
മധ്യാഹ്ന നിസ്കാരം അഥവാ ളുഹർ നിസ്കരിക്കുന്നതിന് മുമ്പ് നാല് റക്അത്തും ശേഷം രണ്ട് റക്അത്തും തിരുനബിﷺ സുന്നത്ത് നിസ്കരിക്കുമായിരുന്നു. ഇമാം ബുഖാരി(റ)യും മറ്റും അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഈ ആശയം ഉദ്ധരിച്ചിട്ടുണ്ട്. ദീർഘനേരം നിന്ന് നിസ്കരിക്കുകയും റുകൂഉം സുജൂദും മറ്റും സമയമെടുത്തു തന്നെ നിർവഹിക്കുകയും ചെയ്തിരുന്നു എന്ന് ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം.
ചിലപ്പോഴൊക്കെ ഈ സുന്നത്ത് നിസ്കാരം വീട്ടിൽ വച്ച് നിർവഹിച്ചിരുന്നു എന്ന് ഇമാം ബുഖാരി(റ) തന്നെ ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിലുണ്ട്.
അസ്റിന്റെ മുമ്പ് നാല് റക്അത്ത് നിസ്കരിച്ചിരുന്നു എന്നും അസ്റിന് ശേഷം നിസ്കരിച്ച രണ്ടു റക്അത്ത് പിൽക്കാലത്ത് നിരോധിച്ചു എന്നും ഹദീസുകൾ പറയന്നു.
പള്ളിയിൽ വെച്ച് മഗ്‌രിബ് നിസ്കരിച്ച ശേഷം വീട്ടിൽ വന്ന് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കാറുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) പറഞ്ഞത് ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്യുന്നു. ഈ നിസ്കാരത്തെക്കുറിച്ച് ഏറെ പുകഴ്ത്തി നബിﷺ സംസാരിച്ചു എന്ന് ഇമാം ഇബ്നുമാജ(റ) ഇബ്നു മസ്ഊദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ വായിക്കാം. ഇശാഅ് നിസ്കാരാനന്തരം തിരുനബിﷺ വീട്ടിലേക്ക് വന്നു നാലോ ആറോ റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്നും ഹദീസുകളിൽ പറയുന്നു. ഇശാഅ് നിസ്കാരത്തിന്റെ സുന്നത്തിനുശേഷം വിത്റ് നിസ്കരിക്കുന്നതും നബിﷺയുടെ പതിവായിരുന്നു.
ചിലപ്പോഴൊക്കെ ഇശാഅ് നിസ്കാരാനന്തരം വീട്ടിൽ വന്നു സുന്നത്ത് നിസ്കരിച്ച ശേഷം അൽപ്പനേരം തിരുനബിﷺ ഉറങ്ങുകയും രാത്രിയുടെ അവസാന ഭാഗം എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുമായിരുന്നു.
പ്രധാനപ്പെട്ട കാര്യങ്ങൾ ആലോചിക്കുകയും തീരുമാനമെടുക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോൾ ഇസ്തിഖാറയുടെ അഥവാ നന്മ തേടുന്നതിന്റെ ഭാഗമായി രണ്ട് റക്അത്ത് നിസ്കരിക്കാറുണ്ടായിരുന്നു.
ആരെങ്കിലും വല്ല പ്രധാനപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെടുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അക്കാര്യം തനിക്ക് ഗുണകരമായിരിക്കുമോ ദോഷകരമായിരിക്കുമോ എന്നറിയാതെ വിഷമിക്കുന്നപക്ഷം, അവന് മനസ്സമാധാനം ലഭിക്കുവാന്‍ തിരുനബിﷺ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗമാണ് ‘ഇസ്തിഖാറത്ത്’. ഗുണകരമായതു കാണിച്ചുതരുവാന്‍ അല്ലാഹുവിനോടു തേടുക എന്നത്രെ ഈ പദത്തിന്റെ ആശയം.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറഞ്ഞു. ഖുര്‍ആനിലെ സൂറത്ത് പഠിപ്പിച്ചു തരുന്ന പ്രാധാന്യത്തോടെ എല്ലാ കാര്യങ്ങളിലും ഇസ്തിഖാറത്ത് ചെയ്യേണ്ട രീതി തിരുനബിﷺ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിരുന്നു. അവിടുന്ന് പറഞ്ഞു. അവന്‍ രണ്ടു റക്അത്ത് നിസ്കരിച്ചുകൊള്ളട്ടെ! ശേഷം, ഇസ്തിഖാറത്തിന്റെ ദുആ ചെയ്യുക. അവന്‍റെ ആവശ്യം എടുത്തു പറയുകയും വേണം. എങ്കിൽ ഉത്തമമായ മാര്‍ഗ്ഗം അല്ലാഹു കാണിച്ചു തരും എന്ന് സാരം.
രണ്ട് റക്അത്ത് നിസ്കരിക്കുകയും അതിനു ശേഷം തിരുനബിﷺ പഠിപ്പിച്ച പ്രാർഥന പ്രാര്‍ഥിച്ചുകൊണ്ട് ഇസ്തിഖാറ നടത്തുകയും ചെയ്യുക എന്നതാണ് ഇസ്തിഖാറ നിസ്കാരത്തിന്‍റെ രൂപം. സലാം വീട്ടിയതിനു ശേഷം തന്‍റെ ഇരു കൈകളും ഉയര്‍ത്തി “അല്ലാഹുമ്മ ഇന്നീ അസ്‌തഖീറുക ബിഇൽമിക….” തുടങ്ങിയുള്ള പ്രാർഥന നിർവഹിക്കണം.
അല്ലാഹുവേ! നിന്റെ വിജ്ഞാനം മുഖേന നിന്നോട് ഞാൻ നന്മയെ ചോദിക്കുന്നു. നിന്റെ കഴിവ് മുഖേന ഞാൻ കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽ നിന്നും ഞാൻ നിന്നോട് തേടുന്നു. കാരണം, നീ കഴിവുള്ളവനാണ്. ഞാൻ കഴിവില്ലാത്തവനാണ്. നീ അറിയുന്നവനാണ്. ഞാൻ അറിവില്ലാത്തവനാണ്. നീ എല്ലാ മറഞ്ഞ കാര്യങ്ങളും നന്നായി അറിയുന്നവനാണ്. അല്ലാഹുവേ, ഈ കാര്യം ….. എനിക്ക് എന്റെ ദീനിലും എന്റെ ഐഹിക ജീവിതത്തിലും കാര്യങ്ങളുടെ പര്യവസാനത്തിലും അഥവാ ഈ ലോകത്തും പരലോകത്തും നന്മയാണെന്ന് നീ അറിയുന്നുവെങ്കിൽ അത് എനിക്ക് നീ വിധിക്കേണമേ! അതിനെ നീ എനിക്ക് എളുപ്പമാക്കിത്തരികയും പിന്നീട് അതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ!
എന്നാൽ ഈ കാര്യം എന്റെ ദീനിലും എന്റെ ഭൗതിക കാര്യത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമായി നീ കാണുന്നുവെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റേണമേ! നന്മ എവിടെയാണെങ്കിലും അത് എനിക്ക് നീ വിധിക്കേണമേ! പിന്നെ അതിൽ എനിക്ക് നീ സംതൃപ്‌തി നൽകുകയും ചെയ്യേണമേ! ഇതാണ് പ്രസ്തുത പ്രാർഥനയുടെ ആശയം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
