Tweet 1127

    Tweet 1127
    July 15, 2025 • Tuesday
    Post Header

    ഖുർആൻ പാരായണത്തിന് പുറമേ പാരായണം കേൾക്കുന്നതും തിരുനബിﷺക്ക് വലിയ ആനന്ദമായിരുന്നു. അതൊരു ആത്മീയ അനുഷ്ഠാനമായി തന്നെ അവിടുന്ന് കണ്ടു. പ്രമുഖ സ്വഹാബിയായ അബൂ മൂസ(റ) പറയുന്നു. തിരുനബിﷺയും പത്നി ആഇശ(റ)യും കൂടി നടന്നു പോവുകയായിരുന്നു. അബൂ മൂസ(റ) വീട്ടിൽ വച്ച് ഖുർആൻ ഓതുന്നത് കേൾക്കാനിടയായി. തിരുനബിﷺയും പത്നിയും അവിടെത്തന്നെ നിന്നു. ഖുർആൻ പാരായണം ശ്രദ്ധിച്ചു കേട്ടതിനുശേഷം നടന്നുപോയി. പിന്നെ അബു മൂസ(റ)യെ കണ്ടപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങൾ ഇരുവരും കേൾക്കുന്നത് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ ഒന്നുകൂടി മനോഹരമായി ഞാൻ പാരായണം ചെയ്യുമായിരുന്നു.
    അബു മൂസൽ അശ്അരി(റ) നല്ല ശബ്ദഭംഗിയുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിൻ്റെ പാരായണ ഭംഗിയെക്കുറിച്ച് തിരുനബിﷺ പ്രത്യേകം തന്നെ പറഞ്ഞിട്ടുണ്ട്. ദാവൂദ് നബി(അ)യുടെ വീണ നൽകപ്പെട്ടയാൾ എന്ന പ്രത്യേക പരാമർശം അദ്ദേഹത്തെക്കുറിച്ച് തിരുനബിﷺ പറഞ്ഞത് ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്തത് കാണാം.
    അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ അബു മൂസ(റ) വീട്ടിലിരുന്ന് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി. ചുറ്റും ആളുകൾ കൂടി. അപ്പോൾ ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു. അബു മൂസ(റ) വീട്ടിലിരുന്ന് ഖുർആൻ ഓതുന്നതും അവിടെ ആളുകൾ ഒത്തുകൂടുന്നതും അവിടുത്തേക്ക് ആശ്ചര്യം നൽകുന്നുണ്ടോ? നബിﷺ ചോദിച്ചു. അവിടെയുള്ള ആരും കാണാത്ത വിധം ആ പാരായണം ഒന്ന് കേൾക്കാൻ പറ്റുന്ന ഇടത്ത് എന്നെ എത്തിക്കാമോ? അതെ എന്ന് പറയുകയും ആഗതൻ നബിﷺയെ കൂട്ടിക്കൊണ്ടുപോയി അബൂ മൂസ(റ)യും സദസ്സിലുള്ളവരും കാണപ്പെടാത്ത ഖുർആൻ കേൾക്കാൻ പറ്റുന്ന സ്ഥലത്തിരുത്തി. ശ്രദ്ധാപൂർവ്വം തിരുനബിﷺ പാരായണം കേട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ദാവൂദ് നബി(അ)യുടെ ഈണത്തിലാണല്ലോ പാരായണം ചെയ്യുന്നത്!
    ഖുർആൻ പാരായണം കേൾക്കുമ്പോഴും ആലോചനാപൂർവ്വമായിരുന്നു ഓരോ സൂക്തവും അവിടുന്ന് ശ്രദ്ധിച്ചിരുന്നത്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ എന്നോട് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കാൻ പറഞ്ഞു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരേﷺ, അവിടുത്തേക്ക് അവതരിപ്പിക്കപ്പെട്ട ഖുർആൻ ഞാൻ ഓതിക്കേൾപ്പിക്കുകയോ? ആശ്ചര്യത്തോടെ ഞാൻ തിരിച്ചു ചോദിച്ചു. മറ്റുള്ളവരിൽ നിന്ന് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് തിരുനബിﷺ മറുപടി പറഞ്ഞു. പരിശുദ്ധ ഖുർആനിലെ നാലാമത്തെ അധ്യായം അന്നിസാഅ് ഞാൻ പാരായണം ചെയ്യാൻ തുടങ്ങി. മുൻകാല സമുദായങ്ങൾക്ക് സാക്ഷിയായി തങ്ങളെ പരലോകത്ത് ഹാജരാക്കുന്ന രംഗം… എന്ന് തുടങ്ങിയ ആശയമുള്ള 41 -ാമത്തെ സൂക്തമെത്തി. അപ്പോഴേക്കും ഇപ്പോൾ ഇത്ര മതിയെന്ന് തിരുനബിﷺ പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടുത്തെ കണ്ണുകൾ നിറഞ്ഞൊലിക്കുന്നു.
    ഖുർആൻ പാരായണം കേൾക്കുകയും അതിൻ്റെ ആശയം ആലോചിച്ചുകൊണ്ട് കരയുകയും ചെയ്യുന്ന തിരുനബിﷺയെയാണ് നാം വായിച്ചത്. കേവലം പഠനവും പാരായണവും മാത്രം നിർദ്ദേശിക്കപ്പെട്ട ഗ്രന്ഥമല്ല ഇത്. പാരായണം ചെയ്യുമ്പോഴെല്ലാം ഉള്ളടക്കം ഉള്ളിലേക്ക് ചേർത്തുവച്ച് ആലോചിക്കുകയും അല്ലാഹുവിലേക്ക് മനസ്സു തിരിക്കുകയും വേണ്ട ഗ്രന്ഥമാണ് എന്ന് പഠിപ്പിക്കുകയാണിവിടെ. ഖുർആനിന്റെ ആശയധനങ്ങൾ മുഴുവനും ഹൃദയത്തിലുള്ളപ്പോഴും മറ്റൊരാളിൽ നിന്ന് കേൾക്കാനും ഒന്നുകൂടി ഉണർവോടെ ആത്മാവിലേക്ക് ചേർത്തു പിടിക്കാനുമുള്ള തിരുനബിﷺയുടെ ഉത്സാഹവും ആവേശവുമാണ് അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നോട് പറഞ്ഞത്. തുടർന്നുള്ള വൈകാരിക തലങ്ങളെയുമാണ് നാം വായിച്ചത്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...