
സഇയ്യിൻ്റെ വേളയിൽ തിരുനബിﷺയുടെ പ്രഖ്യാപനം വന്നു.സഫാ-മര്‍വക്കിടയിലെ നടത്തവും കഅ്ബയെ പ്രദക്ഷിണവും ചെയ്തു നിങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുവിൻ. നിങ്ങള്‍ മുടി വെട്ടുവിൻ. ദുല്‍ഹജ്ജ് എട്ടുവരേക്കും ഇഹ്റാമില്‍ നിന്ന് മുക്തരായി കഴിഞ്ഞുകൊള്ളുവിൻ. ഹജ്ജിന്റെ ദിനങ്ങളിൽ പെട്ട യൗമുത്തർവ്വിയ ദിവസം വരുമ്പോൾ ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങള്‍ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇല്‍ അവസാനിപ്പിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തുആക്കുക? ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇഹ്റാം കെട്ടിയിട്ടുള്ളത്? തിരുനബിﷺ പറഞ്ഞു. ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചതുപോലെ നിങ്ങൾ ചെയ്തോളൂ. ബലി മൃഗങ്ങളെ കൊണ്ടുവന്നില്ലെങ്കില്‍ നിങ്ങളോട് കല്‍പ്പിച്ചതുപോലെ ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. ബലി അതിന്‍റെ സന്ദര്‍ഭത്തില്‍ നിര്‍വ്വഹിക്കും വരേക്കും ഞാന്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുകയില്ല. അപ്പോൾ സ്വഹാബികൾ കാര്യം മനസ്സിലാക്കുകയും അപ്രകാരം നിർവഹിക്കുകയും ചെയ്തു.
തിരുനബിﷺയുടെ പ്രസ്താവന അനുസരിച്ച് അവർ നിർവഹിക്കാൻ ഒരുങ്ങിയപ്പോഴും ചിലരുടെ ഹൃദയങ്ങളിൽ ഒരു ഞെരുക്കം അനുഭവപ്പെടുന്നത് പോലെ. അവരുടെ പ്രയാസങ്ങൾ മുഖത്ത് നിഴലിക്കാൻ തുടങ്ങി. കാരണം ഹജ്ജ് മാസത്തിൽ ഉംറ നിർവഹിക്കുന്നത് ഒരു ബാധകമായിട്ടായിരുന്നു മുൻകാല ജാഹിലിയ്യത്ത് വിശ്വസിച്ചിരുന്നത്. പ്രസ്തുത വിശ്വാസത്തെ മാറ്റി സ്ഥാപിക്കുക കൂടി തിരുനബിﷺയുടെ ലക്ഷ്യമായിരുന്നു. നടന്നുവന്ന രീതിയിൽ നിന്ന് മാറിപ്പോകുന്നതിനോട് മനുഷ്യസഹജമായി ഉണ്ടാകാവുന്ന നൊമ്പരത്തെ തിരുനബിﷺ തിരിച്ചറിഞ്ഞു. അവർക്ക് കൂടുതൽ ബോധ്യം നൽകുന്നതിന് വേണ്ടി തിരുനബിﷺ സംസാരിച്ച ആശയങ്ങളും വാചകങ്ങളും ഇമാം ബുഖാരി(റ) തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംക്ഷിപ്തം ഇങ്ങനെ വായിക്കാം. അല്ലാഹുവോട് ഏറ്റവും തഖ്‌വ ഉള്ളവനും സത്യസന്ധനും പുണ്യം ചെയ്യുന്നവനും ഞാനാണെന്ന് നിങ്ങൾക്കറിയാമല്ലോ? എന്റെ കൂടെ ബലിമൃഗം ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ ഇഹ്റാമിൽ നിന്ന് ഒഴിവാകുന്നത് പോലെ ഞാനും ഒഴിവാകുമായിരുന്നു. പിന്നീടുണ്ടായ കാര്യങ്ങൾ ഞാൻ മുൻകൂട്ടി കണ്ടിരുന്നു എങ്കിൽ ഞാനും ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. ഇത്രയുമായപ്പോഴേക്കും സ്വഹാബികൾ പറഞ്ഞു. ഞങ്ങൾ ഇഹ്റാമിൽ നിന്ന് ഒഴിവാകുകയാണ്. ഞങ്ങൾ അവിടുത്തെ സന്ദേശങ്ങൾ കേൾക്കുകയും പൂർണ്ണമായി അനുസരിക്കുകയും ചെയ്യുന്നു.
സ്വഹാബികളുടെ ഹൃദയത്തോടും വിചാരത്തോടും ചേർന്നു നിന്നുകൊണ്ടുള്ള ഈ സംസാരം ഒരു നീരൊഴുക്ക് പോലെ അവർ സ്വീകരിച്ചു. ഒരു കടുകിട പോലും തെറ്റാതെ അനുസരിക്കാൻ അവർ മുന്നോട്ടു വന്നു. സമ്പ്രദായങ്ങളെ മാറ്റിയെഴുതാൻ ലോകത്തേതൊരു വിപ്ലവകാരിക്കും നേരിട്ടേക്കാവുന്ന പ്രതിസന്ധികളെ പുണ്യ നബിﷺ എത്ര ഹൃദ്യമായിട്ടാണ് അതിജീവിച്ചു മുന്നോട്ടുപോകുന്നത്.
ഈ ഹജ്ജ് വേളയിലെ ഓരോ നിമിഷവും നിവാരണങ്ങളുടെയും നിയമനിർമാണങ്ങളുടേതുമായിരുന്നു. അതുകൊണ്ട് ചോദ്യങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ഹജ്ജ് ഉംറയിലേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടതിന് ശേഷം സുറാഖത്തുബ്നു മാലിക്(റ) തിരുനബിﷺയോട് ചോദിച്ചു. ‘അല്ലാഹുവിന്റെ പ്രവാചകരെﷺ, ഈ നിയമം ഈ വർഷത്തേക്ക് മാത്രമുള്ളതാണോ അതോ എന്നന്നേക്കും ഉള്ളതാണോ? തിരുനബിﷺ തന്റെ വിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ഉംറ ഹജ്ജിൽ പ്രവേശിച്ചു. ഇത് രണ്ടു തവണ ആവർത്തിച്ചു. എന്നിട്ട് പറഞ്ഞു. ഇത് എന്നെന്നേക്കുമുള്ള നിയമമാണ്.
ഇസ്‌ലാമിക നിയമനിർമാണത്തിന്റെയും രൂപീകരണത്തിന്റെയും ചരിത്ര നിമിഷങ്ങളെയും നിയമ നിർദ്ദേശങ്ങളെയും രേഖപ്പെടുത്താൻ പറ്റുന്ന രാപ്പകലുകളായിരുന്നു തിരുനബിﷺയുടെ ഹജ്ജിന്റെ ദിവസങ്ങൾ.
