Tweet 1393

    Tweet 1393
    April 7, 2026 • Tuesday
    Post Header

    മറവി നീങ്ങുന്നതിലും അറിവും വിവേകവും ലഭിക്കുന്നതിലും അശ്ലീലം മാറി ലജ്ജയുണ്ടാകുന്നതിലുമുള്ള മുഅ്ജിസത്തുകൾ.

    ബുഖാരി(റ), മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ പറഞ്ഞു.”ഞാൻ എന്റെ സംസാരം പൂർത്തിയാക്കുന്നത് വരെ വസ്ത്രം വിരിച്ചുപിടിക്കുകയും, അതിനുശേഷം അത് നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെയ്യുന്നവരുണ്ടോ?” അപ്പോൾ ഞാൻ എന്റെ വസ്ത്രം വിരിച്ചു. അവിടുന്ന് സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാനത് നെഞ്ചോട് ചേർത്തു. അല്ലാഹുവാണെ സത്യം! അതിനുശേഷം തിരുനബിﷺയിൽ നിന്ന് കേട്ട യാതൊന്നും ഞാൻ മറന്നിട്ടില്ല.

    ഉസ്മാൻ ബിൻ അബിൽ ആസ്(റ) പറയുന്നു: എനിക്ക് ഖുർആൻ മറന്നുപോകുമായിരുന്നു. ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എനിക്ക് ഖുർആൻ മറന്നുപോകുന്നു.” അപ്പോൾ തിരുനബിﷺ എന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: “ഉസ്മാന്റെ നെഞ്ചിൽ നിന്ന് പിശാചേ, നീ പുറത്തുപോവുക.” അതിനുശേഷം ഞാൻ മനഃപാഠമാക്കാൻ ആഗ്രഹിച്ച യാതൊന്നും മറന്നുപോയിട്ടില്ല.

    അബൂഹുറൈറ(റ) പറയുന്നു: ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞാൻ അങ്ങയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അത് മറന്നുപോകുന്നു.” അവിടുന്ന്. പറഞ്ഞു: “നിന്റെ തട്ടം വിരിക്കുക.” ഞാൻ വിരിച്ചു. അപ്പോൾ തിരു കരങ്ങൾ കൊണ്ട് അതിലേക്ക് എന്തോ വാരിയിടുന്നതായി കാണിച്ചു. ശേഷം പറഞ്ഞു: “അത് ചേർത്തുപിടിക്കുക.” ഞാൻ അത് ചേർത്തുപിടിച്ചു. അതിനുശേഷം ഞാൻ ഒരു ഹദീസും മറന്നിട്ടില്ല.

    അലിയ്യ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ എന്നെ യമനിലേക്ക് ന്യായാധിപനായി നിയോഗിച്ചു. ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങ് എന്നെ അയക്കുകയാണോ? ഞാനോ യുവാവാണ്. വിധിതീർപ്പുകൾ എങ്ങനെയാണെന്ന് എനിക്കറിയില്ല.” അപ്പോൾ അവിടുന്ന് എന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പ്രാർത്ഥിച്ചു: “അല്ലാഹുവേ, ഇവന്റെ ഹൃദയത്തിന് നീ സന്മാർഗ്ഗം നൽകുകയും നാവിനെ ഉറപ്പിച്ചു നിർത്തുകയും ചെയ്യേണമേ.” ധാന്യമണി പിളർന്ന് മുളപ്പിക്കുന്നവനാണെ സത്യം! പിന്നീട് രണ്ട് പേർക്കിടയിൽ വിധി പറയുന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിട്ടില്ല.

    അബൂ ഉമാമ(റ) നിവേദനം ചെയ്യുന്നു: പുരുഷന്മാരോട് അശ്ലീലം പറയുന്ന, ചീത്ത സ്വഭാവമുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തിരുനബിﷺ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവൾ അവിടെയെത്തി. അവൾ ചോദിച്ചപ്പോൾ അവൾക്ക് നൽകി. അവൾ പറഞ്ഞു: “അങ്ങയുടെ വായിലുള്ളത് തന്നെ എനിക്ക് നൽകണം.” തിരുനബിﷺ അത് നൽകുകയും അവൾ അത് ഭക്ഷിക്കുകയും ചെയ്തു. ഉടൻ തന്നെ അവളിൽ ലജ്ജ പ്രകടമായി. പിന്നീട് മരിക്കുന്നത് വരെ അവൾ ആരോടും അശ്ലീലം സംസാരിച്ചിട്ടില്ല.

    ഭ്രാന്ത് അഥവാ മാനസികാസ്വാസ്ഥ്യം ഭേദമാക്കുന്നതിലെ മുഅ്ജിസത്തുകൾ ഇങ്ങനെ വായിക്കാം.

    വാസിഅ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം തന്റെ ഭ്രാന്തനായ മകനുമായി തിരുനബിﷺയുടെ അടുത്തെത്തി. തിരുനബിﷺ അവന്റെ മുഖം തടവുകയും പ്രാർത്ഥിക്കുകയും ചെയ്തു. ആ സംഘം തിരിച്ചുപോകുമ്പോൾ ആ കുട്ടിയേക്കാൾ ബുദ്ധിയുള്ള മറ്റാരും അവരിൽ ഉണ്ടായിരുന്നില്ല.

    ജാബിർ (റ) പറയുന്നു: ബനു സലമ ഗോത്രത്തിലായിരിക്കെ തിരുനബിﷺ എന്നെ സന്ദർശിച്ചു. എനിക്ക് ബോധമില്ലാത്ത അവസ്ഥയായിരുന്നു. അവിടുന്ന് വെള്ളം വരുത്തി വുളൂഅ് ചെയ്യുകയും ആ വെള്ളം എന്റെ മേൽ തളിക്കുകയും ചെയ്തു. ഉടൻ തന്നെ എനിക്ക് ബോധം തിരിച്ചുകിട്ടി. ബുഖാരി(റ), മുസ്‌ലിം(റ) തന്നെ ഇത് നിവേദനം ചെയ്തിട്ടുണ്ട്.

    ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ഒരു സ്ത്രീ തന്റെ മകനുമായി വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ മകന് ഭ്രാന്തുണ്ട്. ഞങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് ഇത് അവനെ പിടികൂടുന്നത്. അവൻ എല്ലാം നശിപ്പിക്കുന്നു.” അപ്പോൾ തിരുനബിﷺ അവന്റെ നെഞ്ചിൽ തടവുകയും പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അവൻ ശർദ്ദിക്കുകയും കറുത്ത നായ്ക്കുട്ടിയെപ്പോലെയുള്ള ഒന്ന് അവന്റെ ഉള്ളിൽ നിന്ന് പുറത്തുവരികയും അവൻ സുഖം പ്രാപിക്കുകയും ചെയ്തു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...