
ഇബ്നു സഅദ്(റ), അംറ് ബിൻ സഈദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അബൂ ത്വാലിബ് പറഞ്ഞു:
“എന്റെ സഹോദരപുത്രനിൽ അഥവാ തിരുനബിﷺയിൽ നിന്ന് ഞാൻ കണ്ട ആദ്യത്തെ അത്ഭുതകരമായ കാര്യം ഇതായിരുന്നു. ഒരിക്കൽ ഞങ്ങൾ ഞങ്ങളുടെ ഒട്ടകങ്ങളുമായി ‘ദീ മജാസ്’ എന്ന സ്ഥലത്തായിരുന്നു. കഠിനമായ ചൂടുള്ള ഒരു ദിവസമായിരുന്നു അത്. സഹോദര പുത്രൻ എന്റെ പിന്നിലായിരുന്നു വാഹനപ്പുറത്ത് ഇരുന്നിരുന്നത്. എനിക്ക് ശക്തമായ ദാഹം അനുഭവപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു: ‘എന്റെ സഹോദരന്റെ മകനേ, എനിക്ക് ദാഹം കൊണ്ട് സഹിക്കാൻ കഴിയുന്നില്ല’.
അപ്പോൾ കാലുകൾ ഒതുക്കി വെച്ച് താഴെയിറങ്ങി. എന്നിട്ട് ചോദിച്ചു: ‘പിതൃവ്യ പദവിയിലുള്ളവനേ, നിങ്ങൾക്ക് വെള്ളം വേണോ?’ ‘അതെ’ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ എന്നോട് ‘താഴെയിറങ്ങുക’ എന്ന് പറഞ്ഞു. ഞാൻ താഴെയിറങ്ങിയപ്പോൾ ഒരു പാറക്കല്ലിനടുത്ത് ചെന്ന് കാൽ കൊണ്ട് അവിടെ തട്ടി എന്തോ ഒന്ന് മന്ത്രിച്ചു. ഉടൻ തന്നെ അതിൽ നിന്ന് അതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വിധം ശുദ്ധമായ വെള്ളം ഉറവയെടുത്തു. ഞാൻ മതിയാവോളം അതിൽ നിന്ന് കുടിച്ചു. അപ്പോൾ ചോദിച്ചു: ‘നിങ്ങളുടെ ദാഹം മാറിയോ?’ ഞാൻ ‘അതെ’ എന്ന് പറഞ്ഞു. ഉടൻ തന്നെ ആ പാറയിൽ രണ്ടാമതും തട്ടി, അതോടെ ആ പാറ പഴയപടി തന്നെയായി മാറി.”
അബൂ നുഐം(റ), ഖദീജ് ബിൻ സിദ്‌റ(റ) എന്നവരിലൂടെ തന്റെ പിതാമഹനിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞങ്ങൾ അല്ലാഹുവിന്റെ റസൂലിﷺനോടൊപ്പം യാത്ര പുറപ്പെട്ടു. അങ്ങനെ ഞങ്ങൾ ‘ഖാഹ’ എന്ന സ്ഥലത്തെത്തി. ഇന്ന് ആ സ്ഥലം ‘അസ്-സഖ്‌യ’ എന്നാണ് അറിയപ്പെടുന്നത്. അന്ന് അവിടെ വെള്ളമുണ്ടായിരുന്നില്ല. അതിനാൽ റസൂൽﷺ, ഖാഹയിൽ നിന്ന് ഒരു മൈൽ അകലെയുള്ള ബനൂ ഗിഫാർ ഗോത്രക്കാരുടെ ജലസ്രോതസ്സുകളിലേക്ക് ആളുകളെ അയച്ചു.
നബിﷺ താഴ്‌വരയുടെ മുകൾ ഭാഗത്ത് ഇറങ്ങി വിശ്രമിച്ചു. അവിടുത്തെ അനുചരന്മാരിൽ ചിലർ താഴ്‌വരയുടെ ഉൾഭാഗത്ത് കടന്നു. അപ്പോൾ ഒരാൾ മണലിൽ തന്റെ കൈകൊണ്ട് വെറുതെ മാന്തിയപ്പോൾ അവിടെ നനവ് കണ്ടു. ഉടനെ അദ്ദേഹം അവിടെ ഇരുന്നു മണൽ നീക്കി നോക്കിയപ്പോൾ അതിൽ നിന്നും വെള്ളം ഉറവയെടുത്തു! ഈ വിവരം നബിﷺയെ അറിയിച്ചു. അവിടുന്ന് ആ വെള്ളം കുടിക്കുകയും കൂടെയുള്ളവർക്കെല്ലാം കുടിക്കാനും ശേഖരിക്കാനും നൽകുകയും ചെയ്തു. എല്ലാവർക്കും ആവശ്യമായ വെള്ളം അവിടെ നിന്ന് ലഭിച്ചു.
അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘ഇത് അല്ലാഹു നിങ്ങൾക്ക് കുടിക്കാൻ നൽകിയ പാനീയമാണ്.
അങ്ങനെയാണ് ആ സ്ഥലത്തിന് ‘അസ്-സഖ്‌യ’ എന്ന് പേര് വന്നത്.”
ഇനി നാം ഭക്ഷണ പദാർത്ഥങ്ങളിലെ അത്ഭുതങ്ങളിൽ നിന്ന് ചിലത് വായിക്കുകയാണ്.
ഇമാം അഹ്‌മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ), ബൈഹഖി(റ) എന്നിവർ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവാണെ സത്യം! വിശപ്പ് സഹിക്കവയ്യാതെ ഞാൻ വയർ നിലത്ത് അമർത്തിപ്പിടിക്കുമായിരുന്നു. ചിലപ്പോൾ വിശപ്പടക്കാൻ വയറ്റിൽ കല്ല് വെച്ചു കെട്ടാറുമുണ്ടായിരുന്നു. ഒരിക്കൽ സ്വഹാബികൾ കടന്നുപോകുന്ന വഴിയിൽ ഞാൻ ഇരുന്നു. അബൂബക്കർ(റ) പരിസരത്തുകൂടി വന്നപ്പോൾ ഞാൻ ഖുർആനിലെ ഒരു വചനത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. എന്നെ കൂടെ കൂട്ടി ഭക്ഷണം നൽകാൻ അദ്ദേഹം തയ്യാറായെങ്കിലോ എന്ന് കരുതിയാണ് ഞാൻ ചോദിച്ചത്. എന്നാൽ അദ്ദേഹം മറുപടി നൽകി കടന്നുപോയി. ശേഷം ഉമർ(റ) വന്നു, അദ്ദേഹത്തോടും ഞാൻ വചനത്തെക്കുറിച്ച് ചോദിച്ചു. അദ്ദേഹവും മറുപടി നൽകി കടന്നുപോയി. അപ്പോഴാണ് അബുൽ ഖാസിംﷺ അവിടെയെത്തിയത്. എന്നെ കണ്ടപ്പോൾ അവിടുന്ന് പുഞ്ചിരിച്ചു. എന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലിരിപ്പിൽ നിന്നും അവിടുത്തേക്ക് കാര്യം പിടികിട്ടി.
തിരുനബിﷺ വിളിച്ചു: ‘അബൂ ഹിർ!’ ഞാൻ പറഞ്ഞു: ‘ലബ്ബൈക് യാ റസൂലള്ളാഹ്ﷺ അഥവാ ഇതാ ഞാൻ ഹാജർ’. അവിടുന്ന് പറഞ്ഞു: ‘എന്റെ കൂടെ വരിക’.
ഞാൻ അവിടുത്തെ കൂടെ വീട്ടിലെത്തി. അനുവാദം വാങ്ങി അകത്തു കയറിയപ്പോൾ അവിടെ ഒരു പാത്രത്തിൽ പാൽ ഇരിക്കുന്നത് കണ്ടു. ‘ഇത് എവിടെ നിന്ന് വന്നതാണ്?’ എന്ന് നബിﷺ ചോദിച്ചു. ‘ഇന്ന ആൾ അല്ലെങ്കിൽ ഇന്ന സ്ത്രീ ഇത് അങ്ങേക്ക് സമ്മാനമായി നൽകിയതാണ്’ എന്ന് വീട്ടുകാർ മറുപടി നൽകി.
അപ്പോൾ തിരുനബിﷺ വിളിച്ചു: ‘അബൂ ഹിർ!’. ഞാൻ പറഞ്ഞു: ‘ലബ്ബൈക് യാ….
