
തിരുനബിﷺ നിർവഹിച്ച സമരത്തെയും ജിഹാദിനെയും ശരിയായ അർത്ഥത്തിൽ വായിക്കണമെങ്കിൽ തിരുനബിﷺ ജനിച്ചു വീണ സാമൂഹിക ഘടനയും അവിടുന്ന് പുനർനിർവചിച്ച സമൂഹ നിർമാണവും കൃത്യമായ സ്ഥിതി വിവരങ്ങളോടെ വായിക്കണം. ഗോത്രങ്ങൾ തമ്മിൽ കലഹിക്കുകയും അതിൻ്റെ പേരിൽ മാത്രം നൂറ്റാണ്ടുകൾ തള്ളിനീക്കുകയും ചെയ്ത ഒരു സാമൂഹിക പരിസരം. ഒരു വ്യക്തിയുടെ സ്വഭാവവും ഇടപെടലും പാരസ്പര്യങ്ങളും ബന്ധങ്ങളും എല്ലാം നിർണയിച്ചിരുന്നത് ഗോത്രവിചാരങ്ങളിലൂന്നിയ ചുറ്റുപാടുകളിൽ നിന്നായിരുന്നു. ഓരോ ഗോത്രങ്ങൾക്കും അവരുടേതായ മൂർത്തികളും ആരാധ്യ വസ്തുക്കളുമുണ്ടായിരുന്നു. ദൈവങ്ങളുടെ പേരിൽ പോലും കലഹങ്ങളുണ്ടാവുകയും വഴിപാടുകളും മറ്റു ആചാരങ്ങളും കൂടുതൽ സങ്കുചിതമായ വിചാരങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
അടിമ വ്യവസ്ഥിതിയും അടിമക്കച്ചവടവും പ്രസ്തുത സമൂഹത്തിൽ ഇഴചേർന്നു നിന്ന വ്യാപാരവും ആഢ്യത്വവിചാരവുമായിരുന്നു. ഒരുപറ്റം മനുഷ്യരുടെ അസ്ഥിത്വം ഇല്ലായ്മ ചെയ്യുന്ന വ്യവസ്ഥിതിയാണ് അടിമ വ്യവസ്ഥിതി. അവരെന്നെങ്കിലും മോചിപ്പിക്കപ്പെട്ടാൽ പോലും നേരത്തെ ഉണ്ടായിരുന്ന മുതലാളിയോട് ചേർത്ത് വിലാസമായിരുന്നു അവർക്കുണ്ടായിരുന്നത്, ഇന്ന ആളുടെ വിമോചിത അടിമയെന്ന്.
ഇവിടെയാണ് തിരുനബിﷺയുടെ സമരം മാനവിക വിചാരങ്ങളെ സ്ഥാപിക്കാനുള്ള ജിഹാദായി രംഗത്ത് വരുന്നത്. ഉച്ചനീചത്വങ്ങൾ മുഴുവനും ഉച്ചാടനം ചെയ്യാനുള്ള സാമൂഹിക ഇടപെടലായിരുന്നു അവിടുത്തെ ജിഹാദ്. അതിന് ഏതു വാക്കിനെ ഉപയോഗിച്ചുകൊണ്ടാണ് അപകടവൽക്കരിക്കുകയോ സംഹാര വൽക്കരിക്കുകയോ ചെയ്തത് എന്നറിയില്ല.
