
കവിത: താളാത്മകവും പ്രാസബദ്ധവുമായ പദപ്രയോഗങ്ങളാണ് കവിത; വൃത്തവും താളവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
വാർത്തകളും ജ്യോതിഷവും: പ്രപഞ്ചസംഭവങ്ങളെക്കുറിച്ചുള്ള മുൻകൂട്ടിയുള്ള അറിയിപ്പുകളും രഹസ്യങ്ങൾ അറിയാമെന്ന അവകാശവാദവും അക്കാലത്ത് വ്യാപകമായിരുന്നു. അതിനാൽ അല്ലാഹു പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചു. ഭാഷാപരമായ മികവ്, ചുരുങ്ങിയ വാക്കുകളിൽ കൂടുതൽ അർത്ഥം ഉൾക്കൊള്ളിക്കൽ /ഇീജാസ്, അത്യുജ്ജ്വലമായ ബലാഗത്ത് എന്നിവയാൽ മേൽപ്പറഞ്ഞ നാല് വിഭാഗങ്ങളെയും അത് അതിജയിച്ചു. അറബികൾ തങ്ങളുടെ ഭാഷാശൈലിയിലും കവിതാരചനയിലും പ്രസംഗപാടവത്തിലും ഏറെ അഭിമാനം കൊണ്ടിരുന്നവരായിരുന്നു. അവർ അത്യന്തം വാചാലരും മികച്ച പ്രസംഗകരുമായിരുന്നു.
അതിനാൽ അല്ലാഹു അവന്റെ പ്രവാചകന്ﷺ വ്യക്തമായ അറബി ഭാഷയിൽ ഖുർആൻ അവതരിപ്പിച്ചു. അറബി ഭാഷാശൈലികളെല്ലാം അതിൽ ഉൾക്കൊണ്ടിരുന്നു. മനോഹരമായ ഘടനയോടും സമാനതകളില്ലാത്ത വർണ്ണനകളോടുംകൂടിയ വചനങ്ങൾ തിരുനബിﷺ അവർക്ക് ഓതിക്കേൾപ്പിച്ചു. അത് ലളിതമായ പ്രതിപാദ്യവിഷയമുള്ളതും കേൾക്കാൻ ഇമ്പമുള്ളതുമായിരുന്നു. സാധാരണ കവിതകളിൽ നിന്നും കേട്ടുപരിചയിച്ച ശൈലികളിൽ നിന്നും അത് തികച്ചും വ്യത്യസ്തമായിരുന്നു.
ഇത് കേട്ടപ്പോൾ അവർ അത്ഭുതപ്പെടുകയും അതിനെക്കുറിച്ച് പലതും പറഞ്ഞുണ്ടാക്കുകയും ചെയ്തു. അപ്പോൾ ഖുർആന് സമാനമായ ഒന്ന് കൊണ്ടുവരാൻ ഖുർആൻ അവരെ വെല്ലുവിളിച്ചു. എന്നാൽ അവർക്കതിന് സാധിച്ചില്ല. പിന്നീട് പത്ത് സൂറത്തുകൾ കൊണ്ടുവരാൻ വെല്ലുവിളിച്ചു, അപ്പോഴും അവർ പരാജയപ്പെട്ടു. ഒടുവിൽ ഒരു സൂറത്തെങ്കിലും കൊണ്ടുവരാൻ വെല്ലുവിളിച്ചു. ഖുർആനിന് സമാനമായ ഒന്ന് കൊണ്ടുവരാൻ കഴിയാതെ വന്നപ്പോൾ അവർ യുദ്ധത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങി. തർക്കങ്ങളിലേക്കും നിഷേധത്തിലേക്കുമാണ് അവർ മുൻഗണന നൽകിയത്.
ഖുർആനിനെ ഭാഷാപരമായി നേരിടാൻ സാധിച്ചിരുന്നെങ്കിൽ പ്രവാചകൻﷺ പറയുന്നത് കളവാണെന്ന് തെളിയിക്കാൻ അവർക്ക് എളുപ്പമാകുമായിരുന്നു. എന്നാൽ അതിന് സാധിക്കാതെ വന്നപ്പോൾ അവർ യുദ്ധം തിരഞ്ഞെടുത്തു. ഇത് ഖുർആനിന്റെ അജയ്യത /ഇഅ്ജാസ് വ്യക്തമാക്കുന്നതാണ്. പ്രവാചകന്റെ വിയോഗത്തിന് ശേഷവും നിലനിൽക്കുന്ന അത്ഭുതം /മുഅ്ജിസത്ത് എന്ന നിലയിൽ ഖുർആൻ ഏറ്റവും ശ്രേഷ്ഠമാണ്.
മറ്റെല്ലാ മുഅ്ജിസത്തുകളും അതത് കാലഘട്ടത്തിൽ അവസാനിച്ചപ്പോൾ ഖുർആൻ ഇന്നും നിലനിൽക്കുന്നു. നാം അതിൽ വിശ്വസിക്കുന്നു. ഇസ്‌ലാമിക നിയമങ്ങൾ ഖുർആനിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, മറ്റ് അത്ഭുതപ്രവർത്തികളിൽ നിന്നല്ല.
ഖുർആൻ അത്ഭുതങ്ങൾ വറ്റാത്ത ഒരു മഹാസമുദ്രമാണ്. മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്ന് പരസ്പരം സഹായിച്ചാലും ഇതിന് സമാനമായ ഒന്ന് കൊണ്ടുവരാൻ അവർക്ക് സാധ്യമല്ല. അബൂ ഉബൈദ്(റ) ഇപ്രകാരം ഉദ്ധരിക്കുന്നു: കല്പിക്കപ്പെടുന്ന കാര്യങ്ങൾ അവിടുന്ന് ഉറക്കെ പ്രഖ്യാപിക്കുക എന്ന ആശയമുള്ള അൽ-ഹിജ്ർ അധ്യായത്തിലെ 94 ആമത്തെ സൂക്തം പാരായണം ചെയ്യുന്നത് ഗ്രാമീണനായ ഒരു അറബി കേട്ടു. കേട്ടതും അദ്ദേഹം ചിരിച്ചു “ഈ വാക്കിന്റെ ഭാഷാശുദ്ധിക്ക് മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു” എന്ന് പറയുകയും ചെയ്തു. മറ്റൊരാൾ “അവർ അവനെക്കുറിച്ച് നിരാശരായപ്പോൾ രഹസ്യമായി ആലോചിക്കാനായി അവർ മാറിനിന്നു” എന്നർത്ഥമുള്ള യൂസുഫ്: അധ്യായത്തിലെ 80ആമത്തെ വചനം ഓതുന്നത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “സൃഷ്ടിക്കപ്പെട്ട ഒരാൾക്കും ഇത്തരമൊരു വാക്ക് പറയാൻ കഴിയില്ലെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.” അഥവാ മനുഷ്യനിൽ നിന്ന് ഉണ്ടാകാവുന്ന ഒരു വാചകമല്ല എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
