Tweet 1099

    Tweet 1099
    June 17, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളെ കുറിച്ചാണ് നമ്മുടെ വായന തുടർന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിലെ അടിസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനത്തെ കൂടി ഈ തുടർച്ചയിൽ നമുക്ക് പരാമർശിക്കേണ്ടതുണ്ട്.
    വ്രതാനുഷ്ഠാനത്തിന്റെ മൂന്നു തലങ്ങളാണ് നബി ജീവിതത്തിൽ നിന്ന് ഹദീസ് പരിചയപ്പെടുത്തുന്നത്. മുആദുബിനു ജബലി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) നിവേദനം ചെയ്യുന്നു. നോമ്പിന്റെ മൂന്ന് ഘട്ടങ്ങൾ. ആദ്യം തിരുനബിﷺ എല്ലാ മാസത്തിലും മൂന്ന് നോമ്പ് വീതം എടുത്തിരുന്നു. പിന്നീട് മുഹറം പത്തിന്റെ നോമ്പനുഷ്ഠിച്ചു. ശേഷം ഖുർആൻ അവതരിച്ചു. റമളാൻ മാസത്തിലെ നോമ്പ് നിർബന്ധമാക്കി കൽപ്പിച്ചു കൊണ്ടായിരുന്നു ഖുർആനിന്റെ അവതരണം. മുൻകാല ജനതകൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നിർബന്ധമാക്കിയിരിക്കുന്നു എന്നായിരുന്നു ഖുർആനിക സൂക്തത്തിന്റെ ആശയസാരം.
    താല്പര്യപൂർവ്വം തിരുനബിﷺയും അനുയായികളും ഒരു മാസത്തെ വ്രതാനുഷ്ഠാനത്തെ വരവേറ്റു. രണ്ടുമാസം മുമ്പ് തന്നെ പ്രാർഥനാപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു. അനസുബിനു മാലിക്കി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. റജബ് മാസം തുടങ്ങിയാൽ തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവേ റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് അനുഗ്രഹം ചൊരിയേണമേ! റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ!
    വ്രത മാസത്തിന്റെ മഹത്വം അറിയിക്കാനും മാനസികമായി സജ്ജമാകാനുമുള്ള ഒരു മഹത് പ്രക്രിയയാണ് ഈ പ്രാർഥന. ഈ പ്രാർഥനയും വാചകവും ഘടനയും തെറ്റാതെ വിശ്വാസി ലോകം ഏറ്റെടുത്തു.
    റമളാൻ മാസമായാൽ ഒരു വലിയ സന്തോഷവാർത്ത അറിയിക്കും പോലെയായിരുന്നു തിരുനബിﷺ അനുയായികളോട് വാർത്ത പങ്കുവെച്ചത്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. റമളാനിന്റെ ആഗമനം ഒരു വലിയ സന്തോഷവാർത്തയായി തിരുനബിﷺ സ്വഹാബികളോട് പങ്കുവെക്കുമായിരുന്നു. അവിടുന്ന് ഇങ്ങനെ പറയും. അനുഗ്രഹീതമായ ഒരു മാസം നിങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നു. ഈ മാസത്തിൽ നോമ്പ് അനുഷ്ഠിക്കാൻ അല്ലാഹു നിർബന്ധമാക്കുന്നു. ഈ മാസത്തിൽ സ്വർഗീയ കവാടങ്ങൾ തുറക്കപ്പെടും. നരക കവാടങ്ങൾ അടക്കപ്പെടും. പിശാച് ബന്ധിക്കപ്പെടും. ആയിരം മാസത്തേക്കാൾ പുണ്യമുള്ള ഒരു രാത്രി ഈ മാസത്തിലുണ്ട്. അതിലെ നന്മ നിഷേധിക്കപ്പെട്ടവന് മഹാനഷ്ടം സംഭവിച്ചിരിക്കുന്നു.
    അനസുബ്നു മാലിക്കി(റ)ൽ നിന്നുള്ള മറ്റൊരു നിവേദന സാരം ഇപ്രകാരമാണ്. തിരുനബിﷺ പറഞ്ഞു. അല്ലാഹു എത്ര മഹോന്നതൻ. എന്താണ് ഈ വന്നുചേർന്നിരിക്കുന്നത്! നിങ്ങൾ എന്താണ് സ്വീകരിക്കാൻ പോകുന്നത്! ഉടനെ ഉമറുബ്നുൽ ഖത്താബ്(റ) ചോദിച്ചു. എന്തേ പ്രവാചകരെﷺ ദിവ്യ സന്ദേശം വല്ലതും അവതരിച്ചുവോ? അതല്ല വല്ല ശത്രുക്കളും ഹാജരായോ? ഇല്ല അതൊന്നുമല്ല. തിരുനബിﷺ പ്രതികരിച്ചു. അപ്പോൾ ചോദിച്ചു. പിന്നെ എന്താണ്? കഅ്ബാലയത്തിലേക്ക് ചൂണ്ടിക്കൊണ്ട് തിരുനബിﷺ പറഞ്ഞു. റമളാനിലെ ആദ്യ രാത്രിയിൽ ഈ ഗേഹത്തിന്റെ മുഴുവൻ ആളുകൾക്കും അല്ലാഹു പൊറുത്തുകൊടുക്കും.
    റമളാനിന്റെ പ്രഥമരാത്രിയുടെ മഹത്വം പറയാൻ വേണ്ടിയാണ് തിരുനബിﷺ ഏറെ ആശ്ചര്യകരമായ ഒരു ആമുഖമൊരുക്കിയത്. ഇന്ന് റമളാനിന്റെ മഹത്വം പറയേണ്ടതുണ്ടോ? ലോകത്തുള്ള മുഴുവൻ അനുയായികളോടും ഒരു മാസം മുഴുവനും വ്രതാനുഷ്ടാനത്തിന് നിർദ്ദേശം നൽകി. ഈ കഴിഞ്ഞ റമളാൻ വരെയും നൂറു കോടിയിലേറെ ജനങ്ങൾ അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു. ഹൃദയപൂർവ്വം അത് വരവേൽക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. പട്ടിണിയെ ആസ്വാദനവും ആരാധനയും അനുഭവവുമായി സ്വീകരിക്കുന്ന ഇത്രമേൽ വിധേയത്വമുള്ള ഒരു സംസ്കൃയും സംസ്കാരവും ലോകത്ത് മറ്റേതെങ്കിലും വ്യവസ്ഥിതിയിലോ മതസംവിധാനത്തിലോ നമുക്ക് കാണാനെങ്കിലും ഉണ്ടോ?

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...