
തിരുനബിﷺയുടെ വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജത്തുൽ വിദാഅ് സവിശേഷമായി തന്നെ വായിക്കേണ്ട അധ്യായമാണ്. ഹിജ്റയുടെ പത്താം വർഷം തിരുനബിﷺ ഹജ്ജിനു പുറപ്പെടുന്നു എന്ന് വിളംബരം നിർവഹിച്ചു. ഇതോടെ മദീനയിലെ ജനങ്ങൾ ഒരുമിച്ചു കൂടി. തിരുനബിﷺയോടൊപ്പം ഹജ്ജ് നിർവഹിക്കാനും ഹജ്ജിന്റെ കർമങ്ങളും അനുഷ്ഠാനങ്ങളും പകർന്നെടുക്കാനും അവർ അത്യാഗ്രഹം കാണിച്ചു.
തിരുനബിﷺയുടെ ഈ ഹജ്ജ് പല അർഥത്തിലും പല നാമങ്ങളിലും അറിയപ്പെടുന്നു. വിടവാങ്ങൽ ഹജ്ജ് എന്ന അർഥത്തിൽ ‘ഹജ്ജത്തുൽ വദാഅ്’ എന്നും തിരുനബിﷺയുടെ ശരീഅത്തിലെ സമ്പൂർണ്ണ ചിട്ടയോടു കൂടിയുള്ള ഹജ്ജ് എന്ന അർഥത്തിൽ ‘ഹജ്ജത്തുൽ ഇസ്‌ലാം’ എന്നും പ്രബോധനത്തിന്റെ പ്രത്യേകമായ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്ന ഹജ്ജ് എന്ന അർഥത്തിൽ ‘ഹജ്ജത്തുൽ ബലാഗ്’ എന്നും വിളിക്കപ്പെടുന്നു.
നബിﷺയും സ്വഹാബികളും ഹജ്ജിനു വേണ്ടി തയ്യാറായി ദുൽഖഅദ് അവസാനത്തെ ശനിയാഴ്ചയായിരുന്നു മദീനയിൽ നിന്ന് പുറപ്പെട്ടത്. ഒരു ലക്ഷത്തിൽ പരം വരുന്ന ആളുകൾ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. പുറപ്പെട്ട ദിവസത്തിലെ ളുഹ്ർ നിസ്കാരം കഴിഞ്ഞാണ് മദീനയിൽ നിന്ന് യാത്ര തിരിച്ചത്. തിരുനബിﷺ യാത്ര പുറപ്പെട്ടതിൽ പിന്നെ പല ഭാഗത്തുനിന്നുമായി ആളുകൾ നബിﷺയോടൊപ്പം ചേർന്നു. യമനിൽ നിന്ന് അലി(റ)യുടെ നേതൃത്വത്തിൽ ഒരു സംഘവും വന്നു. എല്ലാം കൂടിയായപ്പോൾ 1,24,000ത്തിൽ പരം ആളുകളുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
മദീനയിൽ നിന്ന് പുറപ്പെട്ടതിനു ശേഷം അഖീഖ് താഴ്‌വരയിലെ ദുൽഹുലൈഫയിലാണ് നിസ്കാരത്തിനു വേണ്ടി നിർത്തിയത്. ഖസ്റാക്കി അസറ് രണ്ട് റക്അത്ത് നിസ്കരിച്ചു. ശേഷം, അവിടെത്തന്നെ താമസിക്കുകയും മഗ്‌രിബും ഇശാഉം ചേർത്ത് ജംആക്കി നിസ്കാരം നിർവഹിക്കുകയും ചെയ്തു. തിരുനബിﷺയോടൊപ്പം അവിടുത്തെ പത്നിമാർ എല്ലാവരുമുണ്ടായിരുന്നു. സുബ്ഹി വരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. സുബ്ഹി നിസ്കാരവും അവിടെവച്ചുതന്നെ നിർവഹിച്ചു.
ഈ സന്ദർഭത്തിലെ ചില പ്രസ്താവനകളും പരാമർശങ്ങളും ഇമാം ബുഖാരി(റ) ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്. അദ്ദേഹം പറഞ്ഞു. വാദി അൽ അഖീഖിൽ വെച്ച് നബിﷺ പറയുന്നതായി ഞാൻ കേട്ടു. ഇന്നലെ രാത്രി എന്റെ റബ്ബിൽ നിന്നും ഒരു സന്ദേശവാഹകൻ വന്നു, പറഞ്ഞു. അനുഗ്രഹീതമായ ഈ താഴ്‌വരയിൽ വെച്ചു നിസ്കരിക്കുക. ഉംറയിലൂടെ ഹജ്ജിലേക്ക് പ്രവേശിക്കണം എന്ന് പറയുക അഥവാ ഹജ്ജിനും ഉംറയ്ക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്യണം.
തുടർന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത റിപ്പോർട്ട് നമുക്ക് ഇങ്ങനെ വായിക്കാം. തിരുനബിﷺ ഇഹ്റാമിന് വേണ്ടി കുളിച്ചു. ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിച്ചു. പിന്നീട് ദുൽഹുലൈഫയിൽ വെച്ച് നിസ്കരിച്ചു. അവിടുത്തെ മുസ്വല്ലയിൽ തന്നെ ഇരുന്നു കൊണ്ട് ഹജ്ജിനും ഉംറക്കും വേണ്ടി ഒന്നിച്ച് തൽബിയത് ചൊല്ലി. അഥവാ ഖിറാൻ രൂപത്തിൽ ഇഹ്റാം ചെയ്തു. ദുൽഹുലൈഫയിൽ നിന്നും ളുഹ്റിന്റെ രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം വാഹനപ്പുറത്ത് കയറിയിരുന്നു കൊണ്ടാണ് നബിﷺ തൽബിയത് ചൊല്ലിയത് എന്ന് അബ്ദുല്ലാഹിബിനു ഉമറി(റ)ന്റെ നിവേദനം.
ഒരു നിസ്കാരത്തിനു ശേഷമാണ് ഇഹ്റാമിലേക്ക് പ്രവേശിക്കുന്നത്. തിരുനബിﷺ അത് കാണിച്ചു തരികയും തൽബിയത്തിന്റെ രൂപം ചൊല്ലി കേൾപ്പിക്കുകയും ചെയ്തു. അൽ ഖസ്’വാഅ് ഒട്ടകത്തിന്മേലായിരുന്നു തിരുനബിﷺയുടെ യാത്ര. വാഹനപ്പുറത്ത് വച്ചും തിരുനബിﷺ തൽബിയത്ത് ചൊല്ലി. സ്വഹാബികൾക്ക് കേൾക്കാനും പഠിക്കാനും അനുകരിക്കാനും അത് ഏറെ പ്രയോജനപ്പെട്ടു.
