
ഉമർ(റ)വിന്റെ ചെറിയ സംഭരണിയും 440 പേരും.
ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), ഇബ്‌നു ഹിബ്ബാൻ(റ) എന്നിവർ ദുലൈൻ ബിൻ സഈദ് അൽ-ഖസ്അമി(റ), നുഅ്മാൻ ബിൻ മുഖരിൻ(റ) എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവർ പറഞ്ഞു: “ഞങ്ങൾ നാനൂറ്റി നാൽപ്പത് ആളുകൾ ചേർന്ന് ഭക്ഷണം ചോദിച്ചുകൊണ്ട് തിരുനബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ തിരുനബിﷺ ഉമർ(റ)വിനോട് പറഞ്ഞു: ‘എഴുന്നേറ്റ് അവർക്ക് ഭക്ഷണം നൽകുക.’ ഉമർ(റ) പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരെﷺ, എനിക്കും എന്റെ കുട്ടികൾക്കും ഈ വേനൽക്കാലം കഴിച്ചുകൂട്ടാൻ ആവശ്യമുള്ള കുറച്ച് ഈത്തപ്പഴം മാത്രമേ എന്റെ പക്കലുള്ളൂ.’ അവിടുന്ന് വീണ്ടും പറഞ്ഞു: ‘നിങ്ങൾ എഴുന്നേറ്റ് അവർക്ക് നൽകുക.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ ഇതാ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു.’
അങ്ങനെ ഉമർ(റ) എഴുന്നേറ്റു. ഞങ്ങളും അദ്ദേഹത്തോടൊപ്പം പോയി. അദ്ദേഹം ഞങ്ങളെ തന്റെ മുകളിലത്തെ ഒരു ചെറിയ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ചെറിയ ഒട്ടകക്കുട്ടി ഇരിക്കുന്നതുപോലെ അത്രയും വലിപ്പത്തിൽ ഒരു ഈത്തപ്പഴക്കൂമ്പാരം ഇരിക്കുന്നത് ഞങ്ങൾ കണ്ടു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളുക.’ അങ്ങനെ ഞങ്ങളിൽ ഓരോരുത്തരും തങ്ങൾക്ക് ആവശ്യമുള്ളത്ര ഈത്തപ്പഴം എടുത്തു. ഞാൻ ഏറ്റവും അവസാനത്തെ ആളുകളിൽ ഒരാളായിരുന്നു. ഞങ്ങൾ എല്ലാവരും എടുത്തു കഴിഞ്ഞിട്ടും ആ ഈത്തപ്പഴക്കൂമ്പാരത്തിൽ നിന്ന് ഒരൊറ്റ ഈത്തപ്പഴം പോലും കുറഞ്ഞതായി തോന്നിയില്ല!”
ത്വബറാനി(റ), അബൂ നുഐം(റ), ഇബ്‌നു അസാക്കിർ(റ) എന്നിവർ അബൂ റജാഅ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു സംഭവം ഇപ്രകാരമാണ്.
“ഒരിക്കൽ തിരുനബിﷺ പുറത്തിറങ്ങി അൻസ്വാരികളിൽപ്പെട്ട ഒരാളുടെ തോട്ടത്തിൽ പ്രവേശിച്ചു. അവിടെ ഒരാൾ കിണറ്റിൽ നിന്ന് വെള്ളം കോരി തോട്ടം നനച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടുന്ന് ചോദിച്ചു: ‘നിന്റെ ഈ തോട്ടം ഞാൻ നനച്ചുതന്നാൽ നീ എനിക്ക് എന്ത് നൽകും?’ അദ്ദേഹം പറഞ്ഞു: ‘ഞാൻ പരമാവധി ശ്രമിച്ചിട്ടും ഇത് നനച്ചുതീർക്കാൻ എനിക്ക് സാധിക്കുന്നില്ല.’ തിരുനബിﷺ പറഞ്ഞു: ‘നിന്റെ ഈത്തപ്പഴത്തിൽ നിന്ന് എനിക്ക് ഇഷ്ടപ്പെട്ട നൂറ് ഈത്തപ്പഴം നീ എനിക്ക് തരുമോ?’ അദ്ദേഹം പറഞ്ഞു: ‘അതേ, തരാം.’ തുടർന്ന് നബിﷺ തോട്ടം നനയ്ക്കാൻ സഹായിച്ചു. നിമിഷങ്ങൾക്കകം തോട്ടം മുഴുവൻ നനഞ്ഞു തീർന്നു. ആ മനുഷ്യൻ പറഞ്ഞു: ‘എന്റെ തോട്ടം വെള്ളത്തിൽ മുങ്ങിപ്പോയല്ലോ!’ അത്ര വേഗത്തിൽ നനഞ്ഞു തീർന്നുവെന്ന് സാരം. ശേഷം, തിരുനബിﷺ അദ്ദേഹത്തിന്റെ ഈത്തപ്പഴങ്ങളിൽ നിന്ന് നൂറെണ്ണം തിരഞ്ഞെടുത്തു. നബിﷺയും അവിടുത്തെ അനുയായികളും അത് വയറുനിറയെ ഭക്ഷിച്ചു. എന്നിട്ട് അവിടുന്ന് താൻ എടുത്ത അതേ നൂറ് ഈത്തപ്പഴങ്ങൾ ഒന്നും കുറയാതെ അദ്ദേഹത്തിന് തന്നെ തിരിച്ചുനൽകി.”
ഇതാ ജാബിർ ബിൻ അബ്ദില്ല(റ)വിന്റെ പിതാവിന്റെ കടം വീട്ടിയ പ്രശസ്തമായ ചരിത്ര സംഭവം കൂടി ഇവിടെ ചേർത്തു വായിക്കാം. ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ) എന്നിവർ ജാബിർ(റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “എന്റെ പിതാവ് അബ്ദുള്ളാഹ് ബിൻ ഹറാം(റ) മരണപ്പെടുമ്പോൾ ഒരു ജൂതന് മുപ്പത് ‘വസഖ്’ ഏകദേശം 4000 കിലോയോളം ഈത്തപ്പഴം കടം വീട്ടാനുണ്ടായിരുന്നു. കടം നൽകിയവരോട് അതിൽ ഇളവ് നൽകാൻ ശുപാർശ ചെയ്യാനായി ഞാൻ തിരുനബിﷺയുടെ സഹായം തേടി. അവിടുന്ന് അവരോട് സംസാരിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല. സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. ഒടുവിൽ എന്റെ തോട്ടത്തിലെ ഈത്തപ്പഴം മുഴുവൻ എടുത്തുകൊള്ളാൻ ഞാൻ അവരോട് പറഞ്ഞു. എന്നാൽ എന്റെ തോട്ടത്തിലെ വിളവ് ആ കടം വീട്ടാൻ തികയില്ലെന്ന് കണ്ട് അവരത് സ്വീകരിക്കാനും കൂട്ടാക്കിയില്ല.
അപ്പോൾ നബിﷺ തോട്ടത്തിലെ ഈത്തപ്പഴ മരങ്ങൾക്കിടയിലൂടെ നടക്കുകയും ബറകത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
