
ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. അലസത, അമിതമായ പ്രായാധിക്യം, ഹൃദയത്തിന് വന്നുഭവിക്കുന്ന നാശങ്ങൾ, ഖബറിലെ ശിക്ഷകൾ എന്നിവയിൽ നിന്ന് തിരുനബിﷺ അല്ലാഹുവിനോട് കാവൽ തേടിയിരുന്നു.
ഈ പ്രാർഥനയിൽ പരാമർശിക്കപ്പെട്ട ഓരോ കാര്യങ്ങളും പല മനുഷ്യരെയും വിനാശകരമായി ബാധിച്ചു പോകുന്നതാണ്. അലസത കൊണ്ട് ഒരുപാട് നന്മകൾ നഷ്ടപ്പെടുന്ന എത്ര ആളുകൾ!! അത്തുപിത്തും പറയുന്ന പ്രായാധിക്യം കൊണ്ട് സ്വന്തവും ബന്ധുക്കളും പ്രയാസമനുഭവിക്കുന്ന എത്രയോ വ്യക്തികൾ! ഹൃദയത്തിനു വന്നു ഭവിക്കുന്ന നാശത്തേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ! മേടയിൽ ജീവിക്കുന്ന മനുഷ്യൻ മൺകൂടിലേക്ക് പോയി കിടക്കേണ്ടിവരുമ്പോൾ അത് രക്ഷയുടെ ഭവനമായി ലഭിക്കുക എന്നത് ഒരു വലിയ ഭാഗ്യമായി തന്നെയാണ് ആത്മീയ ഭാഷകൾ അവതരിപ്പിക്കുന്നത്.
മേൽ പരാമർശിക്കപ്പെട്ട ഓരോ പ്രാർഥനകളും നമ്മുടെ ഹൃദയത്തിൽ ആലോചനാപരമായി കടന്നുവരേണ്ടതാണ്. ഈ അധ്യായത്തിൽ പലതവണ സൂചിപ്പിച്ചതുപോലെ പ്രാർഥനാ വാചകങ്ങൾ എന്നതിനപ്പുറം ഒരു മനുഷ്യനിൽ ഉണ്ടാകേണ്ട ബോധ്യങ്ങൾ കൂടിയാണ് ഓരോ പ്രാർഥനാ വാചകങ്ങളുടെയും ഉള്ളടക്കം.
പിശാചിനെയും അതിൻ്റെ എല്ലാ ഭാവങ്ങളെയും എണ്ണിപ്പറഞ്ഞുകൊണ്ട് തന്നെ അല്ലാഹുവിനോട് കാവൽ ചോദിക്കുന്ന വാചകങ്ങളും തിരുനബിﷺയുടേതായി ഇമാം ബസ്സാർ(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം.
അബ്ദുറഹ്മാനുബ്നു അബീബക്കർ(റ) പറയുന്നു. തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കുന്നത് ഞാൻ കേട്ടു. അത്യുദാത്തമായ നിൻ്റെ സത്തയെ മുൻനിർത്തിയും അത്യുന്നതമായ നിൻ്റെ നാമങ്ങളെ മുൻനിർത്തിയും കുഫ്ർ അഥവാ സത്യനിഷേധത്തിൽ നിന്നും ഫഖ്ർ അഥവാ ദാരിദ്ര്യത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു അല്ലാഹുവേ!
ദാരിദ്ര്യം ഒരുപക്ഷേ മനുഷ്യനെ ഉചിതമല്ലാത്ത പലതിലേക്കും ചിന്തിപ്പിച്ചേക്കാം. സത്യനിഷേധത്തിലേക്ക് വരെയും എത്തിച്ചേക്കാം. ദാരിദ്ര്യം ഒരു ഭീകരമായ യാഥാർത്ഥ്യമായി, അല്ലാഹുവിൽ നിന്നും സുരക്ഷ തേടേണ്ട ഒരു വസ്തുതയായി തിരുനബിﷺ പഠിപ്പിച്ചു. അതും ഒരു കരുതലിന്റെ വിചാരമാണ്.
ഉഖ്ബത് ബിൻ ആമിർ(റ) പറയുന്നു. മോശമായ ദിവസം, മോശമായ രാത്രി, മോശമായ നിമിഷം, വൃത്തികെട്ട കൂട്ടുകാരൻ, സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വൃത്തികെട്ട അയൽവാസി എന്നിവയിൽ നിന്ന് അല്ലാഹുവേ നിന്നോട് ഞാൻ കാവൽ തേടുന്നു.
എത്ര ആശയപൂർണ്ണമായ ഒരു പ്രാർഥനയാണിത്. ജീവിതത്തെ മുഴുവനും നന്മയിലേക്ക് നയിക്കേണമേ എന്ന് പറയുന്നതുപോലെ. എന്നാൽ, അതിനിടയിൽ ജീവിതത്തെ ഹനിക്കുന്ന പല പ്രമേയങ്ങളും ശ്രദ്ധിക്കാൻ നമ്മെ പഠിപ്പിക്കുകയാണ്. അല്ലാഹു വിലക്കിയത് ചെയ്യുന്ന ഓരോ ദിവസവും മോശമായ ദിവസമാണ്. അല്ലാഹുവിന് ഇഷ്ടമല്ലാത്ത കാര്യങ്ങളുമായി വ്യാപരിക്കുന്ന ഓരോ രാത്രിയും മോശമായ രാത്രിയാണ്. ഓരോ നിമിഷവും മോശമായ നിമിഷമാണ്. അങ്ങനെ അങ്ങനെ….. കൂട്ടുകാരൻ്റെ നന്മയും തിന്മയും ഒരു വ്യക്തിയെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും എത്തിക്കും. ഒരു നല്ല അയൽവാസിയിലൂടെ ലഭിക്കുന്ന നന്മകൾ എണ്ണമറ്റതും അമൂല്യവുമാണ്. ഉന്നതമായ വിചാരങ്ങളെയും ബോധപൂർവ്വമുള്ള ചില കരുതലുകളെയും എണ്ണിയെണ്ണി പഠിപ്പിക്കുകയും അല്ലാഹുവിൽ നിന്ന് അതെല്ലാം നേടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രാർഥനാ വചനങ്ങളാണിവ.
നല്ല മരണത്തിനുവേണ്ടി അവിടുന്ന് പ്രത്യേകം പ്രാർഥിച്ചു. മോശമായ മരണം, അപകടമരണം, പെട്ടെന്നുള്ള മരണം, വിഷബാധയേറ്റോ മുങ്ങിയോ മരണപ്പെടുന്നത് തുടങ്ങിയുള്ള ആകസ്മികങ്ങളെ തൊട്ട് അല്ലാഹുവിനോട് അവിടുന്ന് കാവൽ തേടി. മാനസിക സംഘർഷങ്ങളിൽപ്പെട്ട് മരണപ്പെടുന്നതിനെതൊട്ടും അല്ലാഹുവിനോട് സംരക്ഷണം ചോദിച്ചു.
എത്ര മേൽ ഉന്നത വിചാരങ്ങളെയും മുൻകരുതലുകളെയുമാണ് പുണ്യറസൂൽﷺ ഈ പ്രാർഥന വചനങ്ങളിലൂടെ നമുക്ക് പകർന്നു തന്നത്.
