Tweet 1106

    Tweet 1106
    June 24, 2025 • Tuesday
    Post Header

    ഇഅ്തികാഫ് സംബന്ധിയായ ചില അനുബന്ധങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. ഇഅ്തികാഫിന്റെ ഉദ്ദേശത്തോടുകൂടി അല്ലാഹുവിന്റെ ഭവനത്തിൽ അല്പസമയമെങ്കിലും താമസിച്ചാൽ അടിസ്ഥാനപരമായി പള്ളിവാസം അഥവാ ഇഅ്തികാഫ് എന്നു പറയാം. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസമാണെന്നും ഒരു പകലും ഒരു രാത്രിയുമാണെന്നും പത്തു ദിവസമാണെന്നും എന്നിങ്ങനെ പണ്ഡിതന്മാർക്കിടയിൽ പല അഭിപ്രായങ്ങളുമുണ്ട്. എന്നാൽ, ആദ്യത്തെതാണ് ഏറ്റവും അറിയപ്പെട്ടതും ബഹുഭൂരിപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതും.
    ഇഅ്തികാഫിന്റെ പരമാവധി സമയം ഇത്രയേ പാടുള്ളൂ എന്ന് നിർണയിച്ചുകൊണ്ടുള്ള പ്രമാണങ്ങളുമില്ല. അതുകൊണ്ട് സൗകര്യപ്രദമായി എത്രയും തെരഞ്ഞെടുക്കുകയും അനുഷ്ഠിക്കുകയും ചെയ്യാം. ജുമുഅഃ മസ്ജിദുകളിൽ തന്നെ ഇഅ്തികാഫ് ഇരിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാൽ, ജുമുഅ നടക്കാത്ത മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കുന്നതും അനുവദനീയമാണ്. ഇഅ്തികാഫിരിക്കുന്ന വ്യക്തി ജുമുഅക്കായി അടുത്തുള്ള മസ്ജിദിൽ പോവുകയും തിരിച്ചു വരികയും ചെയ്താൽ മതിയാകും. ആരെങ്കിലും ഇഅ്തികാഫ് ഇരുന്നാൽ അവൻ ജുമുഅക്കും ജനാസക്കും പങ്കെടുക്കട്ടെ! എന്ന പ്രസ്താവന ഹസ്രത്ത് അലി(റ)യിൽ നിന്ന് ഇമാം ഇബ്നു അബീശൈബ(റ) ഉദ്ധരിച്ചിട്ടുണ്ട്.
    ഏറ്റവും മഹത്വം പറയപ്പെട്ട മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ എന്നീ മൂന്ന് പള്ളികളിൽ മാത്രമേ ഇഅ്തികാഫ് ഇരിക്കാവൂ എന്നതും നോമ്പുണ്ടെങ്കിൽ മാത്രമേ ഇഅ്തികാഫ് ശരിയാവുകയുള്ളൂ എന്നതും ഒറ്റപ്പെട്ട അഭിപ്രായങ്ങൾ മാത്രമാണ്. ഇഅ്തികാഫ് നിർവഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇടയിൽ പുറത്തുപോകുമ്പോഴുള്ള നിബന്ധനകളും തുടങ്ങി ഇതു സംബന്ധമായി കർമശാസ്ത്രപരമായ വിശദമായ പഠനങ്ങളുണ്ട്. അനുകരിക്കപ്പെടുന്ന കർമശാസ്ത്ര വീക്ഷണങ്ങളുടെയും മദ്ഹബുകളുടെയും അടിസ്ഥാനത്തിലാണ് വിശ്വാസികൾ ഇത്തരം കർമങ്ങൾ നിർവഹിക്കേണ്ടത്. തിരുനബിﷺയിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളുടെയും കർമശാസ്ത്ര നിദാനങ്ങളോടെയുള്ള അനുബന്ധ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അത്തരം ചിട്ടകളും മര്യാദകളും ക്രമീകരിച്ചിട്ടുള്ളത്.
    വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിബന്ധനകളോടെയും സമയ നിർണയങ്ങളോടെയും തിരുനബിﷺ നിർവഹിച്ചിരുന്ന ഇഅ്തികാഫ് കർമം അനുകരിച്ചു കൊണ്ടാണ് സ്വഹാബികൾ അവരുടെ ആരാധനകളെ ചിട്ടപ്പെടുത്തിയത്.
    സ്ത്രീകൾ ഇഅ്തികാഫ് ഇരുന്നത് സംബന്ധമായ വായനകൾ സ്ത്രീകളുടെ രംഗപ്രവേശനത്തിന്റെയോ ജുമുഅ ജമാഅത്തുകൾക്ക് പങ്കെടുക്കുന്നതിന്റെയോ നിബന്ധനകൾ മാറ്റിവെച്ചു കൊണ്ടല്ല വായിക്കേണ്ടത്. സ്ത്രീകൾ അവരുടെ ഹിജാബിലും രംഗപ്രവേശനത്തിലും പള്ളി പ്രവേശനത്തിലും നിർദ്ദേശിക്കപ്പെട്ട എല്ലാ നിബന്ധനകളും മുന്നിൽവച്ച് കൊണ്ട് മാത്രമേ ഈ അധ്യായത്തെയും വായിക്കാൻ കഴിയൂ. നബി പത്നിമാർ ഇഅ്തികാഫ് ഇരുന്നു. സ്വഹാബി വനിതകൾ ഒപ്പമുണ്ടായിരുന്നു എന്ന ചില നിവേദനങ്ങളുടെ ഭാഗികമായ വായനകൾ മാത്രം വച്ചുകൊണ്ട് ഇത്തരം അനുഷ്ഠാനങ്ങളിലേക്ക് ഇറങ്ങി വരുന്നവരുണ്ട്. എന്നാൽ, അടിസ്ഥാനപരമായി മതം നിർദ്ദേശിച്ച പരപുരുഷന്മാരുമായി ഇട കലരുമ്പോൾ പാലിക്കേണ്ട നിബന്ധനകളോ രംഗപ്രവേശനത്തിന് മതം നിർദ്ദേശിച്ചിട്ടുള്ള ചിട്ടകളോ ഇത്തരം ആളുകൾ ആലോചിക്കാറില്ല. ജുമുഅഃ ജമാഅത്തുകൾക്ക് സ്ത്രീകൾ വരുന്നത് സംബന്ധിച്ച് കർമശാസ്ത്ര വിശാരദന്മാർ പഠിപ്പിച്ച നിയമത്തിനപ്പുറം എങ്ങനെയെങ്കിലും പള്ളിയിൽ പോയി താമസിച്ചാൽ സ്ത്രീകൾക്കും ഇഅ്തികാഫ് ആകുമെന്ന വീക്ഷണം ശരിയല്ല.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...