ലോകത്തെ ഏറ്റവും വലിയ മാനവിക സന്ദേശത്തെ പ്രഖ്യാപിക്കാനും സ്ഥാപിക്കാനും മനുഷ്യൻ എന്ന ഏകകത്തിൽ സമൂഹത്തെ മുഴുവനും ഒരുമിപ്പിക്കാനും തിരുനബിﷺയുടെ ജിഹാദിന് സാധ്യമായി. ഏറ്റവും പ്രായോഗികവും വ്യവസ്ഥാപിതവുമായ രീതിശാസ്ത്രങ്ങളെയാണ് തിരുനബിﷺ പ്രയോഗിച്ചത്. സാമൂഹിക വ്യവസ്ഥിതികളെയും ഗുണപരമായ ഗോത്രവിചാരങ്ങളെയും അടിവേരോടെ മാറ്റുകയായിരുന്നില്ല. കടന്നുകൂടിയ മാനവിക വിരുദ്ധ വിചാരങ്ങളെയും സമത്വ വിരുദ്ധ ജീവിത ഘടനകളെയും അപരന്റെ അസ്ഥിത്വം ഇല്ലായ്മ ചെയ്യുന്ന ആഢ്യത്വത്തെയും നബിﷺ ഇല്ലായ്മ ചെയ്തു. കുടുംബം, വിശാല കുടുംബം എന്നീ ഒത്തുചേരലുകളുടെ വേരുകളെ നിലനിർത്തി. കുലീനതയിലൂടെ ലഭിക്കുന്ന മഹത്വങ്ങളെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുടുംബം, പരിസരം, തൊഴിൽ വ്യവഹരിക്കുന്ന സമൂഹം, പാരമ്പര്യഗുണങ്ങൾ എന്നിവയിൽ നിന്നെല്ലാം ഗുണപരമായി കൈമാറപ്പെടുന്ന ശ്രേഷ്ഠ സ്വഭാവങ്ങളെയും ചിന്തകളെയും സ്വാഗതം ചെയ്യുകയും നന്മകൾക്ക് വേണ്ടി പരുവപ്പെടുത്തുകയും ചെയ്തു.
തിരുനബിﷺയുടെ ചരിത്രപ്രസിദ്ധമായ പ്രഭാഷണം എല്ലാ മനുഷ്യരുടെയും മാതാപിതാക്കൾ ഒന്നാണെന്ന കേന്ദ്രബിന്ദുവിൽ ലോകമാനവികതയെ മുഴുവനും ഒരേ കണികയിലേക്ക് ചേർത്തുവച്ചു. ഒരേയൊരു വേരിൽനിന്ന് പിരിഞ്ഞുണ്ടായതാണ് ലോകത്തുള്ള മുഴുവൻ മനുഷ്യരും എന്ന യാഥാർത്ഥ്യം ഏറ്റവും പ്രൗഢമായ ഒരു മാനവിക സമ്മേളനത്തിൽ വച്ച് പ്രഖ്യാപിച്ചു. പ്രഖ്യാപിക്കപ്പെട്ട ആശയത്തെ പ്രയോഗവത്കരിക്കുംവിധം എല്ലാ വർഗ്ഗ ജനവിഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒരുമിച്ച് ചേർന്ന് നിൽക്കുകയും ഒരേ തളികയിൽ നിന്ന് ഭക്ഷിക്കുകയും ഏകോദര സഹോദരങ്ങളെ പോലെ സഹവർത്തിത്വം പുലർത്തുകയും ചെയ്യുന്ന ഒരു സമൂഹത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു തിരുനബിﷺ പ്രസ്തുത സന്ദേശം ലോകത്തിന് കൈമാറിയത്. ഒരേ വേരിൽ നിന്നുള്ള നിങ്ങളെ പല ശാഖകളും ഉപശാഖകളുമാക്കിയത് പരസ്പരമുള്ള നിർണയങ്ങൾക്കും തിരിച്ചറിവിനും വേണ്ടിയാണെന്ന് വ്യക്തമായി പ്രഖ്യാപിക്കുകയും വർണ്ണ വർഗ്ഗ ഭേദമന്യേ അനുവാചകരായ എല്ലാവരും അത് ഏറ്റെടുക്കുകയും ചെയ്തു. ഇങ്ങനെ ഒരു പരിവർത്തനത്തിന് നൽകിയ പേരാണ് ജിഹാദ്.
