
റമളാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തിന് പുറമേ തിരുനബിﷺ നിർവഹിച്ചിരുന്ന ആരാധനാകർമങ്ങളിൽ സവിശേഷമാണ് ഇഅ്തികാഫ്. പ്രബോധനത്തിന്റെ ആദ്യകാലങ്ങളിലും തിരുനബിﷺ പ്രിയ പത്നി ഖദീജ(റ) യോടൊപ്പം ഇഅ്ത്തികാഫ് നിർവഹിച്ചിരുന്നു. പിൽക്കാലത്ത് തിരുനബിﷺ ഏറെ പുണ്യത്തോടെ പരിഗണിച്ചു പരിപാലിച്ച റമളാനിലെ അവസാന പത്ത് ദിനങ്ങളോട് തന്നെ പ്രസ്തുത ഇഅ്ത്തികാഫ് യോജിച്ചിരുന്നുവെന്ന് മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. തിരുനബിﷺ അവിടുത്തെ വിയോഗം വരെ റമളാനിന്റെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുത്തെ കാലശേഷം നബിﷺയുടെ ഭാര്യമാരും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.
ഇഅ്തികാഫ് സുന്നത്താണ് എന്നാണ് പണ്ഡിതന്മാരുടെ ഏകാഭിപ്രായം. ഇബ്‌നുൽ മുൻദിർ(റ) പറഞ്ഞു. ഇഅ്തികാഫ് സുന്നത്താണെന്നതിലും നിർബന്ധമല്ല എന്നതിലും പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്. എന്നാൽ, ആരെങ്കിലും ഇഅ്തികാഫ് നേർച്ചയാക്കി നിർബന്ധമാക്കിയാൽ അപ്പോൾ അവന് നിർബന്ധമാകും.
ഇഅ്തികാഫിൻ്റെ മഹത്വം പറയുന്ന നിരവധി നിവേദനങ്ങളും പണ്ഡിത പ്രസ്താവനകളുമുണ്ട്. മസാഇലു അബീ ദാവൂദിൽ അബു ദാവൂദ്(റ) റിപ്പോർട്ട് ചെയ്തു. ഞാൻ അഹ്മദി(റ)നോട് ചോദിച്ചു. ഇഅ്തികാഫിന്റെ ശ്രേഷ്ഠത അറിയിക്കുന്ന വല്ല ഹദീസും താങ്കൾക്ക് അറിയുമോ? അദ്ദേഹം പറഞ്ഞു. ദുർബലമായ ഹദീസുകളല്ലാതെ ഒന്നും വന്നിട്ടില്ല.
മഹത് കർമങ്ങൾ അനുഷ്ഠിക്കാനും അനുകരിക്കാനും മത നിയമങ്ങൾ സ്ഥിരപ്പെടുത്താൻ അവലംബിക്കുന്നത്ര ബലമുള്ള ഹദീസുകളോ നിവേദനങ്ങളോ ആവശ്യമില്ല എന്നത് പണ്ഡിത ലോകത്തെ ഏകാഭിപ്രായമാണ്. റമളാനിൽ മാത്രമേ ഉള്ളൂ എന്ന് ചിലർ പറയാറുണ്ടെങ്കിലും അത് വേണ്ടത്ര പ്രാമാണികമല്ല. ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ ആശയം ഇങ്ങനെ വായിക്കാം. തിരുനബിﷺ ഒരു വർഷത്തിൽ റമളാനിലെ ഇഅ്തികാഫ് ശവ്വാലിലെ ആദ്യപത്തിലേക്ക് മാറ്റിവെക്കുകയും അതുപ്രകാരം അനുഷ്ഠിക്കുകയും ചെയ്തത് സ്ഥിരപ്പെട്ട കാര്യമാണ്.
റമളാനിൽ തന്നെ വിവിധ സന്ദർഭങ്ങളിൽ തിരുനബിﷺ ഇഅ്തികാഫ് ഇരുന്നതും ഹദീസിൽ നിന്ന് വായിക്കാം. ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു. അബൂ സഈദ് അൽ-ഖുദ്‌രി(റ) പറഞ്ഞു. തിരുനബിﷺ റമളാനിലെ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നു. പിന്നീട് മദ്ധ്യത്തിലെ പത്തിൽ ഇഅ്തികാഫ് ഇരുന്നു. ഈന്തപ്പനയോലയിൽ ഉണ്ടാക്കിയ വാതിലുള്ള ഒരു കൂടാരത്തിലായിരുന്നു അവിടുത്തെ ഇഅ്തികാഫ്. അത് തുറന്നു കൊണ്ട് നബിﷺ അവിടുത്തെ തല പുറത്തേക്കിട്ടു. അവിടുന്ന് ജനങ്ങളോട് സംസാരിച്ചു. അപ്പോൾ ജനങ്ങൾ അവിടുത്തെ അരികിലേക്ക് വന്നു. അവിടുന്ന് പറഞ്ഞു. ഈ രാത്രി അഥവാ ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നത്. ശേഷം, മദ്ധ്യത്തിലെ പത്തിലും ഇഅ്തികാഫ് ഇരുന്നു. അപ്പോൾ എന്നോട് പറയപ്പെട്ടു. അത് അവസാനത്തെ പത്തിലാണ്. അതിനാൽ ആരെങ്കിലും ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ ഇഅ്തികാഫ് ഇരുന്നു കൊള്ളട്ടെ! അങ്ങനെ ജനങ്ങൾ തിരുനബിﷺയോടൊപ്പം ഇഅ്തികാഫ് ഇരുന്നു.
ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചുകൊണ്ട് റമളാനിലെ അവസാനത്തെ പത്തിൽ പ്രത്യേകമായി ഇഅ്ത്തികാഫ് ഇരിക്കുന്നതിന് തിരുനബിﷺ സവിശേഷമായി പ്രോത്സാഹിപ്പിച്ചിരുന്നു. അത് ഇന്നും ലോകത്തെ പരകോടി വിശ്വാസികൾ ഒരു മഹത് കർമമായി ഏറ്റെടുക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.
