെന്ന് വന്നപ്പോൾ ഞാനും എൻ്റെ അടിമയും ഒരുപോലെയാണോ എന്ന വിചാരത്തെ ഉൾക്കൊള്ളാൻ ആഢ്യത്വമുള്ള ആ ജനതയ്ക്ക് കഴിഞ്ഞില്ല. ഒരേസമയം അവരുടെ അഭിമാനത്തിനും ആദായത്തിനും ഏറ്റ ക്ഷതമായിട്ടായിരുന്നു അവർ അതിനെ കണ്ടത്. എന്തുവിലകൊടുത്തും പല്ലും നഖവും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാൻ അവർ മുന്നോട്ടുവന്നു. ഈ പ്രതിശബ്ദങ്ങളെ മുഴുവൻ മറികടന്നു മുന്നോട്ടുപോകാനും തൊലി കറുത്തു പോയതിന്റെ പേരിൽ ഈ മനുഷ്യനെ നിങ്ങൾ മനുഷ്യനല്ലാതെ കാണല്ലേ എന്ന് ഉറക്കെ വിളിച്ചു പറയാനും ആ ഉൽഘോഷമുയർത്താൻ ഉപയോഗിച്ച ശബ്ദത്തിന്റെ തരംഗങ്ങൾക്ക് ഊക്ക് കൂടുകയും ചെയ്തപ്പോഴാണ് മാറ്റങ്ങൾ സാധ്യമായത്. ഈ മാറ്റങ്ങൾക്ക് ഹേതുകമായ ജിഹാദിനെയാണ് മനുഷ്യവിരുദ്ധമായും ക്രൂരമായും ഇന്ന് ലോകം വായിച്ചു കൊണ്ടിരിക്കുന്നത്. സമത്വ സംസ്ഥാപനത്തിനു വേണ്ടി നടത്തിയ ശ്രമങ്ങളെ സംഹാരത്തിനു വേണ്ടിയുള്ള കോപ്പുകൂട്ടലുകളാണെന്ന് മറിച്ചു വായിക്കുന്ന വൈരുദ്ധ്യങ്ങളെയാണ് ലോകം സമാധാനം എന്ന പേരിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്.
    കൊല്ലങ്ങൾ നീണ്ട പോരിന്റെ നടുവിൽ പരസ്പരം പോരടിക്കരുതേ എന്ന് പറയാൻ ചെറിയ ഊർജ്ജമൊന്നും പോരാ. ആജന്മ ശത്രുക്കളെ ആജീവനാന്ത മിത്രങ്ങളാക്കി മാറ്റിയ, അല്ല മരണാനന്തരവും ഒരുമിച്ചു തന്നെ സ്വർഗീയ വസന്തത്തിൽ കൂടണം എന്ന മോഹത്തിൽ ജീവിപ്പിച്ച, അതിനു പറ്റുന്ന നല്ല കർമങ്ങളുടെ വഴിയിൽ ചേർത്തുനിർത്തി പ്രവർത്തിപ്പിച്ച അത്യത്ഭുതകരമായ മാനവിക നിർമാണ ആൽക്കമിയുടെ പേരാണ് ജിഹാദ് എന്ന് വരുമ്പോൾ അതിനെ ക്രൂരതയുടെ ഒറ്റവാക്കായി ഉപയോഗിച്ച തല്പരകക്ഷികൾ എത്രമാത്രം വലിയ വാസ്തവവിരുദ്ധത്തിന്റെ പിതാക്കളാണ്.
    തിരുനബിﷺ മുന്നോട്ടുവച്ച ജിഹാദിന്റെ ഗുണഫലങ്ങളെ അനുഭവിക്കാത്ത ലോകമുണ്ടാവില്ല. ആത്മസംസ്കരണത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും സമഭാവനയുടെയും ശ്രേഷ്ഠ വിചാരങ്ങളെ ആറാം നൂറ്റാണ്ടിലെ അറബികളുടെ ഹൃദയത്തിലേക്ക് സ്ഥാപിച്ചിടുക്കാനും പരിസര നാടുകളിലെ ഇരുട്ടുകൾ മാറ്റി വേരുകളൂന്നാനും പ്രയോഗിച്ച നിയമത്തിന്റെയും നിഷ്ഠയുടെയും ആത്മസംയമനത്തിന്റെയും സംസ്കൃത വിചാരങ്ങളുടെയും നാമമാണ് ജിഹാദ്.
    വ്യഭിചരിക്കാൻ പൂതിയുള്ള ചെറുപ്പക്കാരൻ അനുമതി തേടി പ്രവാചകൻ്റെ അടുത്തേക്ക് എത്തി. ഉന്നയിച്ചു കേട്ട ആവശ്യത്തിന് മുന്നിൽ ആശ്ചര്യത്തോടെ അവിടുന്ന് ഇരുന്നു. കോപത്തോടെ അദ്ദേഹത്തെ ശാസിക്കുകയോ ശാപവാക്കുകൾ വർഷിച്ചു ആട്ടി വിടുകയോ ഒന്നുമല്ല പ്രവാചകൻﷺ ചെയ്തത്. ഉള്ളിൽ പതഞ്ഞു വന്ന പ്രതിഷേധത്തെയും ദേഷ്യത്തെയും എല്ലാം കടിച്ചിറക്കി. ന്യായങ്ങളോടെ ആ ചെറുപ്പക്കാരനോട് സംസാരിച്ചു. മോനേ നിൻ്റെ ഭാര്യയെ, മാതാവിനെ, പെങ്ങളെ, മകളെ ആരെങ്കിലും കയ്യേറ്റം നടത്തുന്നതോ ലൈംഗികമായി സമീപിക്കുന്നതോ ഇഷ്ടപ്പെടുന്നുണ്ടോ? ഓരോ ചോദ്യങ്ങൾ ഒന്നൊന്നായി വിനയപുരസരം ആലോചന ഉണർത്തി ചോദിച്ചപ്പോൾ ഇല്ലേയില്ല എന്നായിരുന്നു മറുപടി. അടുത്ത ഒരു ഉപചോദ്യം കൂടി തിരുനബിﷺ ഉയർത്തി. ഈ സമീപിക്കുന്ന ഏതൊരു സ്ത്രീയും മറ്റൊരാളുടെ ഉമ്മയോ മകളോ ഭാര്യയോ ഒക്കെ ആയിരിക്കില്ലേ! വിചാരമുണർത്തുന്ന ഈ തിരുത്തലിനു മുമ്പിൽ പ്രവാചക സന്ദേശത്തെ സ്വാഗതം ചെയ്യുകയല്ലാതെ മറ്റൊരു വഴിയും ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...