
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഗ്രാമീണനായ ഒരു അറബിയോട് ഒരു വസഖ് അജുവാ കാരക്കയ്ക്ക് പകരം ഒട്ടകത്തെ കച്ചവടം ചെയ്തു. ഉറപ്പിച്ചു കഴിഞ്ഞപ്പോൾ തിരുനബിﷺ അത്രയും കാരയ്ക്ക വീട്ടിലുണ്ടോ എന്ന് പരിശോധിച്ചു. ഇല്ലെന്ന് ബോധ്യമായപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾക്ക് തരാൻമാത്രം കാരയ്ക്ക എൻ്റെ വകയിൽ ഉണ്ടായിരിക്കുമെന്ന് കരുതിയാണ് ഞാൻ കച്ചവടം ചെയ്തത്. പക്ഷേ, ഇപ്പോൾ എൻ്റെ അടുക്കൽ അതില്ല. കേട്ടപാതി കേൾക്കാത്ത പാതി അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. ഇതാ ചതിച്ചിരിക്കുന്നു.. ഇതാ ചതിച്ചിരിക്കുന്നു..
തിരുനബിﷺയുടെ അനുയായികൾ ആശ്ചര്യപൂർവ്വം വന്നിട്ട് പറഞ്ഞു. അല്ലാഹുവിൻ്റെ തിരുദൂതർﷺ ചതിക്കുകയോ? നിങ്ങളായിരിക്കും ചതിച്ചത്. ഒരിക്കലും അല്ലാഹുവിന്റെ ദൂതർﷺ ചതിക്കുകയില്ല. ഉടനെ തിരുനബിﷺ ഇടപെട്ട് പറഞ്ഞു. നിങ്ങൾ അദ്ദേഹത്തെ വിട്ടേക്കൂ. അവകാശം ലഭിക്കാനുള്ള ആൾക്ക് ചിലത് പറയാനുണ്ടാവും. എന്നിട്ട് തിരുനബിﷺ തുടർന്നു. അല്ലയോ അല്ലാഹുവിൻ്റെ ദാസനായ മനുഷ്യാ, നിങ്ങളോട് ഞാൻ വില പറഞ്ഞത് അത്രയും കാരയ്ക്ക എൻ്റെ കയ്യിലുണ്ടാകുമെന്ന് കരുതിയാണ്. പിന്നെയാണ് ഇല്ലെന്ന് ബോധ്യപ്പെട്ടത്. വീണ്ടും ഗ്രാമീണനായ മനുഷ്യൻ അല്ലയോ ചതിക്കപ്പെട്ടുവല്ലോ എന്ന് പറഞ്ഞ് സംസാരിക്കാൻ തുടങ്ങി. തിരുനബിﷺ പലപ്രാവശ്യവും യാഥാർത്ഥ്യം അദ്ദേഹത്തോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അദ്ദേഹം കേൾക്കുന്ന ഭാവത്തിലായിരുന്നില്ല.
ഉടനെ സ്വഹാബികളിൽ ഒരാളോട് നബിﷺ പറഞ്ഞു. നിങ്ങൾ ഖൗലാ ബിൻത് ഹക്കീമി(റ)ന്റെ അടുത്ത് ചെല്ലുക. അവരുടെ പക്കൽ 40 വസഖ് അജുവാ കാരയ്ക്ക ഉണ്ടെങ്കിൽ തരാൻ പറയൂ. പിന്നീട് ഞാൻ തിരിച്ചു കൊടുത്തു കൊള്ളാം. അവർ പറഞ്ഞു. ഇവിടെ ആരൊക്കെയോ ഉണ്ടല്ലോ! ആർക്കാണ് കൊടുക്കേണ്ടത്? അയാളോട് വരാൻ പറയൂ. ലഭിക്കാനുള്ള മനുഷ്യനോട് അങ്ങോട്ട് ചെല്ലാനും കാരയ്ക്ക സ്വീകരിച്ചുകൊള്ളാനും പറഞ്ഞു. കാരയ്ക്ക ലഭിച്ചു കഴിഞ്ഞപ്പോൾ ഗ്രാമീണനായ അറബി നബിﷺയുടെ അടുത്തുകൂടി കടന്നുപോയി. അവിടുന്ന് സ്വഹാബികൾക്കൊപ്പം ഇരിക്കുകയായിരുന്നു. അറബി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് എനിക്ക് നൽകാനുള്ളത് നൽകിയിരിക്കുന്നു. കരാർ പാലിക്കുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. അതെ അല്ലാഹുവിൻ്റെ ഉത്തമ ദാസന്മാർ കരാർ പാലിക്കുന്നവരും നന്മയിൽ വർത്തിക്കുന്നവരുമാണ്.
തിരുനബിﷺയുടെ സുതാര്യവും ന്യായപൂർണവുമായ ഒരു ഇടപാടിന്റെ ചിത്രമാണ് നാം വായിച്ചത്.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബൂ ഉസൈദ്(റ) പറഞ്ഞു. ഒരാൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അയാൾ പറഞ്ഞു. അല്ലയോ പ്രവാചക പ്രഭോﷺ, എൻ്റെ മാതാപിതാക്കളെ അവിടുത്തേക്ക് ഞാൻ സമർപ്പിക്കുന്നു. ഞാൻ മാർക്കറ്റിനു വേണ്ടി ഒരു സ്ഥലം കണ്ടിട്ടുണ്ട്. അവിടുന്ന് ഒന്ന് സന്ദർശിച്ചാൽ നന്നായിരുന്നു. അതേ ആകാമല്ലോ. തിരുനബിﷺ എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം പോയി സന്ദർശിച്ചപ്പോൾ അവിടുത്തേക്ക് വളരെ ഇഷ്ടമായി. അവിടുത്തെ പാദം ഉയർത്തി ഒന്ന് ചവിട്ടി. ശേഷം പറഞ്ഞു, ഇത് എന്നും മാർക്കറ്റായി തന്നെ നിലനിൽക്കട്ടെ. ഇത് മറ്റൊന്നിലേക്ക് മാറ്റി പണിയരുത്. ഇവിടെ ആർക്കും നികുതി ഈടാക്കുകയും ചെയ്യരുത്.
ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അല്പം വ്യത്യാസത്തോടെ ഇങ്ങനെ വായിക്കാം. തിരുനബിﷺ നബീത് പ്രദേശത്തേക്ക് പോയി. ഇത് നിങ്ങളുടെ അങ്ങാടിക്ക് പറ്റിയതല്ലല്ലോ. ശേഷം അങ്ങാടിയിലേക്ക് ചെന്നു. അവിടെയൊന്നു ചുറ്റിക്കറങ്ങി നോക്കി. ആ ഇതാണല്ലോ നിങ്ങളുടെ അങ്ങാടി. ഇതങ്ങനെ തന്നെ നിലനിൽക്കട്ടെ. ഇവിടെ നികുതി ഒന്നും ഇടാക്കരുത്.
വ്യാപാര വ്യവഹാരങ്ങളോട് തിരുനബിﷺയുടെ സമീപനങ്ങൾ അറിയിക്കുന്ന നിവേദനങ്ങളാണ് നാം വായിച്ചത്.
