
നിലനിന്നിരുന്ന പല തെറ്റിദ്ധാരണകളും തിരുത്താൻ തിരുനബിﷺ ഈ സന്ദർഭം ഉപയോഗിച്ചു. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ലാതെയും കഅ്ബയെ ത്വവാഫ് ചെയ്യൽ സുന്നത്താണ്. എന്നാൽ, തിരുനബിﷺ ഇപ്പോൾ അത് നിർവഹിച്ചാൽ നിർബന്ധമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തിരുനബിﷺ ആ സമയത്ത് ത്വവാഫിന് ഒരുങ്ങിയില്ല. ഉമ്മത്തിന് ലഘൂകരണം ഉണ്ടാക്കാനായിരുന്നു തിരുനബിﷺ ഇഷ്ടപ്പെട്ടിരുന്നത്. ഹജ്ജ് തുടങ്ങുന്ന ദിവസം വരെയും അബ്ത്വഹിൽ തന്നെയാണ് നബിﷺ താമസിച്ചത്. ഈ ദിവസങ്ങളിലെല്ലാം നിസ്കാരം ചുരുക്കി അഥവാ ഖസ്ർ ആക്കിയായിരുന്നു നിർവഹിച്ചിരുന്നത്. എന്നാൽ ജംആക്കിയിരുന്നില്ല. അഥവാ രണ്ട് സമയത്തെ നിസ്കാരം ചേർത്തു നിസ്കരിക്കാതെ ഓരോന്നും അതിന്റെ സമയങ്ങളിൽ നിർവഹിച്ചു. ഈ വിവരങ്ങളെല്ലാം ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നുണ്ട്.
ഹജ്ജിലേക്കുള്ള നാളുകളെണ്ണി തിരുനബിﷺ കഴിയുന്നതിനിടയിൽ അലിയ്യ്(റ) യമനിൽ നിന്ന് അവിടെ എത്തിച്ചേർന്നു. ഹജ്ജിന്റെ ഇഹ്റാം നിർവഹിച്ചു ബലിമൃഗത്തെയും കരുതിയാണ് വന്നത്. തിരുനബിﷺയൂം അലി(റ)യും കൊണ്ടുവന്ന ബലിമൃഗങ്ങൾ ഒരുമിച്ച് കൂടിയപ്പോൾ അതു 100 ഒട്ടകങ്ങളായിരുന്നു.
നബിﷺ അബ്തഹിലായിരിക്കെ തന്നെ അബൂമൂസൽ അശ്അരി(റ)യും യമനിൽ നിന്നു വന്നു. അദ്ദേഹത്തോട് നബിﷺ ചോദിച്ചു. നിങ്ങൾ ബലിമൃഗം കൂടെ കൊണ്ടു വന്നിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു, ഇല്ല പ്രവാചകരെﷺ. നിങ്ങൾ കഅ്ബ ത്വവാഫ് ചെയ്യുക. സഫാ മർവക്കിടയിൽ സഅയ് നടത്തുക. ശേഷം ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ചെയ്യുക. തിരുനബിﷺ അവർക്ക് നിർദ്ദേശം നൽകി. ഈ സംഭവം ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നു.
ദുൽഹജ്ജ് മാസം എട്ടാം തീയതി തിരുനബിﷺ കൂടെയുള്ളവരെയും കൊണ്ട് മിനായിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച ദിവസം ളുഹാ സമയത്തായിരുന്നു അത്. നബിﷺ ഇഹ്റാമിൽ തന്നെയാണല്ലോ ഉള്ളത്. എന്നാൽ ഉംറ കഴിഞ്ഞ് ഇഹ്റാമിൽ നിന്ന് ഒഴിവായവർ ഈ ദിവസത്തിൽ വീണ്ടും ഹജ്ജിന്റെ ഇഹ്റാമിൽ പ്രവേശിച്ചു. തിരുനബിﷺയും സ്വഹാബിമാരും മിനായിൽ എത്തി. ളുഹ്റും അസ്റും മഗ്‌രിബും ഇശാഉം അതാത് സമയങ്ങളിൽ തന്നെ നിസ്കരിച്ചു. നാല് റക്അത്തുള്ള നിസ്കാരങ്ങൾ രണ്ട് റക്അത്താക്കി ചുരുക്കി ഖസ്റാക്കിയാണ് നിർവഹിച്ചത്. ഒരു ദിവസം മിനായിൽ താമസിച്ച ശേഷം ദുൽഹജ്ജ് ഒമ്പതിന് സുബ്ഹി നിസ്കരിച്ചു. ശേഷം സൂര്യോദയം വരെ കാത്തു നിന്നു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.
സൂര്യോദയം കഴിഞ്ഞതും തിരുനബിﷺ അറഫയിലേക്ക് നീങ്ങി. അറഫയിൽ നബിﷺക്ക് വേണ്ടി ഒരു ടെന്റ് നിർമിക്കാൻ കൽപ്പിച്ചു. ഹറമിന്റെ പരിധിക്ക് പുറത്തായിരുന്നു അത്. അതായത് ഹറം അവസാനിക്കുകയും അറഫയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതിന്റെ ഇടക്കുള്ള സ്ഥലം. ‘ള്വബ്ബ്’ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് കൂടെയായിരുന്നു തിരുനബിﷺ അറഫയിലേക്ക് പ്രവേശിച്ചത്.
നബിﷺയുടെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരിൽ ചിലർ തൽബിയത് ചൊല്ലുകയായിരുന്നു. മറ്റുചിലർ തക്ബീർ മുഴക്കുകയായിരുന്നു. തിരുനബിﷺ ആരെയും എതിർത്ത് സംസാരിച്ചിട്ടില്ല. അറഫയിൽ എത്താറായപ്പോൾ നബിﷺക്ക് വേണ്ടി നിർമിക്കപ്പെട്ട ടെന്റ് കണ്ടു. അപ്പോൾ അവിടെ ഇറങ്ങി. സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയപ്പോൾ തിരുനബിﷺയുടെ വാഹനം ഖസ്വാഅ് കൊണ്ടുവരാൻ ആവശ്യപ്പെടുകയും അതിലേറി മുന്നോട്ട് നീങ്ങുകയും ചെയ്തു. ‘ഉർന’ താഴ്‌വരയിൽ എത്തിയപ്പോൾ വാഹനപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെ സ്വഹാബികൾക്ക് വേണ്ടി ഉജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങൾ അതിൽ ഉറപ്പിച്ചു പറഞ്ഞു. ശിർക്കിന്റെ അടിസ്ഥാനങ്ങളെയും ജാഹിലിയ്യാ സ്വഭാവങ്ങളെയും മാറ്റിമറിക്കുകയും നന്മയുടെ ഉജ്ജ്വലമായ ഭാവങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.
