
ഇബ്‌നു അബീ മുലൈക(റ)യിൽ നിന്ന് അബു നുഐമും(റ) ഇബ്‌നു അസാകിറും(റ) നിവേദനം ചെയ്യുന്നു: ഹബീബ് ബിൻ മസ്‌ലമ(റ) ഒരു യുദ്ധത്തിനായി മദീനയിൽ തിരുനബിﷺയുടെ അടുക്കൽ വന്നു. അദ്ദേഹത്തിന്റെ പിതാവ് മദീനയിൽ വെച്ച് അദ്ദേഹത്തെ കണ്ടെത്തി. അപ്പോൾ പിതാവ് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എനിക്ക് ഇവനല്ലാതെ മറ്റൊരു മകനില്ല. എന്റെ സമ്പത്തും കൃഷിയിടവും കുടുംബവും നോക്കാൻ അവനാണുള്ളത്.” തുടർന്ന് തിരുനബിﷺ ഹബീബിനെ പിതാവിനോടൊപ്പം തിരിച്ചയക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: “ഈ വർഷം നിനക്ക് നിന്റെ പിതാവിന്റെ കാര്യങ്ങളിൽ നിന്ന് ഒഴിവുലഭിച്ചേക്കാം അഥവാ അദ്ദേഹം മരണപ്പെട്ടേക്കാം. അതിനാൽ ഹബീബ്(റ), നീ നിന്റെ പിതാവിനോടൊപ്പം മടങ്ങുക.” അങ്ങനെ അദ്ദേഹം മടങ്ങിപ്പോവുകയും ആ വർഷം തന്നെ മസ്‌ലമ മരണപ്പെടുകയും ചെയ്തു. ആ വർഷം തന്നെ ഹബീബ്(റ) യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു.
ആസിം ബിൻ അംറ് ബിൻ ഖതാദ(റ)യിൽ നിന്ന് ഇബ്‌നു സഅദ്(റ) നിവേദനം ചെയ്യുന്നു: ഉംറ ബിൻത് റവാഹ(റ) തന്റെ മകനായ നുഅ്മാൻ ബിൻ ബശീറി(റ)നെ ഒരു ഈന്തപ്പന നാര് കൊണ്ടുള്ള തൊട്ടിലിൽ കിടത്തി തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവന്നു. എന്നിട്ട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അവന്റെ സമ്പത്തിലും സന്താനങ്ങളിലും ബർക്കത്ത് നൽകാൻ അല്ലാഹുവോട് പ്രാർത്ഥിച്ചാലും.” അപ്പോൾ അവിടുന്ന് പറഞ്ഞു: “അവന്റെ അമ്മാവൻ അബ്ദുള്ളാഹ് ബിൻ റവാഹ(റ) ജീവിച്ചതുപോലെ അവൻ ജീവിക്കുന്നതിൽ നിനക്ക് തൃപ്തിയില്ലേ? അദ്ദേഹം പ്രശംസനീയനായി ജീവിച്ചു, രക്തസാക്ഷിയായി വധിക്കപ്പെട്ടു, സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്തു.”
അബ്ദുൽ മലിക് ബിൻ ഉമൈറി(റ)ൽ നിന്ന് ഇബ്‌നു സഅദ്(റ) നിവേദനം ചെയ്യുന്നു: ബശീർ ബിൻ സഅദ്(റ) തന്റെ മകൻ നുഅ്മാൻ ബിൻ ബശീറി(റ)നെയും കൂട്ടി തിരുനബിﷺയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ ഈ മകന് വേണ്ടി പ്രാർത്ഥിച്ചാലും.” തിരുനബിﷺ ചോദിച്ചു: “ഞാൻ എത്തിയ പദവിയിൽ അവൻ എത്തുന്നതിൽ നിനക്ക് തൃപ്തിയില്ലേ? പിന്നീട് അവൻ ശാമിലേക്ക് പോകും, അവിടെ വെച്ച് ശാമുകാരനായ ഒരു കപടവിശ്വാസി അവനെ വധിക്കും.”
മസ്‌ലമ ബിൻ മുഹാരിബി(റ)ൽ നിന്നും മറ്റുള്ളവരിൽ നിന്നും നിവേദനം ചെയ്യുന്നു: മർവാന്റെ ഭരണകാലത്ത് ‘മർജ് റാഹിത്’ യുദ്ധത്തിൽ ദ്വഹ്ഹാക് ബിൻ ഖൈസ്(റ) വധിക്കപ്പെട്ടപ്പോൾ, ഹിംസിലെ ഗവർണറായിരുന്ന നുഅ്മാൻ ബിൻ ബശീർ(റ) അവിടെനിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചു. അദ്ദേഹം മർവാനെതിരായി ഇബ്‌നു സുബൈറിന് അനുസരണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഹിംസിലെ പുതിയ അമീർ അദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തുകയും, അവർ അദ്ദേഹത്തെ വധിച്ചു തലയറുക്കുകയും ചെയ്തു.
നാലാം നൂറ്റാണ്ടിൽ ആളുകൾക്ക് സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള തിരുനബിﷺയുടെ മുന്നറിയിപ്പ് ഇങ്ങനെയാണ്.
ഇമാം ഇബ്നു മാജ(റ) ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു:
“എന്റെ അനുചരന്മാരുടെ കാര്യത്തിൽ നിങ്ങൾ എന്നെ കാത്തുസൂക്ഷിക്കുക, അഥവാ അവരെ ആദരിക്കുകയും അവരുടെ വഴി പിന്തുടരുകയും ചെയ്യുക. പിന്നീട് അവർക്ക് ശേഷം വരുന്നവരെയും, പിന്നീട് അവർക്ക് ശേഷം വരുന്നവരെയും. അതിനുശേഷം കളവ് വ്യാപകമാകും; എത്രത്തോളമെന്നാൽ, ഒരാളോട് സാക്ഷ്യം ആവശ്യപ്പെടാതിരുന്നിട്ടും അയാൾ സാക്ഷ്യം പറയുകയും, സത്യം ചെയ്യാൻ ആവശ്യപ്പെടാതിരുന്നിട്ടും അയാൾ സത്യം ചെയ്യുകയും ചെയ്യും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
