Tweet 1126

    Tweet 1126
    July 14, 2025 • Monday
    Post Header

    ഔഫ് ബിൻ മാലിക്കി(റ)ൽ നിന്നും ഇമാം അഹ്മദും(റ) മറ്റും വേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഞാൻ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. അവിടുന്ന് എഴുന്നേറ്റ് ദന്തശുദ്ധീകരണം നടത്തി. ശേഷം, അംഗസ്നാനം ചെയ്തു. തുടർന്ന് നിസ്കാരത്തിലേക്ക് നിന്നു. സൂറത്തുൽ ബഖറ പാരായണം ചെയ്യാൻ തുടങ്ങി. അല്ലാഹുവിൻ്റെ കാരുണ്യം പരാമർശിക്കുന്ന ഓരോ സൂക്തങ്ങൾ കടന്നുപോകുമ്പോഴും അൽപനേരം ഒന്നു നിർത്തുകയും അല്ലാഹുവിൻ്റെ കാരുണ്യത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ ശിക്ഷയെ പരാമർശിക്കുന്ന സൂക്തങ്ങൾ കടന്നുപോകുമ്പോഴും അല്പം ഒന്നു നിർത്തുകയും ശിക്ഷയിൽ നിന്ന് കാവൽ തേടുകയും ചെയ്യും.
    വിശുദ്ധ ഖുർആനിലെ ഏറ്റവും ദൈർഘമേറിയ മൂന്ന് അധ്യായങ്ങൾ പാരായണം ചെയ്യുമ്പോഴും ഇപ്രകാരം പ്രാർഥിച്ചിരുന്നു എന്ന് മഹതി ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നുണ്ട്.
    കാരുണ്യം തേടുകയും രക്ഷ തേടുകയും ചെയ്യുന്നതിന് പുറമേ അല്ലാഹുവിൻ്റെ മഹത്വം പരാമർശിക്കുന്ന സൂക്തങ്ങൾ വരുമ്പോൾ അതിന് അനുസൃതമായും അല്ലാഹുവിൻ്റെ അധികാരത്തെ സൂചിപ്പിക്കുന്ന സൂക്തങ്ങൾ എത്തുമ്പോൾ അതേറ്റു പറഞ്ഞു കൊണ്ടും തുടങ്ങി വ്യത്യസ്തങ്ങളായ പ്രാർഥനകളും സമർപ്പണ വാചകങ്ങളും ഖുർആൻ പാരായണത്തിനിടയിൽ തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു. അല്ലാഹുവല്ലാതെ ആരാണ് നിങ്ങൾക്ക് വെള്ളം നൽകുവാൻ! മരണാനന്തരം ജീവിപ്പിക്കാൻ കഴിവുള്ളവൻ വേറെ ആരാണ്! തുടങ്ങിയ ആശയങ്ങളോട് അതേയെന്നും അല്ലാഹുവിൻ്റെ മഹത്വം വാഴ്ത്തിയും മന്ത്രങ്ങൾ ചൊല്ലാറുണ്ടായിരുന്നു.
    ഖുർആൻ പാരായണം തിരുനബിﷺയുടെ നിത്യകർമങ്ങളിൽ പ്രധാനമായിരുന്നു. ഓരോ ദിവസവും എത്രമാത്രം പാരായണം ചെയ്തിരുന്നു എന്നതിൽ വ്യത്യസ്ത നിവേദനങ്ങൾ കാണാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഔസ് ബിൻ ഹുദൈഫ(റ) പറഞ്ഞു. സഖീഫ് നിവേദക സംഘത്തോടൊപ്പം ഞങ്ങൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. ഞങ്ങൾ താമസിക്കുന്ന ഹൈമയുടെ അടുക്കലേക്ക് എല്ലാ രാത്രിയിലും ഇശാഅ് കഴിഞ്ഞ് തിരുനബിﷺ വരും. നിന്നുകൊണ്ടുതന്നെ ഏറെനേരം ഞങ്ങളോട് സംസാരിക്കും. ചിലപ്പോൾ ദീർഘനേരം നിൽക്കുന്ന കാരണം അവിടുത്തെ കാലിന് ക്ഷീണം പിടിക്കും. ഒരിക്കൽ ഞങ്ങളുടെ അടുക്കലേക്ക് വരാൻ അല്പം വൈകി. ഞങ്ങൾ ചോദിച്ചു. എന്തേ ഇന്ന് വൈകിപ്പോയല്ലോ അവിടുന്ന്? അപ്പോൾ പറഞ്ഞു. ഖുർആനിൽ നിന്ന് സാധാരണ പാരായണം ചെയ്യുന്ന കുറച്ചു ഭാഗം കൂടി ബാക്കിയുണ്ടായിരുന്നു. അത് പൂർത്തിയാക്കാൻ വേണ്ടി ഞാൻ വൈകിയതാണ്. ഞാൻ തിരുനബിﷺയുടെ സ്വഹാബിമാരോട് ചോദിച്ചു. തിരുനബിﷺ ഖുർആനിൽ നിന്ന് നിത്യവും എത്രയായിരുന്നു പാരായണം ചെയ്തിരുന്നത്. മൂന്ന്, അഞ്ച്, ഏഴ്, പതിനൊന്ന് എന്നിങ്ങനെയായിരുന്നു അവരുടെ മറുപടി. ചിലപ്പോൾ ഖാഫ് സൂറത്ത് വരെയും പാരായണം ചെയ്യാറുണ്ട്.
    ഓരോ ദിവസവും ഖുർആനിൽ നിന്ന് നല്ലൊരു ഭാഗം പാരായണം ചെയ്യുന്നത് തിരുനബിﷺയുടെ പതിവായിരുന്നു എന്ന് അറിയിക്കുന്ന ഹദീസാണ് നാം വായിച്ചത്. എന്നാൽ ചില പ്രത്യേക അധ്യായങ്ങളും സൂക്തങ്ങളും സവിശേഷമായ പരിഗണനയോടെ പതിവാക്കുന്നതും തിരുനബിﷺയുടെ ജീവിതത്തിലുണ്ടായിരുന്നു. ആലു ഇംറാൻ അധ്യായത്തിലെ അവസാനത്തെ 10 സൂക്തങ്ങൾ എല്ലാ രാത്രിയിലും പാരായണം ചെയ്യാറുണ്ടായിരുന്നു എന്ന് അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. ബനൂ ഇസ്രായേലും അഥവാ ഇസ്റാഅ് സൂറത്തും സുമറും എല്ലാ രാത്രിയിലും തിരുനബിﷺ പാരായണം ചെയ്തിരുന്നു എന്ന് മഹതി ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു.
    പ്രത്യേകമായ മൂല്യങ്ങൾ എണ്ണിപ്പറഞ്ഞ നിത്യവും പാരായണം ചെയ്യുകയും പാരായണം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്ത നിരവധി സൂക്തങ്ങളും അധ്യായങ്ങളും സംബന്ധിച്ച പരാമർശങ്ങൾ ഹദീസുകളിൽ നിന്ന് വായിക്കാം.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...