
തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങൾ വായിക്കുമ്പോൾ ഹജ്ജ് കർമം അതിൽ സ്വതന്ത്രമായ ഒരു അധ്യായമാണ്. ഇസ്‌ലാമിലെ ഹജ്ജ് കർമം നിർബന്ധമാക്കപ്പെട്ടത് ഏതു വർഷത്തിലായിരുന്നു എന്നതിൽ അഭിപ്രായാന്തരങ്ങളുണ്ട്. ഹിജ്റയുടെ ആറാം വർഷമായിരുന്നു എന്നാണ് പ്രസിദ്ധമായ അഭിപ്രായം. ഹിജ്റ ഒമ്പതാം വർഷമോ പത്താം വർഷമോ ആണ് എന്ന അഭിപ്രായങ്ങളും പ്രാധാന്യത്തോടുകൂടി ഉദ്ധരിച്ച പണ്ഡിതന്മാരുണ്ട്.
ഹിജ്റക്ക് ശേഷം തിരുനബിﷺ അഞ്ചു പ്രാവശ്യം മക്കയിലേക്ക് വന്നു. ഒന്നാം പ്രാവശ്യം ഹുദൈബിയ്യ വരെ വന്ന് ഉടമ്പടിയോടെ മടങ്ങേണ്ടി വന്നു. രണ്ടാം പ്രാവശ്യം മക്കയിലേക്ക് പ്രവേശിക്കുകയും ഉംറ നിർവഹിക്കുകയും ചെയ്തു. തുടർന്ന് മൂന്നുദിവസം ഇവിടെ താമസിച്ചു മടങ്ങിപ്പോയി. മൂന്നാം വർഷം മക്ക ജയിച്ചടക്കി മക്കയിലേക്ക് പ്രവേശിച്ചു. അപ്പോൾ ഇഹ്റാം ചെയ്തു കൊണ്ടായിരുന്നില്ല വന്നത്. തുടർന്ന് മക്കയിൽ നിന്ന് ഹുനൈനിലേക്ക് പോയി. നാലാം പ്രാവശ്യം ജഇർറാനയിൽ നിന്ന് ഇഹ്റാം ചെയ്തു ഉംറ നിർവഹിച്ചു. അഞ്ചാമത്തെ പ്രാവശ്യം മക്കയിലേക്ക് വന്ന് വിടവാങ്ങൽ ഹജ്ജ് നിർവഹിച്ചു.
ഉംറ നിർവഹിക്കുന്നതിന് മുമ്പ് തന്നെ ഹജ്ജ് നിർബന്ധമാക്കപ്പെട്ടിരുന്നു എന്നും ഹജ്ജ് പിന്തിച്ച് പത്താം വർഷം നിർവഹിക്കുകയായിരുന്നു എന്നും പണ്ഡിതന്മാർ വിശദീകരിക്കുന്നു. ഹിജറയ്ക്ക് മുമ്പ് രണ്ട് ഹജ്ജുകളും ഹിജറയുടെ ശേഷം ഒരു ഹജ്ജും അങ്ങനെ മൂന്നുപ്രാവശ്യമാണ് തിരുനബിﷺ ഹജ്ജ് നിർവഹിച്ചത് എന്ന് ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള നിവേദനം ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നുണ്ട്. മദീനയിലേക്ക് വന്നതിനുശേഷമാണ് തിരുനബിﷺയുടെ ശരീഅത്ത് പ്രകാരമുള്ള ഹജ്ജ് നിർബന്ധമാക്കപ്പെട്ടത്. അതിനുമുമ്പ് നിർവഹിച്ച ഹജ്ജുകൾ എത്രയാണെന്ന് നിർണയിക്കാനാവില്ല എന്നാണ് പണ്ഡിതന്മാരിൽ നല്ലൊരുപറ്റവും പറയുന്നത്. അക്കാലങ്ങളിൽ നിർവഹിച്ച ഹജ്ജ് മുൻകാല പ്രവാചകൻമാർ ചെയ്തുവന്നിരുന്ന രീതിയിലായിരുന്നു. ഹിജ്റ പോകുന്നതിനു മുമ്പുള്ള എല്ലാ വർഷങ്ങളിലും തിരുനബിﷺ ഹജ്ജ് നിർവഹിച്ചിരുന്നു എന്നും മക്കാ നിവാസികൾ ഹജ്ജ് നിർവഹിക്കാതിരിക്കുക എന്നത് ഒരു കുറവായി കണ്ടിരുന്നത് കൊണ്ട് തന്നെ വ്യാപകമായി നിർവഹിക്കപ്പെടുന്ന മഹത് കർമം തിരുനബിﷺയുടെ ജീവിതത്തിൽ ഉപേക്ഷിച്ചിരിക്കാൻ സാധ്യതയില്ല. ഇബ്നുൽ അസീർ(റ) ഇങ്ങനെയാണ് വിശദീകരിച്ചത്.
തിരുനബിﷺ നാല് ഉംറകളാണ് നിർവഹിച്ചതെന്നും നാലും ദുൽഖഅദ് മാസത്തിലായിരുന്നു എന്നും അനസുബ്നു മാലിക്കി(റ)ന്റെ വിശദീകരണത്തിൽ നിന്ന് ഇമാമുകൾ ഉദ്ധരിക്കുന്നു. ഹജ്ജിനോടൊപ്പം നിർവഹിച്ച ഉംറ ദുൽഹജ്ജ് മാസത്തിൽ തന്നെയായിരുന്നു എന്ന അഭിപ്രായവും കാണാം. അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ അഭിപ്രായത്തിൽ തിരുനബിﷺ ഒരു ഉംറ നിർവഹിച്ചത് റജബ് മാസത്തിലായിരുന്നു.
മക്കാ ഹറമിന്റെ തൊട്ടടുത്ത അതിർത്തി തൻഈമിലേക്ക് പ്രിയപ്പെട്ട പത്നി ആഇശ(റ)യെ ഉംറക്ക് ഇഹ്റാം ചെയ്യാൻ വേണ്ടി അയച്ചെങ്കിലും തിരുനബിﷺ അവിടെനിന്ന് ഉംറ ചെയ്തതായി നിവേദനങ്ങളൊന്നും പറയുന്നില്ല. മക്കാ വിജയ വർഷം റമളാനിൽ തിരുനബിﷺ ഉംറ ചെയ്തിരുന്നു എന്ന ഒരു അഭിപ്രായം ഇബ്നു ഹിബ്ബാൻ(റ) ഉദ്ധരിക്കുന്നുണ്ടെങ്കിലും അങ്ങനെ ഒരു നിവേദനം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഹിബ്ബ് ത്വബരി(റ) വിശദീകരിക്കുന്നുണ്ട്.
ഹജ്ജും ഉംറയും സവിശേഷമായ ആരാധനകളാണ്. മറ്റു ആരാധനകളിൽ നിന്ന് വ്യത്യസ്തമായ പല ഭാവങ്ങളും രീതികളും ഇവകളിലുണ്ട്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നതും മുൻഗാമികളായ പ്രവാചകന്മാരെ ഓർക്കുന്നതും അവരുടെ ചുവടുകൾ പിൻപറ്റുന്നതും ഈ ആരാധനകളുടെ സവിശേഷമായ ഭാവങ്ങളിൽ പെട്ടതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
